തിരുവനന്തപുരം: മാര്‍ത്താണ്ഡം കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരായി ആലപ്പുഴ ജില്ലാ കളക്ടര്‍ നല്കിയ റിപ്പോര്ട്ടിന്മേല് മുഖ്യമന്ത്രി നിയമോപദേശം തേടി. അഡ്വക്കേറ്റ് ജനറലിനോടാണ് മുഖ്യമന്ത്രി നിയമോപദേശം തേടിയത്. ഇതോടെ മന്ത്രിക്കെതിരായ നടപടി വൈകുമെന്ന് ഉറപ്പായി.
നിയമപരമായ തുടര്‍ നടപടി എന്ന നിലയില്‍ നേരത്തേ തന്നെ റിപ്പോര്‍ട്ട് റവന്യൂമന്ത്രി മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. ഇതിനെ മറികടന്നാണ് മുഖ്യമന്ത്രി നിയമോപദേശം തേടിയത്. റിപ്പോര്‍ട്ടില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനായി കൂടുതല്‍ നിയമോപദേശം തേടണമെന്ന് റവന്യൂ അഡിഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യന് ആവശ്യപ്പെട്ടിരുന്നു. ഈ നിര്‍ദ്ദേശം മുഖ്യമന്ത്രി അംഗീകരിക്കുകയായിരുന്നു. കൈയേറ്റം വ്യക്തമായിട്ടുണ്ടെന്നും നടപടി എടുക്കണമെന്നുമായിരുന്നു കളക്ടറുടെ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്.
ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ തോമസ് ചാണ്ടി കായല്‍ കയ്യേറ്റം നടത്തിയെന്ന് ആലപ്പുഴ ജില്ലാ കളക്ടര്‍ നല്കിയ റിപ്പോര്‍ട്ട് പരിഗണിക്കപ്പെട്ടിരുന്നില്ല. ഇതിന് പിന്നാലെ മുഖ്യമന്ത്രിക്ക് തീരുമാനം എടുക്കാമെന്നിരിക്കെയായിരുന്നു നിയമോപദേശം തേടല്‍. മന്ത്രിസഭാ യോഗത്തിന് മുമ്പ് തന്നെ തോമസ്ചാണ്ടി മുഖ്യമന്ത്രിയുമായി 15 മിനിറ്റോളം നേരം കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: