തിരുവനന്തപുരം: ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരായ റിപ്പോര്‍ട്ടില്‍ ഒറ്റയ്ക്ക് തീരുമാനം എടുക്കേണ്ടെന്ന നിലപാടില്‍ സിപിഐ. ആലപ്പുഴ ജില്ലാ കളക്ടര്‍ ടി.വി അനുപമ നല്കിയ റിപ്പോര്‍ട്ട് റവന്യൂമന്ത്രി മുഖ്യമന്ത്രിക്ക് കൈമാറും. റിപ്പോര്ട്ടിന്മേല് മുഖ്യമന്ത്രി തീരുമാനം എടുക്കും.
റിപ്പോർട്ട് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരൻ ഇന്ന് മുഖ്യമന്ത്രിക്ക് കൈമാറും. ലേക്ക്പാലസ് റിസോർട്ടുമായി ബന്ധപ്പെട്ട് ഗുരുതരമായ നിയമലംഘനങ്ങളാണ് മന്ത്രി തോമസ് ചാണ്ടി നടത്തിയതെന്നു കളക്ടറുടെ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന. നെൽവയൽ, നീർത്തട നിയമമനുസരിച്ച് ക്രിമിനൽ കേസും പിഴയും ചുമത്താവുന്ന ക്രമക്കേടുകളാണ് റവന്യൂ ഉദ്യോഗസ്ഥർ കണ്ടെത്തിയിരിക്കുന്നത്.
ഇക്കാര്യങ്ങളടങ്ങിയ റിപ്പോർട്ട് വിശദമായി പരിശോധിച്ച ശേഷം തന്റെ നിർദേശങ്ങൾക്കൂടി ഉൾപ്പെടുത്തിയാകും മന്ത്രി അത് മുഖ്യമന്ത്രിക്ക് സമർപ്പിക്കുക. റിപ്പോര്ട്ടിന്മേല് സര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അറിയിച്ചു. കളക്ടറുടെ റിപ്പോര്‍ട്ട് വിശദമായി പരിശോധിക്കുകയാണെന്നും സര്‍ക്കാര്‍ നിയമപരമായ നടപടി സ്വീകരിക്കുമെന്നും കോടിയേരി പറഞ്ഞു.
ആരോപണം ഉന്നയിക്കപ്പെട്ടതുകൊണ്ട് മാത്രം ഒരാള്‍ കുറ്റക്കാരനാകില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം കോടിയേരി അഭിപ്രായപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: