പാമ്പാടി: റമ്മിന്റെ ഉദ്ഭവം ഇന്ത്യയിലാണെന്ന് കണ്ടെത്തി മലയാളി ഗൗതം മേനോന്. പിന്നെ ലോകോത്തര ബ്രാന്ഡിലൊരെണ്ണം അവതരിപ്പിച്ചു- വൈല്‍ഡ് ടൈഗര്‍. യുഎസ്, കാനഡ, ബ്രിട്ടണ്, ഫ്രാന്‍സ്, ബല്‍ജിയം, ഹംഗറി, പോളണ്ട് തായ്ലണ്ട്, ചെക്ക് റിപ്പബ്ലിക് തുടങ്ങി വിവിധ രാജ്യങ്ങളുടെ വിപണിയില്‍ ഒന്നാം നിരയിലുണ്ട്. നിര്‍മ്മാണം തൃശൂര്‍ തിരുവില്വാമലയ്ക്കടുത്ത് പാമ്പാടിയില്‍. മേക് ഇന്‍ ഇന്ത്യയുടെ ഈ പതിപ്പ് റമ്മിന്റെ കഥയാണ്; കരിമ്പിന്റെ, ഗൗതമിന്റെ, കടുവയുടെയും.
മദ്യവ്യവസായമുള്പ്പെടെ ലണ്ടനില്‍ വിജയിച്ച വ്യാപാരിയായിരുന്നു ഗൗതമിന്റെ അച്ഛന്. മകനെ ബിസിനസ് പഠിക്കാന്‍ അയച്ചു. ലോകത്തെ അഞ്ഞൂറിലേറെ ഇനം റമ്മുകള്‍ ഗൗതം രുചിച്ചറിഞ്ഞത് വ്യവസായത്തിലെ പുതിയ ചുവടുവെയ്പ്പിനാണ്. അതിലൊന്നിലും ഇന്ത്യന്‍ ബ്രാന്ഡില്ലായിരുന്നു. അങ്ങനെയാണ് റമ്മിന്റെ ഉദ്ഭവം കരീബിയന്‍ ദ്വീപുകളിലല്ല, ഇന്ത്യയിലാണെന്ന് ഗൗതം മേനോന് ഗവേഷണം നടത്തി കണ്ടെത്തിയത്. കരിമ്പിന് നീര് പാനീയമാക്കിയ കാലത്താണ് റമ്മും ലഹരിനീരായത്. ഇന്ന് ലഹരി ലോകത്ത് ഏറെ ശ്രദ്ധേയമായ വൈല്‍ഡ് ടൈഗര്‍ ഹെര്‍ബല്‍ റമ്മിന്റെ പിറവി അങ്ങനെ.
2016ല്‍ വൈല്‍ഡ് ടൈഗര്‍ റം വില്പ്പനയ്ക്കിറക്കി. ”റമ്മിന്റെ ഉദ്ഭവം തേടി ഞാന്‍ ഏറെ ഗവേഷണം നടത്തി. ഒടുവില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള കരിമ്പുകൃഷിയിലെത്തി. ഇന്ത്യയില്‍ നിന്നാണ് കരിമ്പ് കരീബിയയിലെത്തിയത്,” മേനോന് പറയുന്നു. പാലക്കാട് ഒറ്റപ്പാലത്ത് ജനിച്ച മുപ്പത്തഞ്ചുകാരന് ഗൗതം മേനോന് ഇപ്പോള്‍ കോയമ്പത്തൂരിലാണ് സ്ഥിരതാമസം. ഗോമോവിയസ് ബിസിനസ് സാമ്രാജ്യം ഗൗതമിന്റെതാണ്. വീരപ്പന് വേട്ടയിലൂടെ പ്രസിദ്ധനായ തമിഴ്നാട് എസ്ടി എഫ് തലവന്‍ കെ. വിജയകുമാറിന്റെ അനന്തരവനാണ്.
മൊളാസസില്‍ നിന്ന് റമ്മുണ്ടാക്കുന്ന രീതി വിട്ട് കരിമ്പിന് നീരില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കാന്‍ മേനോന് വഴി കണ്ടെത്തി. വംശക്ഷയം സംഭവിക്കുന്ന ഇന്ത്യന്‍ കടുവയോടുള്ള കൂറ് അറിയിച്ച് ‘വൈല്‍ഡ് ടൈഗര്‍’ എന്ന് പേരുമിട്ടു. ഈ വ്യാപാരത്തിന്റെ ലാഭവിഹിതത്തില്‍ 10 % ദക്ഷിണേന്ത്യയിലെ കടുവ സംരക്ഷണത്തിന് നല്കുന്നു. തിരുവില്വാമലയ്ക്കടുത്ത പാമ്പാടിയിലാണ് ഡിസ്റ്റിലറി. ഇവിടെനിന്നാണ് ലോകത്ത് വിവിധ ഭാഗങ്ങളിലേക്ക് കയറ്റുമതി. വില്‍പ്പന വര്‍ഷത്തിനകം ഒരുലക്ഷം കുപ്പികടന്നു. 2019 ആകുമ്പോള്‍ അഞ്ചിരട്ടി വില്‍പ്പനയാകുമെന്ന് മേനോന് പറയുന്നു.
കടുവത്തോലിനു സമാനമാണ് ഓരോ കുപ്പിയുടെയും അലങ്കാരം. പാക്കിങ് ആകര്‍ഷകമാണ്.
ജി ക്യൂ എന്ന മാസിക സ്വാധീനിച്ച 50 ഇന്ത്യക്കാരെ കണ്ടെത്തിയപ്പോള്‍ ഗൗതം മേനോന് അവരിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: