പുതുക്കാട് : ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് പാലിയേക്കര ടോള്‍പ്ലാസയ്ക്ക് സമാന്തരമായുള്ള മണലി – തലോര്‍ സമാന്തരപാത ഭാഗികമായി അടച്ചു. ജില്ലാ കളക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് ചൊവ്വാഴ്ച വെളുപ്പിനാണ് റോഡിന്റെ ദേശീയപാതയിലേക്ക് പ്രവേശിക്കുന്ന ഭാഗം അടച്ചത്. നേരത്തേ മൂന്നു മീറ്ററുണ്ടായിരുന്ന ഭാഗം ഇപ്പോള്‍ ഒന്നര മീറ്ററാക്കി. പോലീസിന്റെ സാന്നിധ്യത്തിലായിരുന്നു നടപടി. വെളുപ്പിന് ഒരു മണിയോടെ ആരംഭിച്ച പണികള്‍ 4.30-ന് പൂര്‍ത്തിയാക്കി.
പുതുക്കാട് സി.ഐ. എസ്.പി. സുധീരന്, എസ്.ഐ. സുജിത്ത് കുമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നിര്‍മ്മാണ കമ്പനിയായ ജി.ഐ.പി.എല്‍. അധികൃതരാണ് സമാന്തരപാതയടച്ചത്. കോണ്‍ക്രീറ്റ് തറയില്‍ വലിയ ഇരുമ്പ് തൂണുകള്‍ സ്ഥാപിച്ചാണ് റോഡ് അടച്ചിരിക്കുന്നത്. പുലയ്ക്കാട്ടുകര, തലോര്‍, തലവണിക്കര ഭാഗങ്ങളിലെ നാട്ടുകാര്‍ക്ക് ദേശീയപാതയിലേക്ക് കടക്കുന്നതിനുള്ള മാര്‍ഗ്ഗമാണ് ഇപ്പോള്‍ അടച്ചത്. ഓട്ടോറിക്ഷകള്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കും മാത്രമേ ഇനി സമാന്തരപാത ഉപയോഗിക്കാനാവൂ. ഇതോടെ ടോള്‍ ഒഴിവാക്കി കടന്നുപോയിരുന്ന വാഹനങ്ങള്‍ ടോള്‍ നല്കാന് നിര്‍ബന്ധിതരാകും.
ടോള്‍പ്ലാസയ്ക്ക് സമാന്തരമായുള്ള റോഡിന്റെ പ്രവേശനഭാഗം വീതി കുറയ്ക്കുമെന്ന് കഴിഞ്ഞ ദിവസം ജില്ലാ കളക്ടര്‍ അറിയിച്ചിരുന്നു. എന്നാല്‍ റോഡിന്റെ വീതി പഴയ നിലയില്‍ തുടരും.
ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ സ്പെഷ്യല്‍ ലീവ് പെറ്റീഷന് ഫയല്‍ചെയ്യുന്നതിന് സമയമെടുക്കുമെന്നതിനാല്‍ ഉത്തരവ് ഏഴ് ദിവസത്തിനുള്ളില്‍ നടപ്പാക്കുമെന്ന് ഉറപ്പുവരുത്താന്‍ അഡ്വക്കേറ്റ് ജനറല്‍ നിയമോപദേശം നല്‍കിയിരുന്നു.
നേരത്തേ നിര്‍മ്മാണ കമ്പനി അടച്ചു കെട്ടിയിരുന്ന സമാന്തരപാത കഴിഞ്ഞ സപ്തംബര്‍ രണ്ടിനാണ് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ തുറന്നത്. അന്ന് മന്ത്രി വി.എസ്. സുനില്‍ കുമാര്‍ ഉള്‍പ്പെടെ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ നടപടിക്ക് പിന്തുണയുമായെത്തിയിരുന്നു.
തിരുവനന്തപുരത്ത് പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ സമാന്തരപാത വാഹനഗതാഗതത്തിന് തുറന്നു കൊടുക്കാന്‍ തീരുമാനമായിരുന്നു. ജില്ലയിലെ മൂന്നു മന്ത്രിമാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്ത ചര്‍ച്ചയുടെ തീരുമാനപ്രകാരം ജില്ലാ ഭരണകൂടം ടോള്‍പ്ലാസ അധികൃതര്‍ക്ക് റോഡ് തുറക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ നിര്‍ദേശത്തിനെതിരെ കമ്പനി ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു. ഹര്‍ജിയില്‍ തീരുമാനമുണ്ടാകുംവരെ ഹൈക്കോടതി ഒരു വര്‍ഷം മുന്‍പ് ഉണ്ടായിരുന്ന സ്ഥിതി പുന:സ്ഥാപിക്കാനായിരുന്നു അന്ന് കോടതി നിര്‍ദ്ദേശിച്ചത്. ഒക്ടോബര്‍ 12 ന് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് നവനീതി പ്രസാദ് സിങ്, ജസ്റ്റിസ് വി. രാജ വിജയരാഘവന് എന്നിവരുടെ ഡിവിഷന് ബെഞ്ചിന്റെ വിധിവന്നു. ദേശീയപാതയിലൂടെ വരുന്ന വാഹനങ്ങള്‍ ടോള്‍ നല്‍കണമെന്ന് വിധിയില്‍ പറയുന്നു. ടോള്‍ നല്‍കേണ്ടാത്ത ഓട്ടോറിക്ഷകള്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കും മാത്രം കടന്നു പോകാനാകും വിധം ഒന്നര മീറ്റര്‍ വീതിയില്‍ സമാന്തരപാത അടയ്ക്കാനും കോടതി നിര്‍ദേശിക്കുന്നു. ദേശീയപാത അനുബന്ധ സംവിധാനങ്ങള്‍ പൂര്‍ത്തിയാക്കാതെ ടോള്പിരിക്കാനനുവദിക്കരുതെന്ന യോഗതീരുമാനവും കോടതി തള്ളി. മികച്ച റോഡും സൗകര്യപ്രദമായ യാത്രയും യാഥാര്‍ത്ഥ്യമാക്കാന്‍ ജനങ്ങള്‍ ത്യാഗം സഹിക്കേണ്ടി വരുമെന്നാണ് കോടതി പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: