ചെന്നൈ: സൂപ്പർ സ്റ്റാർ രജനികാന്തിന്റെ കാരുണ്യ പ്രവർത്തനങ്ങൾ ഏവർക്കും ഏറെ സുപരിചിതമാണ്. സിനിമയിൽ നിന്നും ലഭിക്കുന്ന സാമ്പത്തികത്തിന്റെ ഒരു വലിയ ഭാഗം അദ്ദേഹം സാമൂഹ്യ പ്രവർത്തനങ്ങൾക്ക് ചിലവഴിക്കാറുണ്ട്. കാരുണ്യ പ്രവർത്തനങ്ങൾക്ക് പുറമെ ആത്മീയതയ്ക്കും അദ്ദേഹം ഏറെ വില നൽകുന്നുണ്ട്. ഇതിന് ഉത്തമ ഉദാഹരണമാണ് അടിക്കിടെ അദ്ദേഹം നടത്തുന്ന ഹിമാലയൻ യാത്രകൾ. ഇപ്പോൾ ഇതാ അദ്ദേഹവും സുഹൃത്തുക്കളും ചേർന്ന് ഹിമാലയത്തിൽ യോഗാനന്ദ സദ്സംഗ് സൊസൈറ്റി ഓഫ് ഇന്ത്യയുടെ നൂറാം വാർഷികത്തോട് അനുബന്ധിച്ച് ആശ്രമം നിർമ്മിച്ച് നൽകുന്നു.
യോഗിയും ഗുരുവുമായ പരമഹംസ യോഗാനന്ദ സ്ഥാപിച്ച ആത്മീയ സംഘടനയാണ് ‘യോഗദാ സത് സംഗ സൊസൈറ്റി ഓഫ് ഇന്ത്യ’. അദ്ദേഹത്തിന്റെ ആത്മകഥയായ യോഗിയിൽ വിവരിക്കുന്ന ‘മഹാവതാർ ബാബാജി’ വിശ്രമിച്ചിരുന്ന ദുനഗിരി ഗുഹകളുടെ സമീപമാണ് രജനികാന്തും സുഹൃത്തുക്കളും ആശ്രമം നിർമ്മിക്കുന്നത്. ഒരു പതിറ്റാണ്ടായി രജനികാന്തും സുഹൃത്തുക്കളും ഇ ഗുഹാ മേഖലകളിലാണ് ആത്മീയ സന്ദർശനത്തിനായി എത്തുന്നത്.
ഒരു കോടി രൂപയാണ് ആശ്രമം നിർമ്മിക്കുന്നതിനായി തങ്ങൾ ചിലവഴിക്കുന്നത്. ഇവിടെ വരുന്ന തീർത്ഥാടകർക്ക് സേവനങ്ങൾ സൗജന്യമായിരിക്കുമെന്നും നവംബറിൽ നിർമ്മാണം പൂർത്തിയാക്കുമെന്നും സുഹൃത്തുക്കളിലൊരാളായ വിശ്വനാഥ് പറയുന്നു. 2002ലാണ് ഈ ഗുഹയിൽ വച്ച് രജനികാന്തിനെ സുഹൃത്തുക്കൾ കണ്ട് മുട്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: