കൊച്ചി: സുരക്ഷയ്ക്കായി സ്വകാര്യ ഏജന്‍സിയെ നിയോഗിച്ച സംഭവത്തില്‍ നടന് ദിലീപിന്റെ വിശദീകരണം തൃപ്തികരമാണെന്ന് പോലീസ്. സ്വകാര്യ ഏജന്‍സിയെ ചുമതലപ്പെടുത്തിയതിന്റെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടു ദിലീപിനു പോലീസ് നോട്ടീസ് നല്‍കിയിരുന്നു.
ദിലീപിന്റെ വിശദീകരണത്തില്‍ തൃപ്തി അറിയിച്ച പോലീസ്, സുരക്ഷാ ഏജന്‍സിക്കു ലൈസന്‍സ് ഉണ്ടെങ്കില്‍ ആയുധങ്ങള്‍ ഉപയോഗിക്കാമെന്നും വ്യക്തമാക്കി. ആയുധങ്ങള്‍ കൊണ്ടുവരുമ്പോള്‍ പോലീസിനെ മുന്‍കൂട്ടി അറിയിക്കണം.
എന്നാല്‍ ദിലീപ് പോലീസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടില്ലെന്നും ആലുവ റൂറല്‍ എസ്പി എ.വി. ജോര്‍ജ് അറിയിച്ചു. ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ താന്‍ സുരക്ഷാ ഭീഷണി നേരിടുന്നുണ്ടെന്നും, സുരക്ഷയ്ക്കായി സ്വകാര്യ ഏജന്‍സിയെ നിയോഗിച്ചിട്ടില്ലെന്നുമാണു ദിലീപ് കഴിഞ്ഞദിവസം പറഞ്ഞത്. ഏജന്‍സിയുമായി കൂടിയാലോചനകള്‍ മാത്രമാണു നടന്നതെന്നും നടന് വിശദീകരിച്ചു.
ആലുവ പോലീസ് ഞായറാഴ്ചയാണു ദിലീപിനു നോട്ടിസ് നല്‍കിയത്. സുരക്ഷാ ജീവനക്കാരുടെ പേരും തിരിച്ചറിയല്‍ രേഖകളും നല്‍കണം. അവര്‍ ആയുധം ഉപയോഗിക്കുന്നുണ്ടെങ്കില്‍ ലൈസന്‍സ് ഹാജരാക്കണം. സുരക്ഷാ ഏജന്‍സിയുടെ ലൈസന്‍സ് ഹാജരാക്കണം തുടങ്ങിയ കാര്യങ്ങളാണ് ആവശ്യപ്പെട്ടത്.
നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന കേസില്‍ ജാമ്യത്തിലിറങ്ങിയ ദിലീപ്, ഗോവ ആസ്ഥാനമായ തണ്ടര്‍ ഫോഴ്സ് എന്ന സ്വകാര്യ ഏജന്‍സിയെ സുരക്ഷയ്ക്കായി ചുമതലപ്പെടുത്തി എന്നായിരുന്നു റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: