കണ്ണൂര്‍: ജില്ലയിലെ വിനോദസഞ്ചാര മേഖലയ്ക്ക് പുത്തനുണര്‍വ് നല്കാന് ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ സംഘടിപ്പിക്കുന്ന മുഴപ്പിലങ്ങാട് ബീച്ച് മാരത്തണ്‍ നവംബര്‍ 19ന്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഡ്രൈവ്-ഇന്‍ ബീച്ചായ മുഴപ്പിലങ്ങാട് ബീച്ച് ഉള്‍പ്പെടെ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിലേക്ക് കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മാരത്തണ്‍ സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായുള്ള ലോഗോ പ്രകാശനം തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റെ കെ.വി സുമേഷ്, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി, ഡി.ടി.പി.സി സെക്രട്ടറി ജിതീഷ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ജില്ലയില്‍ സാഹസിക ടൂറിസം ഉള്‍പ്പെടെ വിനോദ സഞ്ചാരത്തിന് വന്‍ സാധ്യതകളാണുള്ളതെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. ധര്‍മടത്ത് നടത്തിയ കയാക്കിംഗ് മല്‍സരവും പൈതല്‍മലയില്‍ സംഘടിപ്പിച്ച വെര്‍ട്ടിക്കല്‍ മാരത്തണും വന്‍ വിജയമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നാലു കിലോമീറ്റര്‍ കരയിലും നാലു കിലോമീറ്റര്‍ വെള്ളത്തിലുമായി എട്ട് കിലോമീറ്ററാണ് മാരത്തണ്‍ സംഘടിപ്പിക്കുക. 18നു മുകളില്‍ പ്രായമുള്ള സ്ത്രീ-പുരുഷന്മാര്ക്ക് പങ്കെടുക്കാം. ഒക്ടോബര്‍ 26മുതല്‍ ഡി.ടി.പി.സി ഓഫീസില്‍ അപേക്ഷാ ഫോറം ലഭിക്കും. 150 രൂപയാണ് ഫീസ്. കൂടുതല്‍ വിവരങ്ങള്‍ 0497 2703121, 2760255 എന്നീ നമ്പറുകളില്‍ ലഭിക്കും. 60,000 രൂപ, 40,000 രൂപ, 20,000 രൂപ എന്നിങ്ങനെയാണ് ആദ്യ മൂന്നു സമ്മാനങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: