കണ്ണൂര്‍: ഐഎസ് ബന്ധം സംശയിച്ച് മൂന്ന് പേരെ വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തു. മയ്യില്‍ ചെക്കിക്കുളം പള്ളിയത്ത് പണ്ടാരവളപ്പില്‍ കെ.വി. അബ്ദുള്‍ റസാഖ്, മുണ്ടേരിയിലെ കൈപ്പക്കയില്‍ മിഥിലാജ്, മുണ്ടേരി പടന്നോട്ട്മെട്ട എംവി ഹൗസില്‍ എം.വി. അബ്ദുള്‍ റാഷീദ് എന്നിവരെയാണ് സിഐ എം. കൃഷ്ണന്, എസ്ഐ ശ്രീജിത്ത് കോടേരി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ഏതാനും പേര് കൂടി പോലീസിന്റെ കസ്റ്റഡിയിലും നിരീക്ഷണത്തിലുമുണ്ടെന്നാണ് സൂചന. ഇവര്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ സജീവ പ്രവര്‍ത്തകരാണ്. ഇസ്താംബൂളില്‍ നിന്ന് സിറിയയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ തുര്‍ക്കി അതിര്‍ത്തിയില്‍ നിന്ന് സൈന്യം പിടികൂടിയ ഇവര്‍ക്ക് ഐസ് ബന്ധമുണ്ടന്ന് സ്ഥിരീകരിച്ച് അധികൃതര്‍ ഇന്ത്യയിലേക്ക് തിരിച്ചയക്കുകയായിരുന്നു. ഐഎസ് ബന്ധം സ്ഥിരീകരിച്ച് തുര്‍ക്കിയില്‍ നിന്ന് തിരിച്ചയച്ച് ദല്‍ഹിയില്‍ പിടിയിലായ ഷാജഹാന്റെ സുഹൃത്തുക്കളാണ് ഇവര്‍.
ഇന്ത്യയുമായി നയതന്ത്രബന്ധമുള്ള രാജ്യങ്ങള്‍ക്കെതിരെ യുദ്ധം ചെയ്യുന്നത് കുറ്റകരമാണ്. ഇതു പ്രകാരം യുഎപിഎയിലെ 38, 39 വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഐഎസില്‍ ചേരാന്‍ ഇന്ത്യ വിട്ടതാണെന്ന് ഇവര്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. എന്‍ഐഎ, ഐബി സംഘങ്ങളും ഇവരെ ചോദ്യം ചെയ്ത് വരികയാണ്. കനകമലയില്‍ കഴിഞ്ഞ വര്‍ഷം രഹസ്യയോഗം ചേര്‍ന്ന ഐഎസ് ഭീകരരുമായി ഇവര്‍ക്ക് അടുത്ത ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
വളപട്ടണം, ചക്കരക്കല്ല്, കൂടാളി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് നിരവധി പേര് ഐഎസില്‍ ചേര്‍ന്നിട്ടുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതില്‍ പതിനഞ്ചോളം പേര് സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: