ബ്രസീല്‍- ഇംഗ്ലണ്ട്
കൊല്‍ക്കത്ത: അണ്ടര്‍ -17 ലോകകപ്പിന്റെ ആദ്യ സെമിയില്‍ കിരീട പ്രതീക്ഷ നിലനിര്‍ത്തുന്ന ബ്രസീല്‍ ഇന്ന് ഇംഗ്ലണ്ടിനെ നേരിടും. സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ വൈകിട്ട് അഞ്ചിനാണ് മത്സരം.
ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി അത്ലറ്റിക്സ് സ്റ്റേഡിയത്തില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഈ മത്സരം ശക്തമായ മഴയില്‍ അവിടത്തെ കളിക്കളം മോശമായതിനെതുടര്‍ന്നാണ് കൊല്‍ക്കത്തയിലേക്ക് മാറ്റിയത്.
ജര്‍മനിക്കെതിരായ ക്വാര്‍ട്ടറില്‍ ഒരുഗോളിന് പിന്നിട്ടുനിന്ന ബ്രസീല്‍ വേവര്സണ്, പൊളീഞ്ഞോ എന്നിവരുടെ ഗോളുകളിലാണ് സെമിയിലേക്ക് കടന്നത്.ഇംഗ്ലണ്ട് ഇതാദ്യമായാണ് അണ്ടര്‍-17 ലോകകപ്പ് സെമിയില്‍ കളിക്കുന്നത്.ഗ്രൂപ്പിലെ മൂന്ന് മത്സരങ്ങളിലും വിജയിച്ച അവര്‍ പതിനൊന്ന് ഗോളുകള്‍ സ്കോര്‍ ചെയ്തു. രണ്ടെണ്ണം തിരിച്ചുവാങ്ങി.പ്രീ-ക്വാര്‍ട്ടറില്‍ ജപ്പാനുമായി നിശ്ചിത സമയത്ത് സമനില പാലിച്ചെങ്കിലും ഷൂട്ടൗട്ടില്‍ അവരെ മറികടന്നു.
മധ്യനിരയിലെ കരുത്തനായ ജാഡണ്‍ സാഞ്ചോസിനെ കൂടാതെയാണ് ഇംഗ്ലണ്ട് സെമിക്കിറങ്ങുന്നത്. സാഞ്ചോസിന്റെ അഭാവത്തില്‍ ബ്രീസ്റ്റര്, ഫില്‍ ഫോഡന്,ഹഡ്സണ്‍ എന്നിവരാണ് ഇംഗ്ലണ്ടിന്റെ ശക്തികേന്ദ്രങ്ങള്‍. ഇത്തവണത്തെ അണ്ടര്‍ -20 ലോകകപ്പില്‍ ചാമ്പ്യന്‍പട്ടം നേടിയത് ഇംഗ്ലണ്ടിന് പ്രചോദനമാകും.
തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് മുന്‍ ചാമ്പ്യന്മാരായ ബ്രസീല്‍ സെമിഫൈനലിനിറങ്ങുന്നത്. മൂന്ന് തവണ ചാമ്പ്യന്മാരായ അവര്‍ ഇത് ഏഴാം തവണയാണ് സെമിഫൈനല്‍ കളിക്കുന്നത്. പൊളീഞ്ഞോ, അലന്, ലിങ്കന്, ബ്രന്നര്‍ തുടങ്ങിയ പ്രതിഭകളാണ് ബ്രസീലിന്റെ ശക്തി. അവരുടെ ഗോളി ഗബ്രിയേല്‍ ബ്രാസോയും മികച്ചതാണ്.
ലോകകപ്പില്‍ ഇത് മൂന്നാം തവണയാണ് ബ്രസീലും ഇംഗ്ലണ്ടു ഏറ്റുമുട്ടുന്നത്.2007 ല്‍ കൊറിയിയില്‍ നടന്ന മത്സരത്തില്‍ ഇംഗ്ലണ്ട് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ബ്രസീലിനെ തോല്‍പ്പിച്ചു.എന്നാല്‍ 2015 ല്‍ ചിലിയില്‍ അരങ്ങേറിയ ലോകകപ്പില്‍ ഏകപക്ഷീയമായ ഒറ്റ ഗോളിന് ബ്രസീല്‍ വിജയിച്ചു.
സ്പെയിന്- മാലി
മുംബൈ: അണ്ടര്‍ 17 ലോകകപ്പിന്റെ രണ്ടാം സെമിയില്‍ ഇന്ന് യൂറോപ്യന്‍ ശക്തികളായ സ്പെയിന് മാലിയുമായി ഏറ്റുമുട്ടും. നവി മുംബൈയിലെ ഡി.വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ രാത്രി എട്ടിനാണ് മത്സരം.
മികച്ച പ്രകടനം കാഴ്ചവെച്ചാണ് ഇരു ടീമുകളും സെമിഫൈലില്‍ കടന്നത്. കൊച്ചിയിലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഏഷ്യന്‍ ശക്തികളായ ഇറാനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് സ്പെയിന് അവസാന നാലിലൊന്നായത്.
ആഫ്രിക്കന്‍ രാജ്യങ്ങള്‍ ഏറ്റുമുട്ടിയ മത്സരത്തില്‍ ഘാനയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക തകര്‍ത്താണ് മാലി സെമിയിലെത്തിയത്.
മുംബൈയിലെ കാലാവസ്ഥയുമായി പൊരുത്തപ്പെട്ടത് മാലിക്ക് പ്രതീക്ഷ നല്കുന്നു. സ്പെയിന് കാലാവസ്ഥയുയര്ത്തുന്ന വെല്ലുവിളി അതിജീവിച്ചുവേണം മാലിയോട് പോരടിക്കാന്‍. ഈര്‍പ്പം നിറഞ്ഞ അന്തരീക്ഷം സ്പാനിഷ് താരങ്ങളെ തളര്‍ത്തിയേക്കും.
മാലിയുടെ കരുത്തും സ്പെയിനിന്റെ സാമര്‍ത്ഥ്യവും തമ്മിലുളള പോരാട്ടമാകും സെമിഫൈനല്‍. ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ ബ്രസീലിനോട് തോറ്റ സ്പെയിന് പിന്നീട് തോല്‍വിയറിഞ്ഞിട്ടില്ല.
ക്വാര്‍ട്ടറില്‍ ഇറാനെതിരെ തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ചെങ്കിലും ടീം ഇനിയും മെച്ചപ്പെട്ടെങ്കിലേ കിരീടം നേടാനാകൂയെന്ന് കോച്ച് സാന്റിയാഗോ ഡെനിയ പറഞ്ഞു.
കളിക്കളത്തില്‍ ടീം ഇനിയും ഏറെ മുന്നോട്ടുപോകാനുണ്ട്. നമ്മള് ഇപ്പോഴും ഗോള്‍ വഴങ്ങുന്നു. അവസരങ്ങള്‍ ഉണ്ടാക്കുന്നുണ്ടെങ്കിലും അവ ഗോളാക്കുന്നതില്‍ പരാജയപ്പെടുകയാണെന്നും സാന്റിയാഗോ വ്യക്തമാക്കി.
മാലി സന്തുലിതമായ ടീമാണ്. അവസരങ്ങള്‍ മുതലാക്കുന്നതില്‍ മിടുക്കരാണവര്‍. പോയവര്‍ഷത്തെ രണ്ടാം സ്ഥാനക്കാരായ അവര്‍ സ്പെയിന് കടുത്ത വെല്ലുവിളിയാകും.
സീനിയര്‍ തലത്തിലെ മാലി ടീം മോശമാണെങ്കിലും അണ്ടര്‍ 17 ലെ അവരുടെ ടീം കരുത്തരാണ് .ഏതു ടീമിനെയും അട്ടിമറിക്കാന്‍ അവര്‍ക്ക് കഴിയും.
മാലി മൂന്ന് തവണ അണ്ടര്‍ 17 ലോകകപ്പിന് യോഗ്യത നേടിയിട്ടുണ്ട്. 2015 ല്‍ രണ്ടാം സ്ഥാനത്തെത്തിയതാണ് അവരുടെ ഏറ്റവും മികച്ച പ്രകടനം. 1997 ലാണ് ആദ്യമായി യോഗ്യത നേടിയത്. അന്ന് ക്വാര്‍ട്ടറില്‍ ജര്‍മനിയോട് തോറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: