ന്യൂദല്‍ഹി: ജിഡിപി വളര്‍ച്ച ആദ്യ പാദത്തില്‍ കുറഞ്ഞതിന് സര്‍ക്കാര്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. ന്യൂദല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
രാജ്യത്തെ സാമ്പത്തിക സ്ഥിതി ശക്തമാണെന്നും, വിലക്കയറ്റം മൂന്നര ശതമാനത്തിന് മുകളില്‍ പോകില്ല, നോട്ട് നിരോധിക്കല്‍, ജിഎസ്ടി പോലെയുള്ള ഘടനാപരമായ മാറ്റങ്ങള്‍ നടപ്പാക്കുമ്പോള്‍ ചില ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാം അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാര്‍ നടത്തുന്ന സാമ്പത്തിക പരീക്ഷണങ്ങള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ രാജ്യത്തിന്റെ സാമ്പത്തിക രംഗത്തിന് മികച്ച നേട്ടമുണ്ടാക്കുമെന്നും ജെയ്റ്റ്ലി മാധ്യമങ്ങളോട് പറഞ്ഞു. അതോടൊപ്പം വിദേശ നാണ്യ ശേഖരം 400 ബില്യണ്‍ ഡോളറിന് മുകളിലെത്തിയതായും കേന്ദ്ര ധനമന്ത്രി വ്യക്തമാക്കി.
ഭാരത് മാലാ പദ്ധതിയുടെ കീഴില്‍ 34,800 കിലോമീറ്റര്‍ റോഡ് നിര്‍മ്മിച്ചതായി ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര അറിയിച്ചു. കൂടാതെ ഈ പദ്ധതിയില്‍ 5,35,000 കോടിയുടെ നിക്ഷേപവും കൂടി നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
44,000 കോടി നിക്ഷേപം മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളിലായിരിക്കും നടത്തുക. ടൂറിസം, വ്യാവസായിക വികസനത്തിനായി 2000 കിലോമീറ്ററും തുറമുഖങ്ങളുമായി ബന്ധിപ്പിക്കുന്നതിന് 2000 കിലോമീറ്ററും തീരദേശ പാതകള്‍ നിര്‍മ്മിക്കും. 6.92 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്താന്‍ കേന്ദ്രമന്ത്രിസഭ അനുമതി നല്‍കിയതായും ധനകാര്യ സെക്രട്ടറി പറഞ്ഞു.
സമ്പദ് വ്യവസ്ഥയിലെ മാറ്റങ്ങളെ കുറിച്ച് കഴിഞ്ഞ കുറേ ആഴ്ചകളിലായി നിരവധി ചര്‍ച്ചകളും വിശകലനങ്ങളും നടത്തുന്നുണ്ട്. ഇന്ത്യയുടേത് കഴിഞ്ഞ മൂന്നു വര്‍ഷമായി വളരെ വേഗത്തില്‍ വളര്‍ച്ച പ്രാവിക്കുന്ന സമ്പദ് വ്യവസ്ഥയാണ്. സമ്പദ് വ്യവസ്ഥയിലെ വളര്‍ച്ചക്ക് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ജെയ്റ്റ്ലി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: