സിനിമയെ സ്നേഹിച്ച് സിനിമയില്‍ ജീവിച്ച ആള്, ഒറ്റവാക്യത്തില്‍ ശശിയെ ഇങ്ങനെ വിശേഷിപ്പിക്കാം. ഒരിക്കല്‍ ഞാന്‍ ചോദിച്ചു, സിനിമയിലെത്തിയില്ലായിരുന്നെങ്കില്‍ ആരായേനെ എന്ന്. ചിരിച്ചു കൊണ്ട് ശശിപറഞ്ഞു ‘ഓ ഞാന്‍ വേറെയേതെങ്കിലും ജോലിക്കു ചെന്നിരുന്നെങ്കില്‍ അവരെന്നെ രണ്ടു ദിവസം കഴിയുമ്പോള്‍ത്തന്നെ ഇവനെ ഒന്നിനും കൊളളില്ലെന്ന് പറഞ്ഞ് പിരിച്ചുവിട്ടേനെ’ എന്ന്. അത്രമാത്രം സിനിമയെ ഉളളില്ക്കൊണ്ടു നടന്നിരുന്ന ആളായിരുന്നു ശശി.
ചിത്രകാരനും കലാസംവിധായകനുമായിരുന്ന അദ്ദേഹം ഒരു ഓള് റൗണ്ടറായിരുന്നു. ജനങ്ങള്‍ക്കിടയില്‍ പെരുമാറാനറിയാവുന്ന സംവിധായകന്. അദ്ദേഹത്തിന്റെ ചിത്രങ്ങളെല്ലാം തന്നെ ജനപ്രീതി പിടിച്ചു പറ്റിയതില്‍ ആ സ്വഭാവത്തിനും സ്ഥാനമുണ്ടെന്ന് എടുത്തുപറയേണ്ടതുണ്ട്. സിനിമയില്‍ പരീക്ഷണങ്ങള്‍ക്കു മുതിരാന്‍ ഒരുമടിയുമുണ്ടായിരുന്നില്ല. അതേസമയം മറ്റൊരാള്‍ ചെയ്തതിനെ അനുകരിച്ച് സിനിമയെടുക്കാനും താല്പര്യപ്പെട്ടിരുന്നില്ല.
പരീക്ഷണങ്ങള്‍ക്കു പിറകെയായിരുന്നുവെങ്കിലും പുതുതലമുറയെ പ്രോത്സാഹിപ്പിക്കാനും മടിയുണ്ടായിരുന്നില്ല. കുതിരവട്ടം പപ്പുവിനെപ്പോലെ സിനിമയില്‍ ചെറുവേഷങ്ങള്‍ ചെയ്തിരുന്നവരെ കൈപിടിച്ച് മുന്നിരയിലേക്കാനയിച്ചത് ശശിയായിരുന്നു. തന്നെക്കൊണ്ടാവുന്നപോലെ എല്ലാവരേയും കയ്യയച്ച് സഹായിക്കാനുളള മനസ്സുമുണ്ടായിരുന്നു അദ്ദേഹത്തിന്.
ഞങ്ങള്‍ തമ്മില്‍ ഒന്നിച്ച ചിത്രങ്ങളില്‍ അതിരാത്രം മാത്രമാണ് ശ്രദ്ധിക്കപ്പെട്ടത്. ഞാനൊരിക്കലും ശശിയുടെ പ്രിയ എഴുത്തുകാരനായിരുന്നില്ല. എന്നാല്‍ ഞങ്ങള്‍ തമ്മില്‍ അഗാധമായ സൗഹൃദമുണ്ടായിരുന്നു. സിനിമയില്‍ ഞങ്ങള്‍ രണ്ടു ധാരകളിലായിരുന്നു. പക്ഷേ അതൊരിക്കലും പരസ്പരമുളള സൗഹൃദത്തെ ബാധിച്ചിരുന്നില്ല. ഞങ്ങള്‍ ഒത്തു കൂടുമ്പോഴൊക്കെ ലോകക്ലാസിക്കുകളെ ക്കുറിച്ചുളള ചര്‍ച്ചകളില്‍ മുഴുകുമായിരുന്നു. അതേസമയം പരസ്പരം ഒരുപാട് വഴക്കുകൂടിയിട്ടുമുണ്ട്.
രോഗബാധിതനായിരിക്കുമ്പോള്‍ പോലും സിനിമ മാത്രമായിരുന്നു ശശിയുടെ മനസ്സില്‍. ഡിസംബര്‍ ഒന്നാം തീയതി പുതിയ ചിത്രത്തിന്റെ പൂജയുണ്ടാകുമെന്നാണ് അവസാനമായി വിളിച്ചപ്പോഴും എന്നോട് പറഞ്ഞത്. സിനിമയ്ക്ക് വേണ്ടി ഉഴിഞ്ഞുവച്ച ആ പ്രതിഭയ്ക്ക് അര്‍ഹിച്ച ആദരം കിട്ടിയിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: