കൊച്ചി: റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവിനെ കൊലപ്പെടുത്തിയ കേസില്‍ അഡ്വ സി.പി. ഉദയഭാനുവിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷന് ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. അഡ്വ സി.പി. ഉദയഭാനു നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് പ്രോസിക്യൂഷന് ഇക്കാര്യം വ്യക്തമാക്കിയത്.
നേരത്തെ ഹര്‍ജി പരിഗണിച്ചിരുന്ന സിംഗിള്‍ ബെഞ്ച് പിന്മാറിയതിനെ തുടര്‍ന്ന് പുതിയ ബെഞ്ചാണ് ഇന്നലെ വാദം കേട്ടത്. രാജീവ് വധക്കേസില്‍ ഏഴാം പ്രതിയാണ് ഉദയഭാനു. മറ്റൊരു പ്രതിയായ ചക്കര ജോണിയുമായി ഉദയഭാനുവിന് അടുത്ത ബന്ധം ഉണ്ടായിരുന്നു. ഇവര്‍ തമ്മിലുള്ള ഫോണ്‍കോളുകള്‍ ഇതിനു തെളിവാണെന്നും പ്രോസിക്യൂഷന് വാദിച്ചു. ടെലിഫോണ്‍ കോള്‍ വിശദാംശങ്ങള്‍ ഉള്‍പ്പെട്ട റിപ്പോര്‍ട്ട് പ്രോസിക്യൂഷന് മുദ്രവെച്ച കവറില്‍ സമര്‍പ്പിച്ചു. ഹര്‍ജിയില്‍ ഇന്നും വാദം തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: