കൊല്ലം: അദ്ധ്യാപകരുടെ മാനസിക പീഡനം മൂലം സ്കൂളിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടി മരിച്ച വിദ്യാര്‍ത്ഥിനിക്ക് ബന്സിഗര് ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചതായി പരാതി. ആശുപത്രി രേഖകള്‍ പോലീസ് പിടിച്ചെടുത്തു. സ്കൂളിലെയും ആശുപത്രിയിലെയും സിസി ടിവി ദൃശ്യങ്ങളും രേഖകളും പരിശോധിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് വെസ്റ്റ് എസ്ഐ: നിസാമുദ്ദീന്‍ പറഞ്ഞു.
കൊല്ലം കോട്ടമുക്ക് ട്രിനിറ്റി ലൈസിയം സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി പടിഞ്ഞാറെ കൊല്ലം കൊച്ചുനട പടിഞ്ഞാറ്റതില്‍ (കെപി ഹൗസില്‍) പ്രസന്നകുമാറിന്റെ മകള്‍ ഗൗരി നേഘ (15)യാണ് മരിച്ചത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഗൗരി സ്കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയത്. പെണ്‍കുട്ടിയെ ബന്സിഗര് ആശുപത്രിയില്‍ എത്തിച്ചു. വിവരം 2.40നാണ് രക്ഷകര്‍ത്താക്കളെ അറിയിച്ചത്.
മാതാപിതാക്കളോട് തലയ്ക്ക് മാത്രമാണ് ക്ഷതമെന്നും ഇവിടെ ചികിത്സിച്ചാല്‍ മതിയെന്നും ആശുപത്രി അധികൃതര്‍ നിര്‍ബന്ധം പിടിച്ചു. നട്ടെല്ലിന് പരിക്കേറ്റ കുട്ടിയെ സ്കാനിങ്ങിന് വിധേയയാക്കാന്‍ പോലും തയ്യാറായില്ല. കുട്ടിയുടെ ആരോഗ്യനില കൃത്യമായി ബന്ധുക്കളെ അറിയിച്ചില്ല. അഞ്ച് മണിക്കൂറോളം ഗൗരിയെ ബന്സിഗര് ആശുപത്രിയില്‍ കാര്യമായ ചികിത്സ നല്‍കാതെ കിടത്തി.
പിന്നീട് ബന്ധുക്കളുടെ ശക്തമായ ആവശ്യത്തെ തുടര്‍ന്നാണ് റഫര്‍ ചെയ്യാന്‍ തയ്യാറായത്. വെന്റിലേറ്റര്‍ സൗകര്യമില്ലാത്ത സാധാരണ ആംബുലന്‍സിലാണ് കുട്ടിയെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്.
ഗൗരിയുടെ പരിക്കുകള്‍ നിസാരമായി കണ്ടതാണ് ആരോഗ്യനില കൂടുതല്‍ പരിതാപകരമാക്കിയത്. മൂന്ന് മണിക്കൂര്‍ മുന്‍പ് എത്തിച്ചിരുന്നെങ്കില്‍ വിദഗ്ധ ചികിത്സ നല്കാന് സാധിക്കുമായിരുന്നെന്ന് തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ പറഞ്ഞതായി ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍ ഗൗരിക്ക് ആശുപത്രിയില്‍ മതിയായ ചികിത്സ നല്‍കിയിരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
കേസില്‍ ആത്മഹത്യ പ്രേരണ കുറ്റത്തിന് പ്രതി ചേര്‍ക്കപ്പെട്ട സ്കൂളിലെ രണ്ട് അദ്ധ്യാപികമാരെ ഇന്നലെയും കണ്ടെത്താനായില്ല. ഇവര്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചതായാണ് സൂചന. സ്കൂളിനും ആശുപത്രി അധികൃതര്‍ക്കെതിരെയും ഇന്നലെയും വിവിധ സംഘടനകള്‍ പ്രതിഷേധിച്ചു. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസ് എടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: