പയ്യന്നൂര്‍: സ്വത്ത് തട്ടിയെടുക്കാന്‍ റിട്ട. സഹകരണ ഡെപ്യൂട്ടി രജിസ്ട്രാര്‍ ബാലകൃഷ്ണനെ കൊലപ്പെടുത്തിയ കേസില്‍ പയ്യന്നൂരില അഭിഭാഷക കെ.വി. ഷൈലജയെയും ഭര്‍ത്താവ് കൃഷ്ണകുമാറിനെയും അറസ്റ്റ് ചെയ്തു. തൃശ്ശൂര്‍ ക്രൈംഡിറ്റാച്ച്മെന്റ് ഡിവൈഎസ്പി ഫ്രാന്‍സിസ് ഷല്വിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്നലെ രാവിലെ ഒന്‍പത് മണിയോടെ ഷൈലജയുടെ പയ്യന്നൂര്‍ തായിനേരിയിലെ വീട്ടിലത്തിയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
മനഃപ്പൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് കേസ്. നേരത്തെ ബാലകൃഷ്ണന്റെ സ്വത്ത് തട്ടിയെടുക്കാന്‍ വ്യാജരേഖ ചമച്ച കേസില്‍ ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ ജാമ്യത്തില്‍ കഴിയവേയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ബാലകൃഷ്ന്റെ മരണവുമായി ബന്ധപ്പെട്ട് പയ്യന്നൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് കൊടുങ്ങല്ലൂര്‍ പോലീസിന് കൈമാറുകയായിരുന്നു.
ആദ്യം അസ്വാഭാവിക മരണത്തിനായിരുന്നു പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് വിശദമായ അന്വേഷണത്തിലാണ് ഇത് കൊലപാതകമാണന്ന് തെളിഞ്ഞത്.
തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ബന്ധുക്കളെന്ന വ്യാജേന നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ്ജ് വാങ്ങി കൊണ്ടുവരുന്നതിനിടെയാണ് കൊടുങ്ങല്ലൂരില്‍ വെച്ച് ബാലകൃഷ്ണന് മരിച്ചത്. തുടര്‍ന്ന് ബാലകൃഷ്ണന്റെ ബന്ധുക്കളെ അറിയിക്കാതെ മൃതദേഹം ഷൊര്‍ണ്ണൂര്‍ ശാന്തിതീരം ശ്മശാനത്തില്‍ സംസ്കരിച്ചു.
ഇതുസംബന്ധിച്ച് വിശദമായ അന്വേഷണത്തിന് ശേഷമാണ് കൊലപാതകക്കേസില്‍ അഭിഭാഷകയെയും ഭര്‍ത്താവിനെയും അറസ്റ്റ് ചെയ്തത്. പ്രതികളെ ഇന്ന് കൊടുങ്ങല്ലൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: