കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ അമ്മയേയും ബന്ധുവിനെയും ചോദ്യം ചെയ്തു. ഇവരുടെ ബാങ്ക് അക്കൗണ്ടില്‍ അരലക്ഷം രൂപയുടെ ഇടപാട് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്യല്‍. പള്‍സറിന്റെ അമ്മ ശോഭന, ഇവരുടെ സഹോദരിയുടെ മകന് വിഷ്ണു എന്നിവരെ അന്വേഷണ ഉദ്യോഗസ്ഥന് സിഐ ബൈജു പൗലോസിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്തത്.
പള്‍സര്‍ അറസ്റ്റിലായശേഷം അക്കൗണ്ടില്‍ നിലവിലുണ്ടായിരുന്നതിനേക്കാള്‍ പണം വര്‍ദ്ധിച്ചെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇതുസംബന്ധിച്ച് വ്യക്തത വരുത്തുന്നതിനുവേണ്ടിയായിരുന്നു ചോദ്യം ചെയ്യല്‍. കുടുംബശ്രീയില്‍ നിന്ന് ലോണെടുത്തതും സ്വന്തമായി നടത്തിയിരുന്ന ചിട്ടിയുടെ തുകയുമാണ് ബാങ്ക് അക്കൗണ്ടില്‍ ഉണ്ടായിരുന്നതെന്നാണ് ശോഭന പോലീസിന് നല്കിയ ആദ്യ വിശദീകരണം. എന്നാല്‍ ഇത് കള്ളമെന്ന് തെളിയിക്കുന്നതായിരുന്നു ശോഭന ഇന്നലെ നല്കിയ മൊഴി.
താന്‍ ചെറിയ പലിശയ്ക്ക് പണം നല്‍കാറുണ്ടെന്നും ഇത്തരത്തില്‍ ഒരാള്‍ക്ക് 90000 രൂപ നല്‍കിയത് മടക്കി നല്കിയ 50000 രൂപയാണ് അക്കൗണ്ടില്‍ ഉണ്ടായിരുന്നതെന്നും ശോഭന പോലീസിനോട് പറഞ്ഞു. ശോഭനയുടെ കൈയക്ഷരം ഉറപ്പിക്കാന്‍ ഇവരെക്കൊണ്ട് പേപ്പറില്‍ എഴുതിച്ചതായും പോലീസ് പറയുന്നു. ശോഭനയ്ക്ക് പണം നല്‍കിയെന്ന് പറയുന്നയാളെയും പോലീസ് വിളിച്ചു വിവരങ്ങള്‍ അന്വേഷിച്ചു. ബാങ്ക് ഇടപാടിന്റെ എല്ലാ രേഖകളും ഹാജരാക്കണമെന്ന് ശോഭനയോട് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: