ഭോപ്പാല്‍: മദ്ധ്യപ്രദേശില്‍ ശിവരാജ് സിങ് ചൗഹാന് സര്‍ക്കാരിന്റെ കര്‍ഷക സഹായ പദ്ധതി ശ്രദ്ധേയമാകുന്നു. കര്‍ഷകര്‍ക്ക് താങ്ങുവിലയേക്കാള്‍ കുറഞ്ഞ വിലയ്ക്ക് ഉല്‍പ്പന്നം വില്‍ക്കേണ്ടിവന്നാല്‍ നഷ്ടം സര്‍ക്കാര്‍ നികത്തും. സംസ്ഥാനത്തെ 64 ലക്ഷം കര്‍ഷകരില്‍ 16 ലക്ഷം ‘ഭാവാന്തര് ഭുക്താന്‍ യോജന’ എന്ന പദ്ധതിയില്‍ അംഗമായിക്കഴിഞ്ഞു.
ഖാരിഫ് വിളകളായ പരിപ്പ്, ഉഴുന്ന്, പയര്‍, എണ്ണക്കുരു, കപ്പലണ്ടി, ചോളം എന്നിവയാണ് ഈ പദ്ധതിയില്‍. കര്‍ഷകക്ഷേമത്തിന് പുറമേ വിളവിപണിയിലും സര്‍ക്കാര്‍ കൂടുതല്‍ കരുതലെടുക്കാന് വഴിയൊരുക്കുന്നതാണ് പദ്ധതി. മദ്ധ്യപ്രദേശ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനും സംസ്ഥാന മാര്‍ക്കറ്റിങ് ഫെഡറേഷനുമാണ് രജിസ്റ്റര്‍ ചെയ്യേണ്ട ഏജന്‍സികള്‍. ഈ വര്‍ഷത്തെ വിളയുല്പ്പന്നങ്ങളുടെ വിലവ്യത്യാസത്തിന് 4000 കോടി രൂപവരെ സര്‍ക്കാരിന് അധികചെലവായി വരാം. കര്‍ഷക ക്ഷേമം ഉറപ്പാക്കാന്‍ ഈ തുക കണ്ടെത്താന്‍ സംസ്ഥാനം മാര്‍ഗ്ഗം കണ്ടെത്തി. കേന്ദ്ര സര്‍ക്കാര്‍ സഹായവും തേടുന്നുണ്ട്.
പദ്ധതി സഹായം ലഭ്യമാകാന്‍ കര്‍ഷകര്‍ ആധാര്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് വിവരം, കൃഷിപ്രദേശ വിസ്തൃതി, ശരാശരി വരുമാനം തുടങ്ങിയ വിവരങ്ങള്‍ ഏജന്‍സികളുടെ വെബ്സൈറ്റില്‍ ചേര്‍ക്കണം. 3000 പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളോട് കര്‍ഷകര്‍ക്ക് സഹായം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. രണ്ടുമാസം സംസ്ഥാനത്തെ വിവിധ വിപണികളില്‍ ഒരുല്‍പ്പന്നത്തിന് കിട്ടുന്ന വിലകളുടെ ശരാശരിയും താങ്ങുവിലയുമാണ് താരതമ്യം ചെയ്യുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: