മലയാള സിനിമയെ പ്രേക്ഷകന് ഏറെ പ്രിയപ്പെട്ടതാക്കുന്നതില്‍ മുഖ്യപങ്കുവഹിച്ച കലാകാരനാണ് ഐ.വി.ശശി. സംവിധായകന്റെ പേര് വെള്ളിത്തിരയില്‍ തെളിയുമ്പോള്‍ തീയറ്ററിനുള്ളില്‍ ആരവങ്ങളുയര്‍ന്നിരുന്നതും അദ്ദേഹത്തിനുവേണ്ടിയാണ്. പില്ക്കാലത്ത് സൂപ്പര്‍താരങ്ങള്‍ക്കുപോലും ലഭിക്കാത്ത സ്വീകാര്യത ആസ്വാദകരില്‍നിന്ന് ലഭിച്ച ഏകസംവിധായകനും അദ്ദേഹമാണ്.
മലയാള ചലച്ചിത്ര വ്യവസായത്തെ സമ്പന്നമായി വളര്‍ത്തുന്നതില്‍ മുഖ്യപങ്കുവഹിക്കാന്‍ ഐ.വി.ശശിക്ക് കഴിഞ്ഞു. എഴുപതുകളിലും എണ്‍പതുകളിലും ഐ.വി.ശശിയുടെ വീടിനു മുന്പില്, അദ്ദേഹത്തിന്റെ സമയത്തിനും സൗകര്യത്തിനും വേണ്ടി മലയാള സിനിമ കാത്തുകെട്ടിക്കിടന്നിരുന്നു. ഒരുദിവസം ഒന്നിലധികം സിനിമകള്‍ സംവിധാനം ചെയ്യുന്ന അപൂര്‍വ്വ സംവിധായകനായിരുന്നു അദ്ദേഹം. തൊട്ടതെല്ലാം പൊന്നാക്കിയ ചരിത്രമാണ് ശശിക്കുള്ളത്. മലയാള ചലച്ചിത്രലോകത്ത് അദ്ദേഹത്തിന്റെതായ ചരിത്രം രേഖപ്പെടുത്തുന്നുണ്ടെന്നതില്‍ തര്‍ക്കമില്ല.
സൂപ്പര്‍ ചലച്ചിത്രങ്ങള്‍ ഒരുക്കുന്നതിലെന്നപോലെ സൂപ്പര്‍ താരങ്ങളെ സൃഷ്ടിക്കുന്നതിലും ശശി നിര്‍ണ്ണായക പങ്കുവഹിച്ചു. മധുവും ജയനും സോമനും സുകുമാരനും വിന്‍സെന്റും ജോസും രവികുമാറും രതീഷും തുടങ്ങി മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ്ഗോപിയും വരെയുള്ള നടന്മാര് വന്‍ താരങ്ങളായത് ഐ.വി.ശശിയുടെ ചിത്രങ്ങളിലൂടെയാണ്. കമലഹാസന്റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായ ‘ഈറ്റ’ എന്ന ചിത്രവും ശശിയുടേതായിരുന്നു. രജനീകാന്തിനെ ‘അലാവുദ്ദീനും അത്ഭുതവിളക്കും’ എന്ന ചിത്രത്തിലൂടെ ശശി മലയാളത്തില്‍ അവതരിപ്പിച്ചു. തന്റെ തണലില്‍ വളര്‍ന്നവരില്‍ ചിലരെങ്കിലും പിന്നീട് വേദനിപ്പിക്കുന്നതിനും കാരണമായത് ശശിതന്നെ തുറന്നുപറഞ്ഞിട്ടുണ്ട്.
മലയാള സിനിമയില്‍ ട്രെന്‍ഡുകള്‍ സൃഷ്ടിച്ചതും ഐ.വി. ശശിയായിരുന്നു. ചെറിയ ചട്ടക്കൂടില്‍ ഒതുങ്ങി നില്‍ക്കുകയും ചെറിയ ലാഭങ്ങളില്‍ സന്തോഷിക്കുകയും ചെയ്തിരുന്ന മലയാള സിനിമാ വ്യവസായത്തെ വലിയ ക്യാന്‍വാസിലേക്ക് വളര്‍ത്താന്‍ അദ്ദേഹത്തിന്റെ ചലച്ചിത്രങ്ങള്‍ക്കായി.
രാഷ്ട്രീയ സംഭവങ്ങളും സാമൂഹ്യപ്രശ്നങ്ങളും സിനിമയ്ക്കു വിഷയങ്ങളാകാതിരുന്ന കാലത്താണ് അദ്ദേഹം അത്തരം ചലച്ചിത്രങ്ങള്‍ സൃഷ്ടിച്ചത്. രാഷ്ട്രീയവും പോലീസും പത്രപ്രവര്‍ത്തനവും എന്നുവേണ്ട കൊള്ളയും കൊള്ളിവയ്പ്പും വര്‍ഗ്ഗീയതയുമെല്ലാം ശശിയുടെ സിനിമയ്ക്കുള്ള വിഷയങ്ങളായി. അദ്ദേഹത്തിന്റെ മനസ്സും കഴിവും തിരിച്ചറിഞ്ഞാണ് തിരക്കഥാകൃത്തുകളായ എംടിയും ടി.ദാമോദരനും എഴുതിയിരുന്നത്. ചോക്ലേറ്റ് മുഖമുള്ള നായകനില്‍ നിന്ന് മീശപിരിക്കുന്ന പരുക്കന്‍ കഥാപാത്രങ്ങളെ നായകനാക്കി സിനിമ വിജയിപ്പിക്കാനും അദ്ദേഹത്തിനായി.
പുതുതലമുറക്കാലത്ത് ചെറിയ വിജയങ്ങളെപ്പോലും ആഘോഷമാക്കുകയും തീയറ്ററില്‍ നാലാളുകള്‍ ഒന്നിച്ചു കയറുമ്പോഴേ ബോക്സ്ഓഫീസ് ഹിറ്റ് എന്ന് വിളിച്ചുകൂകുകയും ചെയ്യുന്നവര്‍ ഓര്‍ക്കുന്നില്ല, ഐ.വി.ശശി സിനിമകള്‍ കാലങ്ങളോളം ഒരേ തിയറ്ററില്‍ പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കിയിരുന്നത്. ആസ്വാദക ആള്‍ക്കൂട്ടത്തെ സിനിമാതീയറ്ററുകളുടെ ആരവങ്ങളാക്കിയ ഐ.വി.ശശി സിനിമകളാണ് ഈ വ്യവസായത്തെ പിടിച്ചുനിര്‍ത്തിയത്.
ഇരുപ്പംവീട് ശശിധരന് എന്ന ഐ.വി.ശശി 1968ല്‍ എ.ബി.രാജിന്റെ ‘കളിയല്ല കല്ല്യാണം’ എന്ന സിനിമയില്‍ കലാസംവിധായകനായിട്ടായിരുന്നു തുടക്കം. ഛായാഗ്രാഹക സഹായിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ചിത്രകലാ പഠനത്തിനു ശേഷം കോഴിക്കോട്ടെ സാഹിത്യ, സാംസ്കാരിക സദസ്സില്‍ നിന്നാണ് ഐ.വി.ശശിയെന്ന സിനിമാക്കാരനുണ്ടാകുന്നത്. നിലവിലുള്ള ചട്ടക്കൂടുകള്‍ക്കെതിരായാണ് എപ്പോഴും അദ്ദേഹം സഞ്ചരിച്ചത്. ഓരോ സിനിമയിലും തന്റെ കൈയൊപ്പ് ചാര്‍ത്തി.
കുവൈറ്റ് യുദ്ധം പശ്ചാത്തലമാക്കിയുള്ള വലിയ ബജറ്റ് ചിത്രത്തിന്റെ പണിപ്പുരയിലായിരുന്നു ഐ.വി.ശശി. അതദ്ദേഹത്തിന്റെ സ്വപ്നവുമായിരുന്നു. ആ സിനിമ ആസ്വദിക്കാനുള്ള ഭാഗ്യം പ്രേക്ഷകനുണ്ടായില്ല. എങ്കിലും സംവിധാനം ചെയ്ത നൂറ്റിയമ്പതോളം സിനിമകളിലൂടെ അദ്ദേഹം ഓര്‍ക്കപ്പെടും. സിനിമ ജീവിതമാക്കിയ തികഞ്ഞകലാകാരന് ഞങ്ങളുടെ ആദരാജ്ഞലി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: