തൃശൂര്‍: കാട്ടാനകളുടെ സാന്നിധ്യം മുന്‍കൂട്ടി അറിയിക്കാനുതകുന്ന സാങ്കേതിക സംവിധാനം വികസിപ്പിച്ചു .കേരള കാര്‍ഷിക സര്‍വകലാശാലയുടെ വന ശാസ്ത്ര കോളേജിലെ ഡോ .എസ് .ഗോപകുമാര്‍ തൃക്കാക്കര മോഡല്‍ എഞ്ചിനീയറിംഗ് കോളേജ് ,മുണ്ടൂര്‍ ഐ .ആര് .ടി .സി യുടെയും സഹായത്തോടെ വികസിപ്പിച്ച ഈ സംവിധാനം വനാതിര്‍ത്തിയിലെ മനുഷ്യ വാസകേന്ദ്രങ്ങളിലും മറ്റും കാട്ടാനകള്‍ എത്തുന്നത് നേരത്തെ അറിയാന്‍ സഹായിക്കും .
വനത്തോടുനുബന്ധിച്ചുള്ള ആവാസ കേന്ദ്രങ്ങളിലും വാളയാര്‍ – മദുക്കര റെയില്‍വേ ലൈനിലും ,ബന്ദിപ്പൂര്‍ ,മുത്തങ്ങ തുടങ്ങിയ വന്യ ജീവി സംരക്ഷണ കേന്ദ്രങ്ങളോടടുത്തുള്ള ദേശീയ പാതകളിലും കാട്ടാനകള്‍ ഒറ്റക്കും കൂട്ടായും അപ്രതീക്ഷിതമായി എത്തുന്നത് പലപ്പോഴും അപകടങ്ങള്‍ക്കും അനാവശ്യമായ സഘര്‍ഷങ്ങള്‍ക്കും ഇടയാകാറുണ്ട് .
ഡോ.ഗോപകുമാര്‍ വികസിപ്പിച്ച സംവിധാനമുപയോഗിച്ചു അഞ്ചു കിലോമീറ്റര്‍ വരെ ചുറ്റളവില്‍ ആനയുടെ സാനിധ്യമുണ്ടെകില് അത് വയര്‍ലെസ്സ് സംവിധാനം വഴി ബന്ധപ്പെട്ടവരെ അറിയിക്കാനാകും .കാട്ടില്‍ മൊബൈല്‍ ശൃംഖല ഫലപ്രദമല്ലാത്തതിനാലാണ് വയര്‍ലെസ്സ് സംവിധാനം ഉപയോഗിക്കുന്നത് .വനത്തിനുള്ളില്‍ സ്ഥാപിക്കുന്ന ക്യാമറകളില്‍ കാണുന്ന മൃഗങ്ങളില്‍ ആനയെ തിരിച്ചറിയാനും ആനയാണെന്നു സ്ഥിതീകരിച്ചാല്‍ ഉടന്‍ വയര്‍ലെസ്സ് സന്ദേശം അയക്കാനുള്ള സാങ്കേതിക വിദ്യകള്‍ സാമന്യയിപ്പിച്ചാണ് സംവിധാനം ഒരുക്കിയത് .
തൃക്കാക്കര എഞ്ചിനീയറിംഗ് കോളേജിലെ അധ്യാപകരായ എം .പ്രദീപ് ,ജഗതീഷ്കുമാര് ,മുണ്ടൂര്‍ ഐ .ആര് .ടി .സി യിലെ ഗവേഷകനായ ആര് .സതീഷ് എന്നിവരാണ് ഇതിനു സഹായിച്ചത് .ഇപ്പോഴൊരുക്കിയ സംവിധാനം ആനയെ തിരിച്ചറിയാനുള്ളതാണെങ്കിലും ഇതിന്റെ അടിസ്ഥാനത്തില്‍ കരടി ,കടുവ തുടങ്ങിയവയെ തിരിച്ചറിയാനുള്ള പ്രതേക സംവിധാനങ്ങള്‍ ഒരുക്കാന്‍ എളുപ്പമാണെന്ന് ഡോ.ഗോപകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: