കടുത്തുരുത്തി: വാതിലിന്റെ കൊളുത്ത് നീക്കി വീടിനകത്ത് പ്രവേശിച്ച മോഷ്ടാവ് ഉറങ്ങുകയായിരുന്ന വീട്ടമ്മയുടെ കഴുത്തില്‍ കിടന്ന മാല പൊട്ടിച്ചെടുത്തു കടന്നു. ഞീഴൂര്‍ പഞ്ചായത്തിലെ കാട്ടാമ്പാക്കിലെ ചായംമാവിലാണ് സംഭവം. മരങ്ങോലില്‍ വീട്ടില്‍ ഷൈജു സിറിയക്കിന്റെ ഭാര്യ പ്രതിഭ(32)യുടെ മൂന്ന് പവന്റെ മാലയാണ് നഷ്ടപെട്ടത്.
ഷൈജുവിന്റെ വീടിന്റെ മുന്‍വശത്തെ പ്രധാന വാതിലിനോട് ചേര്‍ന്ന് ജനലുകളുണ്ട്. ഈ ജനല്‍ പാളികള്ക്കിടെയിലൂടെ കൈയിട്ട് ഇതിനോട് ചേര്‍ന്നുള്ള വാതിലിന്റ കൊളുത്തുകള്‍ നീക്കി വീടിന് അകത്ത് പ്രവേശിച്ചാണ് മോഷണം നടത്തിയത്.
കഴുത്തില്‍ വലിക്കുന്നത് മനസ്സിലായ പ്രതിഭ ഒച്ച വച്ചതോടെ മോഷ്ടാവ് മാലയുമായി പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. വീടിന് സമീപത്തെ റബര്‍ തോട്ടത്തില്‍ പുലര്‍ച്ചെ ഒരു ബൈക്ക് ഇരിക്കുന്നത് ടാപ്പിംഗ് തൊഴിലാളി കണ്ടിരുന്നു. സംശയം തോന്നിയ അദ്ദേഹം ബൈക്കിന്റെ നമ്പര്‍ എഴുതിയെടുത്തിരുന്നു. എന്നാല്‍ പിന്നീട് ഈ നമ്പരിലുള്ള വാഹനത്തെ ക്കുറിച്ച് ആര്‍ടി ഓഫീസില്‍ തിരക്കിയപ്പോള്‍ ഇതൊരു കാറിന്റെ നമ്പരാ ണെന്ന് കണ്ടെത്തി. തോര്‍ത്ത് ധരിച്ചു മുഖം മൂടിയെത്തിയ ആളാണ് മാല മോഷ്ടിച്ചതെന്ന് വീട്ടുകാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: