കോട്ടയം: പോലീസിനെ ഉപയോഗിച്ച് ബിജെപി സംഘപരിവാര്‍ പ്രവര്‍ത്തകരെ അടിച്ചമര്‍ത്തുവാനുള്ള കുത്സിത ശ്രമത്തിന് പിന്നാലെ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തുന്നവര്‍ക്ക് ചികിത്സ നിശ്ചയിക്കുന്നത് സിപിഎം നേതാക്കളെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരി. കഴിഞ്ഞദിവസം വാകത്താനത്ത് മാര്‍ക്സിസ്റ്റ് അക്രമത്തില്‍ തലയ്ക്കു ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ലതയെ സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ദിവസം വൈകുന്നേരം വാകത്താനത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പുതുപ്പറമ്പില്‍ മോഹനന്റെ വീട്ടില്‍ കയറി, മോഹനന്റെ ഭാര്യ ലതയെ കമ്പിവടിക്ക് അടിച്ചുവീഴ്ത്തി. ബോധരഹിതയായി വീണ അവരെ ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. കുഴപ്പമില്ലെന്ന് പറഞ്ഞ് ഡോക്ടര്‍ ഒരിടത്തും പതിവില്ലാത്തവിധം പുലര്‍ച്ചെ 4.30-ന് ഡിസ്ചാര്‍ജ് ചെയ്തു. എന്നാല്‍ ബോധരഹിതയായി സംസാരശേഷിപോലും നഷ്ടപ്പെട്ട രോഗിയെ എങ്ങനെ കൊണ്ടുപോകുമെന്ന ചോദ്യത്തിന് മറുപടി ഇല്ലായിരുന്നു. തുടര്‍ന്ന് ശക്തമായ പ്രതിഷേധത്തിനൊടുവില്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. സംസാരിക്കുവാനോ എഴുന്നേറ്റ് നില്ക്കുവാനോ കഴിയാത്ത അവസ്ഥയില്‍ പിന്നീട് അവരെ സ്വകാര്യ ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി മാറ്റുകയായിരുന്നു. ഇതിനെക്കുറിച്ച് ഞങ്ങള്‍ എന്തു ചെയ്യാനാണെന്നാണ് ജില്ലാ ആശുപത്രിയിലെ ചില ഡോക്ടര്‍മാര്‍ രഹസ്യമായി പറഞ്ഞത്.
ഇത് ഒറ്റപ്പെട്ട സംഭവമല്ല, കഴിഞ്ഞ ദിവസം പുതുപ്പള്ളിയില്‍ ഡിവൈഎഫ്ഐ ആക്രമണത്തില്‍ തലയ്ക്ക് പരിക്കേറ്റ് പന്ത്രണ്ടിലധികം സ്റ്റിച്ച് ഉള്ള രോഗിയെ ധൃതിപിടിച്ച് ഡിസ്ചാര്‍ജ് ചെയ്തു. സര്‍ക്കാര്‍ ആശുപത്രിയില്‍ സിപിഐ(എം) ഓഫീസില്‍നിന്ന് ചികിത്സ നിശ്ചയിച്ച്, തുടര്‍ന്ന് അവിടെനിന്നുള്ള റിപ്പോര്‍ട്ട് അനുസരിച്ച് കേസ് എടുക്കുന്നു. ഇത് സിപിഎം സെല്‍ ഭരണത്തിന്റെ ഭാഗമാണ്.
ഭവന ഭേദനത്തിനും വധശ്രമത്തിനും കേസ് എടുക്കാതെ നിസാര വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. അക്രമികള്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കാന്‍ സഹായിക്കുന്ന പോലീസിന്റെ നടപടി ഇരട്ടി നീതി നടപ്പാക്കുന്നതിന്റെ ഭാഗമാണ്.
ചില കേസുകളില്‍ ജാമ്യമില്ലാ വകുപ്പുകള്‍ പേരിന് ചാര്‍ത്തി പ്രതികള്‍ക്ക് യഥേഷ്ടം വിഹരിക്കുന്നതിന് ഒത്താശ ചെയ്തു കൊടുക്കുന്നതും പോലീസാണ്. സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്ക് ശമ്പളം നല്‍കുന്നത് സിപിഐ(എം) പാര്‍ട്ടി ഓഫീസില്‍നിന്നല്ല. ആശുപത്രികളിലെ നിയമലംഘന നടപടികള്‍ തുടര്‍ന്നാല്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് മുന്നറിയിപ്പ് നല്കി. നേതാക്കളായ കെ. എ. രവീന്ദ്രനാഥ് വാകത്താനം, സജി തോമസ്, ജോസ് മോന് എന്നിവര്‍ അദ്ദേഹത്തോടപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: