പൗഡറിട്ട് മിനുസപ്പെടുത്തിയ സുന്ദരമുഖമുള്ള നായകന്മാര് മലയാളസിനിമ അടക്കിവാണിരുന്ന കാലത്ത് പരുക്കന്‍ മുഖവും വില്ലന്‍ സ്വഭാവവുമുള്ള നായകന്മാരെ അവതരിപ്പിച്ച് ഐ.വി. ശശി പ്രേക്ഷകരെ ഞെട്ടിച്ചു. ആറോ ഏഴോ കഥാപാത്രങ്ങള്‍ മാത്രമുണ്ടായിരുന്ന ചെറിയ സിനിമകളില്‍ നിന്ന് നൂറിലധികം കഥാപാത്രങ്ങളുമായി ആള്‍ക്കൂട്ടത്തിന്റെ കഥപറഞ്ഞ് മലയാള സിനിമയെ വലിയ ക്യാന്‍വാസിലേക്കെത്തിച്ചതും ഐ.വി. ശശിയാണ്.
വെള്ളിത്തിരയില്‍ സംവിധായകന്റെ പേരെഴുതിക്കാണിക്കുമ്പോള്‍ പ്രേക്ഷകര്‍ ഒന്നടങ്കം ആദ്യമായി കൈയടിച്ചതും ഐ.വി. ശശിക്കുവേണ്ടിയാണ്. ഒരുപക്ഷേ, പില്ക്കാലത്ത് സൂപ്പര്‍താരങ്ങളുടെ സിനിമകള്‍ക്ക് കൈയടിച്ചതിലും അധികം ശബ്ദത്തില്‍ ഐ.വി. ശശിക്കുവേണ്ടി കരഘോഷമുയര്‍ന്നു. എഴുപതുകളും എണ്‍പതുകളും തൊണ്ണൂറുകളും ശശിയുടതായിരുന്നു. സിനിമ അദ്ദേഹത്തിനാഘോഷമായിരുന്നു. ഓരോ സിനിമയും ഉത്സവം പോലെ. ആദ്യചിത്രമായ ‘ഉത്സവം’ മുതല്‍ അവസാന ചിത്രമായ ‘വെള്ളത്തൂവല്‍’ വരെ സിനിമയോടുള്ള അദ്ദേഹത്തിന്റെ സമീപനവും അതുതന്നെയായിരുന്നു.
ശശിയുടെ സിനിമകള്‍ ആള്‍ക്കൂട്ടത്തിന്റെ ആരവങ്ങള്‍ നിറഞ്ഞതാണ്. പ്രധാനകഥയ്ക്കൊപ്പം ഉപകഥകളും അവയെ ഒരുമിച്ചു ചേര്‍ക്കുന്ന മറുകഥകളുമുണ്ടായിരുന്നു. സൂപ്പര്‍ താരങ്ങള്‍ മുതല്‍ എക്സ്ട്രാ താരങ്ങള്‍ വരെ നീളുന്ന വലിയ ആള്‍ക്കൂട്ടത്തെ നിയന്ത്രിച്ച് വലിയ സിനിമകള്‍ ചെയ്യുന്നതില്‍ ഐ.വി. ശശിയോളം മികവ് മറ്റൊരു സംവിധായകനുമുണ്ടായില്ല. പിന്നീട് അത്തരം സിനിമകളെടുത്തവരെല്ലാം ശശിയെ അനുകരിക്കുകയായിരുന്നു. സമൂഹത്തിന്റെ കഥകളാണ് അദ്ദേഹം എല്ലാ സിനിമകളിലും പറഞ്ഞത്. ചില കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചുള്ള സിനിമകളുണ്ടായിട്ടുണ്ടെങ്കിലും പറയുന്ന വിഷയത്തിന് സാമൂഹ്യപ്രസക്തി ഏറെയുണ്ടാകും. സിനിമകണ്ട് പ്രേക്ഷന് പ്രതികരിക്കാന്‍ തോന്നും. ഈ നാട്, ഇനിയെങ്കിലും, ഉണരൂ എന്നീ ശശിയുടെ മൂന്ന് സിനിമകള്‍ ഇതിന് ഉദാഹരണമാണ്. സമകാലീന രാഷ്ട്രീയം സിനിമയില്‍ ആദ്യമായി ചര്‍ച്ച ചെയ്തത് ‘ഈ നാടി’ലൂടെയാണ്. സിനിമ എന്ന മാധ്യമത്തിലൂടെ ശക്തമായി രാഷ്ട്രീയ നെറികേടുകളെക്കുറിച്ചുള്ള പ്രതിഷേധം അവതരിപ്പിക്കുകയായിരുന്നു. ‘ഈ നാട്’ കാണികളെ ഇളക്കി മറിച്ചു.
മലയാളത്തില്‍ രാഷ്ട്രീയസിനിമകളുടെ ട്രെന്‍ഡ് കൊണ്ടുവന്നത് അദ്ദേഹമാണ്. അന്നുവരെ ശീലിച്ച ചിട്ടവട്ടങ്ങളെയെല്ലാം തട്ടിത്തെറിപ്പിച്ചാണ് ശശിയുടെ സിനിമകള്‍ വെള്ളിത്തിരയുടെ ആരവമായത്. നമുക്കിടയിലുള്ള സംഭവങ്ങളെ, അത് രാഷ്ട്രീയമായാലും സാമൂഹ്യമായാലും സിനിമയുടെ ഭാഗമാക്കുന്ന ശൈലിക്കും തുടക്കമിട്ടത് ശശിയാണ്. ആദ്യചിത്രമായ ‘ഉത്സവ’ത്തില്‍ തികച്ചും സാമൂഹ്യപ്രാധാന്യമുള്ള വിഷയമാണ് അവതരിപ്പിച്ചത്. രണ്ടു തുരുത്തുകളില്‍ ജീവിക്കുന്ന ജനങ്ങളുടെ കുടിവെള്ള പ്രശ്നമായിരുന്നു അത്. തുടര്‍ന്ന് അദ്ദേഹത്തില്‍ നിന്നുണ്ടായ നൂറ്റിയമ്പതോളം സിനിമകള്‍ സമൂഹത്തോട് കൂടുതല്‍ ചേര്ന്നുനില്ക്കുന്നതായി.
സിനിമയുടെ ആദ്യത്തെയും അവസാനത്തെയും ഉടമസ്ഥന് സംവിധായകനാണെന്നായിരുന്നു ഐ.വി. ശശിയുടെ പക്ഷം. പ്രമുഖ സാഹിത്യകാരന്മാരുടെ രചനകളും പുതിയ എഴുത്തുകാരുടെ രചനകളും ഒരുപോലെ വിജയിപ്പിക്കാന്‍ അദ്ദേഹത്തിനായി. എംടിയോടും ടി. ദാമോദരനോടും ലോഹിതദാസിനോടും ഹരിഹരനോടുമൊക്കെ നൂറുശതമാനം നീതിപുലര്‍ത്തി. എംടിയും ടി. ദാമോദരനുമായിരുന്നു ശശിയുടെ ഇഷ്ട എഴുത്തുകാര്‍. എണ്‍പതുകളിലെ സൂപ്പര്‍ഹിറ്റ് സിനിമകളെല്ലാം ഈ കൂട്ടുകെട്ടിലാണ് പിറന്നത്. എംടിയുമായി ചേര്‍ന്നുണ്ടായ ആള്‍ക്കൂട്ടത്തില്‍ തനിയെ, അഭയം തേടി, ആരൂഢം, അനുബന്ധം, ഇടനിലങ്ങള്‍, അടിയൊഴുക്കുകള്‍ തുടങ്ങിയ ചിത്രങ്ങള്‍ വ്യക്തികേന്ദ്രീകൃതമായ സിനിമകളായിരുന്നെങ്കിലും സമൂഹത്തിന്റെ പൊരുത്തക്കേടുകളാണ് തുറന്നുകാട്ടിയത്. മുഖ്യധാരാ വാണിജ്യ സിനിമകളുടെ ചേരുവകള്‍ വേണ്ടതിലധികം ഈ ചിത്രങ്ങളിലുണ്ടെങ്കിലും സിനിമയെന്ന കലാരൂപത്തെ കൂടുതല്‍ മികവുറ്റതാക്കുന്ന ചലച്ചിത്രങ്ങളായിരുന്നു അവയെല്ലാം.
1979 ല്‍ പുറത്തിറങ്ങിയ ഏഴാം കടലിനക്കരെയാണ് ഐ.വി.ശശി-ടി.ദാമോദരന്‍ കൂട്ടുകെട്ടിലെ ആദ്യ സിനിമ. പിന്നീട് നീണ്ടകാലം ഈ കൂട്ട് സിനിമയില്‍ സജീവമായി നിലനിന്നു. ഏഴാം കടലിനക്കരെയില്‍ തുടങ്ങിയ സൗഹൃദം അവസാനിക്കുന്നത് 2006 ലെ ബല്‍റാം/താരാദാസിലാണ്. ചരിത്രവും സാമൂഹിക പശ്ചാത്തലവും അടിത്തറയാക്കിയുള്ളതാണ് ഐ.വി. ശശി-ടി. ദാമോദരന്‍ ടീമിന്റെ സിനിമകളെല്ലാം. മാപ്പിള ലഹളയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ 1921 ഇവരുടെ മികച്ച പണംവാരി സിനിമയായിരുന്നു. മമ്മൂട്ടി ശക്തമായ വേഷങ്ങളിലൂടെ മലയാളസിനിമയില്‍ സ്ഥാനമുറപ്പിക്കുന്നതിനും ഈ കൂട്ടുകെട്ടില്‍ പിറന്ന ചിത്രങ്ങളാണ് കാരണമായത്.
മലയാള സിനിമയുടെ ചരിത്രം മാറ്റിക്കുറിച്ചു, അവളുടെ രാവുകള്‍ എന്ന ചലച്ചിത്രം. ഒരു വേശ്യയുടെ കഥ ഇത്രത്തോളം സാമൂഹ്യപ്രസക്തമായത് ഐ.വി. ശശിയിലൂടെ വെള്ളിത്തിരയിലെത്തിയതുകൊണ്ടാണ്. അശ്ലീല സിനിമയെന്നുപറഞ്ഞ് പൊട്ടിത്തെറിച്ചവര്‍ക്കും സിനിമയിറങ്ങിക്കഴിഞ്ഞപ്പോള്‍ അതിനൊപ്പം നില്‍ക്കേണ്ടി വന്നു. തികഞ്ഞ കലാമര്‍മജ്ഞതയോടെ ചിത്രീകരണം നിര്‍വഹിച്ചതു വഴി ‘അവളുടെ രാവുകള്‍’ അന്നോളമുള്ള മലയാള സിനിമയുടെ ഭാവുകത്വത്തെ മാറ്റിമറിച്ചു. പുതിയൊരു പ്രമേയ, ആഖ്യാന സാധ്യതയാണ് അതിലൂടെ രൂപപ്പെട്ടത്. മദ്യപാനിയായ ഒരു സ്ത്രീയുടെ കഥ പറഞ്ഞ ‘അനുഭവം’ എന്ന സിനിമയും ഐ.വി. ശശി എന്ന സംവിധായകന്റെ വഴിമാറി നടത്തത്തെയും ധൈര്യത്തോടെയുള്ള സമീപനത്തെയും ഉദാഹരിക്കാന്‍ ചൂണ്ടിക്കാട്ടാറുണ്ട്.
ഭര്‍ത്താവിനെ വഞ്ചിക്കുന്ന ഭാര്യയും, പല സ്ത്രീകളെയും ഭാര്യമാരാക്കുന്ന പുരുഷന്മാരുമൊക്കെ ഐ.വി. ശശി സിനിമകളില്‍ കഥാപാത്രങ്ങളായിട്ടുണ്ട്. വാണിജ്യസിനിമയ്ക്കു വേണ്ടുന്ന ചേരുവകള്‍ ചേരുംപടി ചേര്‍ത്ത് സിനിമയാക്കുന്ന ശൈലിയായിരുന്നു അദ്ദേഹത്തിന്റെതെങ്കിലും, ഇത്തരം അനഭിലഷണീയതകളെല്ലാമുള്ള സമൂഹത്തിലേക്കാണ് താന്‍ ക്യാമറ പിടിച്ചിരിക്കുന്നതെന്നാണ് ശശി പറഞ്ഞിരുന്നത്. ഐ.വി. ശശി എന്ന സംവിധായകന്റെ സിനിമകളിലെ വൈവിധ്യവും ആസ്വാദന നിലവാരവും അമ്പരിപ്പിക്കുന്നതാണ്. മറ്റൊരു ചലച്ചിത്രകാരനും അവകാശപ്പെടാനാകാത്ത വിധം എണ്ണത്തിലും വൈവിധ്യത്തിലും വിജയത്തിലും സമ്പന്നനാണ് അദ്ദേഹം.
മലയാളം എക്കാലവും ഓര്‍മിക്കപ്പെടുന്ന നിരവധി അഭിനയമുഹൂര്‍ത്തങ്ങളും കൊണ്ടാടപ്പെട്ട അഭിനയപ്രതിഭകളും ഐ.വി. ശശിയുടെ ക്യാമറയ്ക്കു മുന്നിലാണ് പിറന്നുവീണത്. മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുള്ള വന്‍ താരനിര ശശിയുടെ ചിത്രങ്ങളിലൂടെ വെള്ളിത്തിര കീഴടക്കി. ഓരോ കാലഘട്ടത്തിലും അദ്ദേഹം പുതിയ താരങ്ങളെ സൃഷ്ടിച്ചുകൊണ്ടേയിരുന്നു. വിന്‍സെന്റും മധുവും ഉമ്മറും സോമനും ജോസും രവികുമാറും സുകുമാരനും ജയനും രതീഷും കമലഹാസനും റഹ്മാനും എല്ലാം അക്കൂട്ടത്തിലുണ്ട്. പ്രേംനസീര്‍ സൂപ്പര്‍താരമായി കത്തിനില്‍ക്കുന്ന കാലത്ത്, നസീറില്ലാത്ത ഒരു സിനിമയും പുറത്തുവരാത്ത സമയത്താണ് വില്ലനായിരുന്ന കെ.പി. ഉമ്മറിനെ നായകനാക്കി ശശി സിനിമ ചെയ്തത്. എഴുപതുകളിലും എണ്‍പതുകളിലും ഒരു ദിവസം മൂന്ന് സിനിമകള്‍ വരെ അദ്ദേഹം സംവിധാനം ചെയ്തിരുന്നു. ഓരോ സെറ്റിലും ചെന്ന് നിര്‍ദ്ദേശം നല്‍കും. എല്ലാ സിനിമകളിലും ശശിയുടെ കൈയൊപ്പ് പതിഞ്ഞിരിക്കും.
അവസാന സിനിമകള്‍ പലതും പരാജയപ്പെട്ടപ്പോള്‍ സിനിമയില്‍നിന്ന് കുറച്ചുകാലം വിട്ടുനിന്നു. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ‘ശ്രദ്ധ’ എന്ന ചിത്രത്തിലൂടെയായിരുന്നു പരാജയത്തിന്റെ തുടക്കം. വര്‍ണപ്പകിട്ട്, ദേവാസുരം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഇരുവരും ഒരുമിച്ച ചിത്രമായിരുന്നു അത്. ശ്രദ്ധയ്ക്ക് ശേഷം ഈ നാട് ഇന്നലെ വരെ, സിംഫണി, ബല്‍റാം വേഴ്സസ് താരാദാസ്, വെള്ളത്തൂവല്‍ എന്നീ നാല് സിനിമകള്‍ മാത്രമാണ് ഐ.വി. ശശി സംവിധാനം ചെയ്തിട്ടുള്ളത്. ഏറെ പ്രതീക്ഷയോടെ എത്തിയ മമ്മൂട്ടി ചിത്രം ‘ബല്‍റാം വേഴ്സസ് താരാദാസും’ പരാജയമായിരുന്നു.
ഏഴുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഒരു ബിഗ് ബജറ്റ് ചിത്രവുമായി തിരിച്ചുവരവിനൊരുങ്ങുമ്പോഴാണ് വിധി ക്രൂരമായി അദ്ദേഹത്തോട് പെരുമാറിയത്. കുവൈറ്റ് യുദ്ധത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രത്തിന് ‘ബേണിംഗ് ബല്‍സ്’എന്നാണ് പേരിട്ടിരുന്നത്. അതിന്റെ തിരക്കഥ അവസാന ഘട്ടത്തിലായിരുന്നു. ഇംഗ്ലീഷ്, അറബിക്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം നിര്‍മിക്കാന്‍ തീരുമാനിച്ചിരുന്നത്. സോഹന്‍ റോയിക്ക് ഒപ്പമാണ് പുതിയ ചിത്രം ഒരുക്കുന്നതെന്ന് തന്റെ ഫേസ്ബുക്ക് പേജിലൂടെ സംവിധായകന് തന്നെയാണ് അറിയിച്ചത്. ലോകത്തുടനീളമുള്ള സിനിമാ പ്രവര്‍ത്തകര്‍ ചിത്രത്തിന്റെ ഭാഗമാകുമെന്നും ശശി അറിയിച്ചിരുന്നു.
”സിനിമയാണ് എന്നും എന്റെ ആദ്യത്തെ പ്രണയം. ഇത്തരത്തിലൊരു ഇടവേള എന്നെ സംബന്ധിച്ച് ബുദ്ധിമുട്ടാണ്. എന്നാലും തിരിച്ചുവരവിനായി ഒരു സിനിമയൊരുക്കാന്‍ ഞാന്‍ തയ്യാറല്ലായിരുന്നു. നൂറ്റിയമ്പതോളം ചിത്രങ്ങള്‍ ചെയ്തെങ്കിലും കുവൈറ്റ് യുദ്ധത്തെ കുറിച്ചുള്ള സിനിമ എന്റെ സ്വപ്നമായിരുന്നു. പത്തുവര്‍ഷം മുമ്പ് മലയാളം ഇങ്ങനെയൊരു വലിയ ചിത്രത്തിനായി തയ്യാറായിരുന്നില്ല. എന്നാല്‍ കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് അത്തരം ഒരു ചിത്രം ഒരിക്കലും മലയാളത്തില്‍ ചെയ്യാന്‍ കഴിയില്ല എന്നെനിക്ക് മനസിലായി. അതിനാലാണ് എന്റെ ആറാമത്തെ ഹിന്ദി ചിത്രമായി ഇത് നിര്‍മിക്കാന്‍ തീരുമാനിച്ചത്. കുവൈറ്റിലേക്കും ഇതിനായി യാത്ര പോയിരുന്നു. അതിന്നും തുടരുന്നു. ലോകത്തു കിട്ടാവുന്ന ഏറ്റവും നല്ല സാങ്കേതിക വിദ്യ ഉപയോഗിച്ചു ചിത്രം പൂര്‍ത്തീകരിക്കണമെന്നാണ് ആഗ്രഹം. ജീവിതത്തിലെ ഏറ്റവും വലിയ കാല്‍വയ്പാണിത്. എല്ലാവരുടെയും പിന്തുണയും പ്രാര്‍ഥനയും വേണം.”
ശശി അന്ന് പ്രേക്ഷകരോട് പറഞ്ഞത് വളരെ പ്രതീക്ഷയോടെയും ആഹ്ലാദത്തോടെയുമാണ് സ്വീകരിക്കപ്പെട്ടത്. ആ ബ്രഹ്മാണ്ഡ ചിത്രം കാണാനുള്ള ഭാഗ്യം നമുക്കുണ്ടായില്ല. യാത്രപോലും പറയാതെ, പ്രേക്ഷകരോട്, ഇതാ ഇവിടെവരെ… എന്നുമാത്രം പറഞ്ഞ് അദ്ദേഹം യാത്രയായി. തീയറ്ററുകളെ ഉത്സവപ്പറമ്പുകളാക്കിയ വലിയ ചലച്ചിത്രകാരന് ഇനി ഓര്‍മിക്കപ്പെടുക ആ ആരവങ്ങളിലൂടെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: