കോഴിക്കോട്: മലബാര്‍ പ്രദേശത്തെ ക്ഷേത്രങ്ങളുടെ സ്വയംഭരണ നിര്‍വഹണ അധികാരം കവര്‍ന്നെടുക്കുന്ന മലബാര്‍ ദേവസ്വംബോര്‍ഡിന്റെ നടപടികള്‍ക്കെതിരെ പ്രക്ഷോഭത്തിന് രൂപം നല്കാന് ക്ഷേത്രകമ്മിറ്റി ഭാരവാഹികള്‍ ഒത്തുചേരുന്നു. 28ന് തൊണ്ടയാട് ചിന്മയാഞ്ജലി ഓഡിറ്റോറിയത്തിലാണ് ക്ഷേത്രരക്ഷാസംഗമം.
മുന്‍ കേന്ദ്രമന്ത്രിയും ഹരിദ്വാര്‍ പരമാര്ത്ഥാശ്രമം മഠാധിപതിയുമായ സ്വാമി ചിന്മയാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യും. മലബാര്‍ ദേവസ്വം പാരമ്പര്യ ട്രസ്റ്റി വെല്‍ഫെയര്‍ അസോസിയേഷന് പ്രസിഡന്റ് പി.കെ. സതീഷ്രാജ അദ്ധ്യക്ഷത വഹിക്കും. സ്വാമി ചിദാനന്ദപുരി മുഖ്യപ്രഭാഷണം നടത്തും. ആര്‍എസ്എസ് പ്രാന്ത സഹസംഘചാലക് അഡ്വ. കെ.കെ. ബാലറാം, ടി.ജി. മോഹന്‍ദാസ്, എസ്.ജെ.ആര്. കുമാര്‍, സ്വാമി അയ്യപ്പദാസ്, കദംബന്‍ നമ്പൂതിരിപ്പാട് തുടങ്ങിയവര്‍ പങ്കെടുക്കും. കര്‍മ്മം കൊണ്ട് ബ്രാഹ്മണ്യം നേടിയ ക്ഷേത്രം ശാന്തിമാരെയും വെളിയത്തുനാട് തന്ത്രവിദ്യാപീഠം ആചാര്യന് ശാസ്തൃശര്‍മ്മന്‍ നമ്പൂതിരിപ്പാടിനെയും ആദരിക്കും.
മലബാര്‍ ദേവസ്വംബോര്‍ഡിന് കീഴിലെ അന്യാധീനപ്പെട്ട ക്ഷേത്രഭൂമികള്‍ വീണ്ടെടുക്കാന്‍ യാതൊരുവിധ നടപടിയും സ്വീകരിക്കാത്ത ദേവസ്വം ബോര്‍ഡ് ധനസമ്പാദനത്തിനായി മാത്രം ക്ഷേത്രങ്ങള്‍ പിടിച്ചെടുക്കാന്‍ ശ്രമിക്കുകയാണെന്ന് വാര്‍ത്താസമ്മേളനത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി വി.എസ്. ബിജു, കേരള ക്ഷേത്രസംരക്ഷണസമിതി സംസ്ഥാന രക്ഷാധികാരി കദംബന്‍ നമ്പൂതിരിപ്പാട് എന്നിവര്‍ ആരോപിച്ചു. ഇതിനെതിരെയുള്ള ബഹുജന മുന്നേറ്റത്തിന് ക്ഷേത്രരക്ഷാസംഘം രൂപം നല്‍കും.
ക്ഷേത്രസംരക്ഷണസമിതി വര്‍ക്കിങ് പ്രസിഡന്റ് കെ.എസ്. നാരായണന്, ജില്ലാ പ്രസിഡന്റ് പ്രൊഫ.പി.സി. കൃഷ്ണവര്‍മ്മരാജ, ക്ഷേത്ര ഏകോപനസമിതി ജനറല്‍ സെക്രട്ടറി പി.വി. മുരളീധരന് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: