കണ്ണൂര്‍: ഇസ്താംബൂളില്‍ നിന്ന് സിറിയയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ അധികൃതര്‍ അറസ്റ്റ് ചെയ്ത് ഇന്ത്യയിലേക്ക് തിരിച്ചയച്ച മൂന്ന് ഐഎസ് തീവ്രവാദികളെക്കൂടി പോലീസ് അറസ്റ്റ് ചെയ്തതോടെ കണ്ണൂര്‍ ജില്ല ഇന്ത്യയിലെ ഐഎസ് റിക്രൂട്ട്മെന്റിന്റെ ആസ്ഥാനമാണെന്ന് വ്യക്തമാവുകയാണ്. മയ്യിലിലെ കെ.വി.അബ്ദുള്‍ റസാഖ്, മുണ്ടേരിയിലെ മിഥിലാജ്, മുണ്ടേരിയിലെ എം.വി.അബ്ദുള്‍ റാഷീദ് എന്നിവരരെയാണ് ഇന്നലെ ഉച്ചയോടെ വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തത്. ഏതാനും പേര്‍കൂടി പോലീസിന്റെ കസ്റ്റഡിയിലുണ്ട്. അറസ്റ്റിലായവര്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ സജീവ പ്രവര്‍ത്തകരാണ്. ഐഎസ് ബന്ധം സ്ഥിരീകരിച്ച് നേരത്തെയും കണ്ണൂര്‍ ജില്ലയിലെ നിരവധിപേര്‍ പട്ടാളവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയോ പോലീസ് പിടിയിലാവുകയോ ചെയ്തിട്ടുണ്ട്.
നേരത്തെ ഐഎസ് ബന്ധം സ്ഥിരീകരിച്ച് ഇസ്താംബൂളില്‍ അറസ്റ്റിലായ ഷാജഹാനെ തുര്‍ക്കി പോലീസ് ഇന്ത്യയിലേക്ക് തിരിച്ചയക്കുകയും തുടര്‍ന്ന് ഇയാളെ ദല്‍ഹിയില്‍ വെച്ച് രഹസ്യാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്യുകയുമായിരുന്നു. രണ്ട് തവണ ഷാജഹാന് തുര്‍ക്കിയിലെത്തിയതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചിരുന്നു. കഴിഞ്ഞ ജനുവരിമാസത്തിലാണ് ഇയാള്‍ ഭാര്യയെയും കുട്ടി തുര്‍ക്കിയിലെത്തിയത്. ഇരുവരെയും പിടികൂടിയ തുര്‍ക്കി പോലീസ് ചോദ്യം ചെയ്ത ശേഷം ദല്‍ഹിയിലേക്ക് വിമാനം കയറ്റിവിടുകയും ചെയ്തു. തുടര്‍ന്ന് ഭാര്യയെ വീട്ടിലാക്കിയ ഷാജഹാന് ചെന്നൈയിലെത്തി വ്യാജ പാസ്പോര്‍ട്ട് സംഘടിപ്പിച്ച് ഏപ്രില്‍ മാസം വീണ്ടും തുര്‍ക്കിയിലേക്ക് കടക്കുകയായിരുന്നു. കണ്ണൂര്‍ കുറ്റിയാട്ടൂര്‍ സ്വദേശി അബ്ദുള്‍ റസാഖ്, മണിയൂര്‍ സ്വദേശി അബ്ദുള്‍ഖയൂം എന്നിവരും ഷാജഹാന്റെ കൂടെയുണ്ടായിരുന്നു. മൂവര്‍ സംഘത്തിലെ അബ്ദുള്‍ ഖയൂം സിറിയയിലേക്ക് കടന്നെങ്കിലും ഷാജഹാനും അബ്ദുള്‍ റസാഖും പോലീസിന്റെ പിടിയിലായി. തുടര്‍ന്ന് ഇവരെ ഡല്‍ഹിയിലേക്ക് കയറ്റി വിടുകയും ചെയ്തു.
ദല്‍ഹിയില്‍ അറസ്റ്റിലായ ഷാജഹാനെ കൂടുതല്‍ തളിവെടുപ്പിനായി ഇന്നലെ എന്‍ഐഎ സംഘം കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്. ഐഎസ് ബന്ധത്തിന്റെ പേരില്‍ ഒരു തവണ തിരിച്ചയക്കപ്പെട്ടയാള് എങ്ങിനെയാണ് അധികൃതരുടെ കണ്ണ് വെട്ടിച്ച് വീണ്ടും വിദേശത്തെത്തിയതെന്നത് അന്വേഷണ സംഘത്തെ ആശങ്കയിലാക്കിയിച്ചുണ്ട്. ഷാജഹാന് വ്യാജ പാസ്പോര്‍ട്ടുണ്ടാക്കാന്‍ സഹയിച്ചവരെക്കുറിച്ചും പരിശോധന നടന്നുവരികയാണ്. ഇന്ത്യയില്‍ നിന്നും വ്യാജപാസ്പോര്‍ട്ടുണ്ടാക്കി തുര്‍ക്കിയിലെത്തിയ ഷാജഹാന് തുര്‍ക്കിയില്‍ അറസ്റ്റിലായിരുന്നില്ലെങ്കില്‍ സിറിയയിലെ ഐഎസ് കേന്ത്രത്തിലെത്തിച്ചേരുമായിരുന്നു. മുണ്ടേരിയിലെ തന്റെ വീടിന് ഇസ്ലാമികരാഷ്ട്രം എന്ന അര്‍ത്ഥം വരുന്ന ദാറുല്‍ ഷറഫ് എന്നാണ് ഷാജഹാന് പേരിട്ടത്. കണ്ണൂര്‍ ജില്ലയിലെ മുണ്ടേരി, വളപട്ടണം തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രമാക്കി നിരവധിയാളുകളെ ഷാജഹാന് ഐസിലേക്ക് റിക്രൂട്ട് ചെയ്തതായി രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്ന് ഐഎസിലേക്ക് റിക്രൂട്ട്മെന്റ് നടത്തിയവര്‍ തമ്മില്‍ സജീവബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. കനകമലയില്‍ രഹസ്യ യോഗം ചേരുന്നതിനിടെ അറസ്റ്റിലായവരുമായി ഇന്നലെ അറസ്റ്റിലായവര്‍ക്ക് ബന്ധമുള്ളതായും വ്യക്തമായിട്ടുണ്ട്. ഒരു പ്രദേശം രഹസ്യാന്വേഷണ വിഭാഗത്തിന്റെ ശ്രദ്ധയില്‍പ്പെടുമ്പോള്‍ പുതിയ പ്രദേശങ്ങളിലേക്ക് പ്രവര്‍ത്തന കേന്ദ്രം മാറ്റുകയാണ് പതിവ്. നേരത്തെ കണ്ണൂര്‍ ജില്ലയിലെ സിറ്റി, തയ്യില്‍ പ്രദേശങ്ങളായിരുന്നു പ്രധാന തീവ്രവാദ കേന്ദ്രങ്ങള്‍. എന്നാല്‍ അബ്ദുള്‍ നാസര്‍ മദനിയുടെ വലംകൈ ആയി പ്രവര്‍ത്തിച്ച തീവ്രവാദി തടിയന്റവിട നസീറിന്റെ അറസ്റ്റോടെയാണ് പ്രവര്‍ത്തന മേഖല വളപട്ടണം, കൂടാളി, ചക്കരക്കല്ല് പ്രദേശങ്ങളിലേക്ക് മാറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: