കണ്ണൂര്‍: കീഴാറ്റൂരില്‍ വയല്‍ നികത്തി ദേശീയപാതാ ബൈപാസ് നിര്‍മ്മിക്കുന്നതിനെതിരെ പ്രദേശവാസികള്‍ നടത്തിവരുന്ന സമരം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നു. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്നലെ കീഴാറ്റൂരില്‍ വയല്‍ കിളികളുടെ നേതൃത്വത്തില്‍ സമരപ്രഖ്യാപനം നടന്നു. കുപ്പം, കണികുന്ന്, മാന്തം കുണ്ട്, കീഴാറ്റൂര്‍, പൂക്കോത്ത് തെരു, പ്ലാത്തോട്ടം, കൂവോട്, കുറ്റിക്കോല്‍ പ്രദേശങ്ങളിലെ ജനങ്ങളാണ് അശാസ്ത്രീയമായ ദേശീയപാതാ നിര്‍മ്മാണത്തിനെതിരെ സമരത്തിനൊരുങ്ങുന്നത്. കുപ്പം-കുറ്റിക്കോല്‍ ദേശീയപാത വരുന്നതോടെ ഇത്രയും ഗ്രാമങ്ങളിലുള്ളവരുടെ ഉപജീവന മാര്‍ഗമായ നൂറുകണക്കിന് ഏക്കര്‍ വയലുകളാണ് ഏതാണ്ട് പൂര്‍ണ്ണമായും ഇല്ലാതാവുക. നേരത്തെ കീഴാറ്റൂര്‍ നിവാസികള്‍ നടത്തിയ അനിശ്ചിതകാല നിരാഹാര സത്യഗ്രഹത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രി ജി.സുധാകരന് നടത്തിയ ചര്‍ച്ചയില്‍ പുതിയ അലയന്‍മെന്റ് നിശ്ചയിക്കാമെന്ന് തീരുമാനിച്ചിരുന്നു. എന്നാല്‍ പുതിയ അലയന്മെന്റും വയല്‍ പൂര്‍ണ്ണമായി ഇല്ലാതാക്കുന്നതിനാലാണ് പ്രദേശവാസികള്‍ വീണ്ടും സമരവുമായി ഇറങ്ങുന്നത്.
വയല്‍ നികത്തി ദേശീയപാതാ ബൈപാസ് നിര്‍മ്മിക്കുന്നതിനു പകരം നിലവിലുള്ള ദേശീയപാത വികസിപ്പിക്കണമന്നതാണ് വയല്‍കിളികള്‍ മുന്നോട്ട് വെയ്ക്കുന്ന പ്രധാന നിര്‍ദ്ദേശം. തളിപ്പറമ്പ് നഗരത്തില്‍ ഫ്ളൈ ഓവര്‍ സംവിധാനവുമേര്പ്പെടുത്താം. ആര്‍ക്കും ഒന്നും നഷ്ടപ്പെടാതെ ദേശീയപാത നിര്‍മ്മിക്കാന്‍ സാഹചര്യമുണ്ടായിട്ടും സ്വകാര്യ ഭൂമാഫിയകളെയും മൂലധന ശക്തികളെയും സഹായിക്കാന്‍ നൂറുകണക്കിന് ഏക്കര്‍ വയല്‍ നികത്തുന്നതിനതിരെയാണ് പ്രദേശവാസികള്‍ സമരം നടത്തുന്നത്. ബ്രിട്ടീഷുകാര്‍ റോഡ് നിര്‍മ്മിച്ചത് കൃഷിസ്ഥലങ്ങള്‍ നശിപ്പിക്കാതെയാണെങ്കില് കേരളം ഭരിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന് അല്പം പോലും ജനഹിതമറിയില്ലെന്നാണ് സമരസമിതിക്കാര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: