തിരുവനന്തപുരം: കുണ്ടറ കേരള സിറാമിക്സ് ലിമിറ്റഡില്‍ അനധികൃത നിയമനവും പ്രൊമോഷന് നല്‍കലും. സിപിഎം പ്രവര്‍ത്തകരെയും അനുഭാവികളെയും വര്‍ക്കര്‍ തസ്തികയില്‍ തിരുകിക്കയറ്റുകയും യാതൊരു യോഗ്യതാ മാനദണ്ഡവുമില്ലാതെ പ്രൊമോഷന് നല്‍കുകയുമാണ്. സിപിഎം അനുഭാവിയല്ലാത്തതിനാല് ഹൈക്കോടതി വിധിയുണ്ടായിട്ടും അര്‍ഹതപ്പെട്ട പ്രൊമോഷന് അട്ടിമറിക്കുന്നു.
കേരള സിറാമിക്സില്‍ ഓഫീസ് സ്റ്റാഫിനെ നിയമിക്കുന്നത് പിഎസ്സി വഴിയാണ്. ഇങ്ങനെ കമ്പനിയില്‍ ജോലിക്ക് പ്രവേശിച്ചവര്‍ക്ക് യാതൊരു പരിഗണനയും നല്‍കുന്നില്ല. പകരം ആശ്രിത നിയമനംവഴി വിദ്യാഭ്യാസയോഗ്യതയില്ലാതെ ജോലിയില്‍ പ്രവേശിച്ചവര്‍ക്കും വര്‍ക്കര്‍ തസ്തികയില്‍ പ്രവേശിച്ചവര്‍ക്കും ഇന്റേണല്‍ സെലക്ഷന് എന്നപേരില്‍ കമ്പനിയില്‍ തന്നെയുള്ള ഓഫീസര്‍മാരെ ഇന്റര്‍വ്യൂ കമ്മറ്റിയില്‍ നിയമിച്ചാണ് നിയമനം. ജൂനിയര്‍ ഓഫീസര്‍, സൂപ്രണ്ട്, റിക്കാര്‍ഡ് കീപ്പര്‍, സൂപ്പര്‍വൈസര്‍ എന്നീ തസ്തികകളിലേക്കാണ് വര്‍ക്കര്‍മാരെ അനധികൃതമായി പ്രൊമോഷന് നല്കി നിയമിക്കുന്നത്. സിപിഎം നേതാക്കളുടെ നിര്‍ദ്ദേശപ്രകാരമാണ് പാര്‍ട്ടി ബന്ധുക്കളും അനുഭാവികളും ഇങ്ങനെ കയറിക്കൂടുന്നത്.
ഹൈക്കോടതി ഉത്തരവുപ്രകാരം പ്രൊമോഷന് നല്‍കേണ്ടത് തടയുകയും റദ്ദുചെയ്ത പോസ്റ്റുകളില്‍ നിയമനം നടത്തുകയും ചെയ്യുന്നു. മാനേജിംഗ് ഡയറക്ടറുടെ കോണ്‍ഫിഡന്‍ഷ്യല്‍ സെക്രട്ടറി, എക്സിക്യൂട്ടീവ് സെക്രട്ടറി പദവികള്‍ വഹിക്കുന്നത് വര്‍ക്ക് അറേഞ്ച്മെന്റ് വ്യവസ്ഥയില്‍ സിപിഎം പ്രവര്‍ത്തകയാണ്. എന്നാല്‍ മുന്‍ സര്‍ക്കാരിന്റെ കാലത്ത് കോണ്‍ഫിഡന്‍ഷ്യല്‍ സെക്രട്ടറി സ്ഥാനത്ത് പ്രവര്‍ത്തിച്ചിരുന്ന വനിതയെ ഇറക്കിവിട്ടാണ് ഈ നിയമനം. സൂപ്രണ്ടായിരുന്ന ഇവര്‍ക്ക് കാലാവധി യനുസരിച്ച് 2011 മുതല്‍ സ്ഥാനക്കയറ്റം നല്‍കേണ്ടതാണ്. പ്രൊമോഷന് നിഷേധിച്ചതിനെതുടര്‍ന്ന് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചു. 2011 മുതല്‍ മുന്‍കാലപ്രാബല്യത്തോടെ ഇവരെ കോണ്‍ഫിഡന്‍ഷ്യല്‍ സെക്രട്ടറിയായോ തത്തുല്യ തസ്തികയിലോ പ്രൊമോഷന് നല്‍കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു.
എന്നാല്‍ കോണ്‍ഫിഡന്‍ഷ്യല്‍ സെക്രട്ടറി തസ്തിക നിലവിലില്ലെന്നായിരുന്നു എംഡിയുടെ വാദം. ഇതേസമയം 2003ല്‍ കമ്പനിയില്‍ റദ്ദ് ചെയ്ത ജൂനിയര്‍ ഓഫീസര്‍ തസ്തികയിലേക്ക് നോട്ടീസ് പ്രസിദ്ധീകരിക്കുകയും നിയമനം നടത്തുകയും ചെയ്തു. ജൂനിയര്‍ ഓഫീസര്‍ തസ്തികയിലേക്ക് ഹൈക്കോടതി ഉത്തരവുമായെത്തിയ വനിത അപേക്ഷിച്ചെങ്കിലും ഇവരുടെ ജൂനിയറും പണമിടപാടില്‍ മെമ്മോ കിട്ടിയ ആളുമായ സിപിഎം പ്രവര്‍ത്തകനെയാണ് നിയമിച്ചത്. ടൈപ്പിസ്റ്റ് മാത്രമായിരുന്നു ഇയാള്‍.
വര്‍ക്കറായി കയറിയ സിപിഎം അനുഭാവികളെ സൂപ്പര്‍വൈസര്‍മാരായും റെക്കോര്‍ഡ് കീപ്പര്‍മാരായും നിയമിച്ചിട്ടുണ്ട്. ഓഫീസില്‍ പോലും വരാതിരുന്ന സ്ത്രീയെ അറ്റന്‍ഡര്‍ തസ്തികയില്‍ നിയമിച്ചു. സൈക്കിള്‍ സവാരി അറിയാത്ത പാര്‍ട്ടി അനുഭാവികള്‍ക്ക് സൈക്കിള്‍ അലവന്‍സും നല്‍കുന്നുണ്ട്. കോടതി വിധികള്‍പോലും മറികടന്ന് പാര്‍ട്ടി നേതാക്കളുടെ നിക്ഷിപ്ത താല്പര്യം മാത്രമാണ് സിറാമിക് ലിമിറ്റഡില്‍ എംഡിയും അഡ്മിനിസ്ട്രേഷന് മാനേജരും ചേര്‍ന്ന് നടപ്പിലാക്കുന്നതെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: