തിരുവനന്തപുരം: എല്ലാവര്ക്കും പ്രചോദനം നല്കുന്ന ശ്രേഷ്ഠ ജീവിതമാണ് പരമേശ്വര്‍ജിയുടേതെന്ന് ആര് എസ് എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്.
പ്രചാരകനെന്ന നിലയില്‍ രാഷ്ടത്തിനായി സര്‍വതും തൃജിച്ച വ്യക്തിയാണ് അദ്ദേഹം. ഇത്തരം ജീവിതങ്ങള്‍ മാതൃകയാക്കണം. ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറും ദേശീയ പ്രസ്ഥാനങ്ങളുടെ മാര്‍ഗദര്‍ശിയുമായ പി. പരമേശ്വരന്റെ നവതി ആഘോഷങ്ങളുടെ സമാപനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു മോഹന്‍ ഭാഗവത്.
എല്ലാം ത്യജിച്ച് പരമേശ്വര്‍ജി പ്രചാരകനായത് വ്യക്തിപരമായി എന്തെങ്കിലും നേടാനായിരുന്നില്ല. സംസ്കൃതിയുടേയും സമാജത്തിന്റേയും ഉന്നതി എന്ന ഏക ലക്ഷ്യമായിരുന്നു ഉണ്ടായിരുന്നത്. രാഷ്ട്രത്തിന്റെ സംസ്കാരം സംരക്ഷിക്കേണ്ടത് കടമയാണെന്ന അറിവ് പരമേശ്വര്‍ജിക്കുണ്ടായിരുന്നു.
വ്യക്തമായ മൂല്യബോധവും കൃത്യമായ ലക്ഷ്യവും ഉണ്ടെങ്കില്‍ ആഗ്രഹിക്കുന്നതെന്തും നേടാനാകുമെന്ന് പരമേശ്വര്‍ജിയെപ്പോലുള്ളവരുടെ ജീവിതം പഠിപ്പിക്കുന്നു. ലക്ഷ്യപൂര്‍ത്തിക്കുള്ള ശക്തി കിട്ടണമെങ്കില്‍ ആത്മവിശ്വാസം കൂടിയേ തീരൂ. പരമേശ്വര്‍ജിയുടെ ജീവിതം നമ്മുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു.
മുല്യങ്ങള്‍ ശാശ്വതമാണ്. എന്നാല്‍ കാലാകാലങ്ങളില്‍ അവയെ ഉയര്‍ത്തിപ്പിടിക്കാന്‍ മഹത് ജീവിതങ്ങള്‍ ആവശ്യമാണ്. അത്തരമൊരു ജീവിതമാണ് പരമേശ്വര്‍ജിയുടേത് ഡോ. മോഹന്‍ ഭാഗവത് പറഞ്ഞു.
ഒ. രാജഗോപാല്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. വിവേകാന്ദ വേദിക് മിഷന് അധ്യക്ഷ ഡോ.എം. ലക്ഷ്മികുമാരി, സുരേഷ് ഗോപി എംപി, ശ്രീരാമകൃഷ്ണമഠം അധ്യക്ഷന്‍ സ്വാമി. സദ്ഭാവനാനന്ദ, കെപിഎംഎസ് അധ്യക്ഷന്‍ നീലകണ്ഠന് മാസ്റ്റര്‍ ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, കവി പി. നാരായണക്കുറുപ്പ്, വിചാരകേന്ദ്രം അധ്യക്ഷന്‍ ഡോ.എം. മോഹന്‍ദാസ്. ജനറല്‍ സെക്രട്ടറി കെ.സി. സുധീര്‍ ബാബു എന്നിവര്‍ സംസാരിച്ചു.
പരമേശ്വര്‍ജിയുടെ ലേഖന സമാഹാരത്തിന്റെ പ്രകാശനം ബിഎംഎസ് ദേശീയ അധ്യക്ഷന്‍ അഡ്വ.സി.കെ സജിനാരായണന്‍ കോപ്പി നല്കി ഡോ. മോഹന്‍ ഭാഗവത് നിര്‍വഹിച്ചു. ഹിന്ദുരാഷ്ട്രീയത്തിന്റെ ഹൃദയമിടിപ്പ് എന്ന പുസ്തകത്തെ പരിചയപ്പെടുത്തി ഡോ. ലക്ഷ്മികുമാരി, പരമേശ്വര്‍ജിയുടെ ബഹുമുഖ വിജ്ഞാനത്തിലേക്കാണ് വെളിച്ചംവീശിയത്.
പരമേശ്വര്‍ജി രചിച്ച വാടാത്ത നിശാഗന്ധി എന്ന കവിത ഡോ. ലക്ഷ്മിദാസ് ആലപിച്ച് കാവ്യാര്‍ച്ചന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: