മട്ടന്നൂര്‍: ക്ഷേത്രങ്ങള്‍ കൈപ്പിടിയിലൊതുക്കാന്‍ ദേവസ്വം ബോര്‍ഡിനെ മറയാക്കി സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന് തില്ലങ്കേരി. മട്ടന്നൂര്‍ ശ്രീ മഹാദേവഹാളില്‍ ക്ഷേത്ര ഐക്യവേദി സംഘടിപ്പിച്ച പ്രൊഫ.സി.ജി.നായര്‍ അനുസ്മരണവും സംസ്ഥാനതല അക്ഷരശ്ലോക മത്സരവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല ക്ഷേത്രത്തിലെ സ്ത്രീ പ്രവേശനവും അഹിന്ദുക്കളുടെ ക്ഷേത്രപ്രവേശനവും ഹിന്ദുസമൂഹം ഗൗരവത്തില്‍ ചര്‍ച്ച ചെയ്ത് കാലാനുസൃതമായി തീരുമാനങ്ങളെടുക്കണം. ഭാരതീയ സംസ്കൃതിയേയും ഇതിഹാസപുരാണങ്ങളേയും കുറിച്ച് അവഗാഹ പാണ്ഡിത്യമുള്ള മഹാനായ ആചാര്യനായിരുന്നു പ്രൊഫ.സി.ജി.നായര്‍. ഇതിഹാസ പുരാണങ്ങളിലുള്ള അഗാധപാണ്ഡിത്യം അദ്ദേഹത്തിന്റെ വിശിഷ്ട രചനകളുടെ മഹത്വം വര്‍ദ്ധിപ്പിക്കുന്നു. കുട്ടികൃഷ്ണമാരാരേയും തുറവൂര്‍ വിശ്വംഭരന് മാഷിനേയും പോലെ സി.ജി.നായര്‍ നടത്തിയ ഭാരതപര്യടനം ആദ്ധ്യാത്മിക ഗ്രന്ഥങ്ങളിലൂടെയുള്ള സാംസ്കാരിക തീര്‍ത്ഥയാത്രയായിരുന്നു. ഇത്തരം മഹാരഥന്മാരുടെ അഭാവത്തിലാണ് നമ്മുടെ ബൗദ്ധികരംഗത്തിന്റെ ദാരിദ്ര്യത്തിന്റെ തീവ്രത നമുക്ക് അനുഭവപ്പെടുന്നത്. ഭാരതീയ ഗ്രന്ഥങ്ങളുടെ പഠനത്തിനും ഗവേഷണത്തിനും യുവതലമുറ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ക്ഷേത്ര ഐക്യവേദി പ്രസിഡണ്ട് സി.കുഞ്ഞിരാമക്കുറുപ്പ് അധ്യക്ഷത വഹിച്ചു.പി.മോഹനന്, കെ.പി.ഹരിദാസന് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. അക്ഷരശ്ലോക മത്സരത്തില്‍ കെ.വി.ജയമോഹിനി ഒന്നാം സ്ഥാനവും കെ.പി.കൃഷ്ണന് വിളമന ടി.ശ്രീദേവി എന്നിവര്‍ രണ്ടാ സ്ഥാനവും എ.കെ.പത്മിനി മൂന്നാമതുമെത്തി. വിജയികള്‍ക്ക് സി.കുഞ്ഞിരാമക്കുറുപ്പ് സമ്മാനവിതരണം നടത്തി. ക്ഷേത്ര ഐക്യവേദി സെക്രട്ടറി എന്‍.വിജയന് സ്വാഗതവും കെ.ഭാസ്കരന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: