കൊച്ചി: സ്വകാര്യ സുരക്ഷയെക്കുറിച്ചുള്ള ദിലീപിന്റെ വിശദീകരണം തൃപ്തികരമെന്ന് ആലുവ റൂറല്‍ എസ്.പി എ.വി ജോര്‍ജ്. ഓള് ഇന്ത്യാ പെര്‍മിറ്റ് ഉണ്ടെങ്കില്‍ ഏജന്‍സി പ്രതിനിധികള്‍ക്ക് ആയുധങ്ങള്‍ കൊണ്ടു വരാമെന്നും റൂറല്‍ എസ്പി വ്യക്തമാക്കി.
പോലീസിനോട് ദിലീപ് സുരക്ഷ ആവശ്യപ്പെട്ടിട്ടില്ല. എന്നാല്‍ ആയുധങ്ങളുമായി എത്തുമ്പോള്‍ പോലീസില്‍ അറിയിക്കണമെന്നും എസ്പി അറിയിച്ചു. സുരക്ഷാപ്രശ്നമുള്ളതായി ദിലീപ് ഇതുവരെ അറിയിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ എന്തിനു സായുധ സുരക്ഷ ഏര്‍പ്പെടുത്തിയെന്നു വ്യക്തമാക്കണമെന്നാണ് പോലീസ് ആവശ്യപ്പെട്ടിരുന്നത്. തനിക്കെതിരേ പരാതി നല്കിയവരില് നിന്ന് സുരക്ഷാ ഭീഷണിയുണ്ടെന്ന് ദിലീപ് പോലീസിനെ അറിയിച്ചിരുന്നു.
സുരക്ഷാ ഉദ്യോഗസ്ഥരെ വയ്ക്കുന്നതുമായി ബന്ധപ്പെട്ട് കൂടിയാലോചന മാത്രമാണ് നടന്നതെന്നും ഇതിനായാണ് സംഘത്തെ വീട്ടിലേക്ക് വിളിച്ചു വരുത്തിയതെന്നും ദിലീപ് പറഞ്ഞു. നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം ശനിയാഴ്ച മുതലാണ് ഗോവ ആസ്ഥാനമായ തണ്ടര്‍ഫോഴ്സിന്റെ മൂന്ന് സായുധ കമാന്‍ഡോകളെ ദിലീപ് സുരക്ഷയ്ക്കായി നിയോഗിച്ചതെന്നായിരുന്നു വാര്‍ത്തകള്‍. ഇവരുടെ വിവരങ്ങള്‍, ഉപയോഗിക്കുന്ന തോക്കിന്റെ ലൈസന്‍സ് സംബന്ധിച്ച വിശദാംശം, ദിലീപിനൊപ്പമുള്ള സുരക്ഷാ ജീവനക്കാരുടെ പേര്, തിരിച്ചറിയല്‍ കാര്‍ഡുകള്‍ എന്നിവ സഹിതം വിശദീകരണം നല്‍കാനാണ് പോലീസ് ആവശ്യപ്പെട്ടത്.
തണ്ടര്‍ ഫോഴ്സിന്റെ തൃശൂരിലെ ഓഫീസില്‍ പോലീസ് പരിശോധന നടത്തിയെങ്കിലും ദിലീപിനു സുരക്ഷ അനുവദിച്ച രേഖകള്‍ ഗോവയിലാണെന്നാണ് ഇവര്‍ അറിയിച്ചത്. ഇതേത്തുടര്‍ന്നാണു പോലീസ് നോട്ടീസ് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: