മലയാളസിനിമയില്‍ ആധുനികതയുടെ മാറ്റംകൊണ്ടുവന്ന സംവിധായകനാണ് ഐ.വി.ശശിയെന്ന് ജയരാജ് വാര്യര്‍. ഐ.വി.ശശിയെ മറന്നുകൊണ്ട് മലയാള സിനിമയുടെ ചരിത്രം രേഖപ്പെടുത്താനാവില്ല. 70കളില്‍ മലയാളത്തില്‍ ശ്രദ്ധേയരായ മൂന്ന് സംവിധായകരായിരുന്നു കെ.ജി.ജോര്‍ജ്ജ്, ഭരതന്, ഐ.വി.ശശി എന്നിവര്‍.
ജനപ്രിയ ചലച്ചിത്രങ്ങളുടെ സ്രഷ്ടാവ് എന്ന നിലയിലാണ് ഐ.വി.ശശിയെ കാലം വിലയിരുത്തുന്നത്. സാമൂഹ്യ പ്രതിബദ്ധതയുള്ളതും രാഷ്ട്രീയം കൈകാര്യം ചെയ്യുന്നതുമായ ഒട്ടേറെ സിനിമകള്‍ ഇക്കാലയളവില്‍ ഐ.വി.ശശിയുടേതായി പുറത്തുവന്നു. മലയാളത്തിലെ തലയെടുപ്പുള്ള മുന്‍നിര തിരക്കഥാകൃത്തുക്കളും നായകനടന്മാരും ചേര്‍ന്നുള്ള വലിയ സംരംഭങ്ങളായിരുന്നു ഐ.വി.ശശിയുടെ സിനിമകളോരോന്നും.
എം.ടി.യുടെ തിരക്കഥയില്‍ പുറത്തുവന്ന അനുബന്ധം, അടിവേരുകള്‍, ആരൂഢം മുതലായവ വളരെ ജനശ്രദ്ധനേടിയ സിനിമകളായിരുന്നു. പത്മരാജന്റെ തിരക്കഥയില്‍ ഒരുക്കിയ ഇതാ ഇതുവരെ, വാടകക്ക് ഒരു ഹൃദയം തുടങ്ങിയ സിനിമകളും സംവിധായകന്റെ മികവ് വെളിപ്പെടുത്തുന്നതായി.
ലോഹിതദാസ്, ജോണ്‍ പോള്‍, ടി.ദാമോദരന്‍ തുടങ്ങി പ്രമുഖ എഴുത്തുകാരുടെയെല്ലാം തിരക്കഥകള്‍ക്ക് അഭ്രകാവ്യമൊരുക്കുന്നതില് ഐ.വി.ശശി കാണിച്ച മികവ് അദ്ദേഹത്തെ അനന്യനാക്കുന്നു. ജയന്, സോമന്, സുകുമാരന്‍, രാഘവന്, രവികുമാര്‍ തുടങ്ങിയ ആദ്യകാല നായകനടന്മാരുടെ ഹിറ്റുകള്‍ ഒട്ടുമിക്കതും ഐ.വി.ശശിയുടെ സിനിമകളായിരുന്നു.
ഇന്നത്തെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും താരമൂല്യത്തിന് ഐ.വി.ശശി സിനിമകള്‍ വലിയ സംഭാവന നല്‍കിയിട്ടുണ്ട്. മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റെയും ആദ്യകാല ഹിറ്റുകളില്‍ പലതും ഐ.വി.ശശിയുടെ സിനിമകളായിരുന്നു.
ദേവാസുരമാണ് ഐ.വി.ശശിയുടെ ഏറ്റവും മികച്ച സിനിമ. രഞ്ജിത്തിന്റെ മാസ്മരികമായ തിരക്കഥയെ അവലംബമാക്കി ഐ.വി.ശശി മെനഞ്ഞെടുത്ത മാസ്റ്റര്‍പീസായിരുന്നു ദേവാസുരം. ദേവാസുരം ഐ.വി.ശശിയുടെ സിനിമയാണെന്ന് ഇന്നും പല മലയാളികള്‍ക്കും അറിയില്ല.
ഒരുപാട് കഥാപാത്രങ്ങള്‍, അതായിരുന്നു ഐ.വി.ശശിസിനിമയുടെ പ്രത്യേകത. എന്നാല്‍ എല്ലാ കഥാപാത്രങ്ങള്‍ക്കും വ്യക്തിത്വവും മിഴിവും ഉണ്ടാകും. ജനപ്രിയ ചേരുവകളെല്ലാം ചേര്‍ന്ന ഐ.വി.ശശി സിനിമകള്‍ മലയാളികള്‍ ആഘോഷമാക്കുകയായിരുന്നു.
വ്യക്തിപരമായി വളരെ അടുപ്പമുണ്ടായിരുന്ന ഐ.വി.ശശിയുടെ വേര്‍പാട് തനിക്കും മലയാളസിനിമക്കും വലിയ നഷ്ടമാണെന്നും ജയരാജ് വാര്യര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: