കോഴിക്കോട്: കേന്ദ്രസര്‍ക്കാറിന്റെ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് നിര്‍മ്മിക്കുന്നു. പ്ലാന്റിന്റെ വിശദമായ പ്രൊജക്റ്റ് റിപ്പോര്‍ട്ട് (ഡിപിആര്‍) ഇന്നലെ ചേര്‍ന്ന കോര്പ്പറേഷന് കൗണ്‍സില്‍ യോഗം അംഗീകരിച്ചു.
മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ഡിപിആര്‍ അംഗീകരിച്ചത്. മലിനജല ശുദ്ധീകരണത്തിനും ദ്രവമാലിന്യ സംസ്ക്കരണത്തിനുമായുള്ള പ്ലാന്റ് നിര്‍മ്മിക്കുന്നതിന് 12,92,70,600 രൂപയാണ് പദ്ധതിക്കായി വേണ്ടിവരിക. കൗണ്‍സില്‍ യോഗം അംഗീകരിച്ച ഡിപിആര്‍, അമൃത് എസ്എല്‍ടിസി യോഗത്തിന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കും. കോഴിക്കോട് റാംബയോളജിക്കല്‍സ് ആണ് കരട് ഡിപിആര്‍ തയ്യാറാക്കിയത്.
മായനാട്, ചേവായൂര്‍ പ്രദേശത്തുകാരാണ് മെഡിക്കല്‍ കോളജില്‍ നിന്നുള്ള മലിനജലം മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നത്. ഈ പ്രശ്നത്തിന് ശാശ്വത പരിഹാരമെന്നോണമാണ് പദ്ധതി നടപ്പാക്കുന്നത്. മലിനജലമുള്‍പ്പെടെ ദ്രാവക രൂപത്തിലുള്ള മാലിന്യങ്ങള്‍ സംസ്കരിക്കാനാണ് പാന്റ് നിര്‍മ്മിക്കുന്നത്.
വികേന്ദ്രീകൃത മാലിന്യ സംസ്കരണത്തിന് പ്രാധാന്യം നല്‍കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. വേഗത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിനും കുറഞ്ഞ ചെലവും ലക്ഷ്യമിട്ടാണ് വികേന്ദ്രീകരണ സംവിധാനം നടപ്പാക്കുന്നത്. ഓരോ ദിവസവും അഞ്ചര മുതല്‍ ആറ് മില്ല്യണ്‍ ലിറ്റര്‍ ജലമാണ് വാട്ടര്‍ അതോറിറ്റി മെഡിക്കല്‍കോളജിലേക്ക് നല്‍കുന്നത്. മലിനജലമെല്ലാം ഒരു പ്ലാന്റില്‍ തന്നെ ശുദ്ധീകരിക്കുന്നത് സ്ഥിതി കൂടുതല്‍ സങ്കീര്ണ്ണമാക്കുമെന്നതും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ രണ്ട് മില്ല്യണ്‍ ലിറ്റര്‍ കപ്പാസിറ്റിയുള്ള ജല ശുദ്ധീകരണ പ്ലാന്റാണ് മെഡിക്കല്‍കോളജില്‍ ഉള്ളത്. ഇതിനുപുറമെ അഞ്ച് പുതിയ പ്ലാന്റുകള്‍ കൂടി സ്ഥാപിക്കും. ഹൈബ്രിഡ് ടെക്നോളജിയാണ് ജലശുദ്ധീകരണത്തിനായി ഉപയോഗിക്കുന്നത്. ശുദ്ധീകരിച്ച ജലം അവിടേക്ക് തന്നെ മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. ചുറ്റുമുള്ള 5000 വീട്ടുകാര്‍ക്കും ഉപയോഗപ്പെടുത്താവുന്ന രീതിയിലാണ് പദ്ധതി തയ്യാറാക്കുക.
സെപ്റ്റിക് ടാങ്കില്‍ നിന്നുള്ള മലിനജലം ശുദ്ധീകരിക്കുന്നതിനായി 100 കിലോ ലിറ്ററിന്റെ ഒരു ടാങ്ക് പ്രത്യേകമായി സ്ഥാപിക്കും. ചെസ്റ്റ് ഹോസ്പിറ്റല്‍, ഹോസ്റ്റലുകള്‍, ദന്തല്‍കോളജ്, മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ നിന്നുള്ള മലിനജലം ശുദ്ധീകരിക്കുന്നതിനാണ് മറ്റു പ്ലാന്റുകള്‍ ഉപയോഗിക്കുക. പത്ത് വര്‍ഷത്തെ മെയിന്റനന്‍സ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ടെണ്ടര്‍ ക്ഷണിക്കുക.
റാംബയോളജിക്കല് സിഇഒ ഡോ. റീന അനില്‍കുമാര്‍, ടെക്നിക്കല്‍ ഹെഡ് രാജേഷ് എന്നിവര്‍ പ്രൊജക്റ്റ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മഴവെള്ളം സംഭരിക്കുന്നതിനായുള്ള പദ്ധതിയും മറ്റൊരു പ്രൊജക്റ്റായി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്.
വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ കെ.വി. ബാബുരാജ്, എം. രാധാകൃഷ്ണന്, എം.എം. പത്മാവതി, ബിജെപി കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ നമ്പിടി നാരായണന്, കൗണ്‍സിലര്‍മാരായ അഡ്വ. പി.എം. നിയാസ്, പി. കിഷന്‍ചന്ദ്, അഡ്വ. പി.എം. സുരേഷ്ബാബു, ഷെറീന വിജയന് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: