ഇരിട്ടി: മഴക്കാലം പിന്‍വാങ്ങി കനത്ത വെയില് പെയ്തു തുടങ്ങിയതോടെ പഴശ്ശി പദ്ധതിയുടെ ജലസ്രോതസ്സായ ഇരിട്ടി പുഴ വറ്റിവരണ്ടു തുടങ്ങി. പുഴയെ എന്നും ജലസമൃദ്ധമാക്കി നിര്‍ത്താറുള്ള കൈത്തോടുകളും നീര്‍ച്ചാലുകളും മറ്റും മഴനിലച്ചതോടെ വറ്റി തുടങ്ങിയതാണ് ഇതിനു പ്രധാനകാരണം. കുന്നുകളും മലകളും ഇടിച്ചും വെള്ളക്കെട്ടുകളും വയലുകളും നികത്തിയും കാടുകള്‍ വെട്ടിത്തെളിയിച്ചും മനുഷ്യര്‍ നടത്തുന്ന പരിതസ്ഥിതി നാശത്തിന്റെ ഫലമെന്ന് ഇതിനെ വിളിക്കാം.
ജില്ലയിലെ പ്രധാന കുടിവെള്ള സ്രോതസ്സായ പഴശ്ശി പദ്ധതില്‍ ജലവിതാനം ക്രമാതീതമായി താണു കഴിഞ്ഞതോടെ വന്‍ വരള്‍ച്ചയാണ് പദ്ധതി പ്രദേശങ്ങള്‍ നേരിടാന്‍ പോകുന്നത്. പുഴയില്‍ വെള്ളം താഴുന്നതിനനുസരിച്ച് ഇതിന്റെ പ്രദേശങ്ങള്‍ സ്ഥിതിചെയ്യുന്ന കിണറുകളിലെ വെള്ളവും ക്രമാതീതമായി താണുകഴിഞ്ഞു. ഇരിട്ടി പട്ടണപ്രദേശത്തെ വാട്ടര്‍ അതോറിറ്റിയുടെ ഏക ജലവിതരണപദ്ധതിയുടെ ഇരിട്ടി പാലത്തോട് ചേര്‍ന്ന കിണറില്‍ ജലവിതാനം താണതോടെ പമ്പിങ്ങും നിലച്ചനിലയിലാണ്. ഇരിട്ടി ഹൈസ്കൂള്‍ മുറ്റത്ത് സ്ഥിതിചെയ്യുന്ന ഇതിന്റെ ടാങ്കില്‍ നിന്നുമാണ് പ്രധാനമായും ഇരിട്ടി താലൂക്ക് ആശുപത്രിക്ക് വെള്ളം എത്തിക്കുന്നത്. പുഴയില്‍ വെള്ളം വറ്റിത്തുടങ്ങിയതോടെ കിണറിലെ ജലവിതാനം താണതോടെ ഇതില്‍ നിന്നുമുള്ള പമ്പിങ്ങും നിലച്ച മട്ടാണ്. പത്തുമിനിട്ടില്‍ കൂടുതല്‍ വെള്ളം പമ്പുചെയ്യുമ്പോഴേക്കും കിണറിലെ വെള്ളം വറ്റിപ്പോകുന്ന അവസ്ഥയാണ് ഇപ്പോള്‍. പമ്പിങ്പൂര്ണ്ണമായും നിലക്കുന്നതോടെ അത് ആശുപത്രിയുടെ പ്രവര്‍ത്തനത്തെയും ബാധിക്കാനാണിട.
പഴശ്ശി പദ്ധതിയുടെ ഷട്ടറുകളുടെ പണി നടക്കുന്നതിനാലും കെഎസ്ടിപി റോഡ് പണിയുടെ ഭാഗമായി ഇരിട്ടി പാലത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തികള്‍ പുരോഗമിക്കുന്നതിനാലും ഇനി എപ്പോഴാണ് പദ്ധതിയുടെ ഷട്ടറുകളടച്ച് ജലം സംഭരിക്കാന്‍ തുടങ്ങുക എന്ന് പറയാനാവാത്ത അവസ്ഥയാണ് ഇപ്പോള്‍. പുഴയില്‍ ഇപ്പോഴുള്ള നീരൊഴുക്ക് നിലക്കുകയും വെള്ളം മുഴുവന്‍ ഒഴുകിപ്പോയശേഷം ഷട്ടര്‍ അടക്കുകയും ചെയ്താല്‍ പദ്ധതിയില്‍ ആവശ്യത്തിന് ജലം ലഭിക്കാത്ത അവസ്ഥ സംജാതമാകും. ഇത് വരള്‍ച്ച രൂക്ഷമാകാന്‍ ഇടവരും. മുന്‍ വര്‍ഷങ്ങളില്‍ ഇതേ അവസ്ഥ സംജാതമായപ്പോള്‍ പഴശ്ശി പദ്ധതിയുടെ ഷട്ടറുകള്‍ പൂര്‍ണ്ണമായും അടച്ച് പദ്ധതിയില്‍ വെള്ളം സംഭരിക്കുവാനും ഇതിന്റെ ഭാഗമായി പദ്ധതിയുടെ സുരക്ഷ ഉറപ്പാക്കാനും ചോര്ച്ചപൂര്ണ്ണമായും തടയുവാനായി നടന്നുകൊണ്ടിരിക്കുന്ന പ്രവര്‍ത്തികള്‍ പൂര്‍ണ്ണമായും നിര്‍ത്തിവെക്കുവാനും ഡാം സുരക്ഷാ അതോറിറ്റി ചെയര്മാന് ജസ്റ്റിസ് രാമചന്ദ്രന് നായരുടെ നേതൃത്വത്തിലുള്ള ഉന്നതതലസംഘം പഴശ്ശിപദ്ധതി സന്ദര്‍ശിച്ച ശേഷം തീരുമാനമെടുത്തിരുന്നു.
വരള്‍ച്ച രൂക്ഷമായ സാഹചര്യത്തില്‍ ജില്ലയിലെ പന്ത്രണ്ടോളം കുടിവെള്ള പദ്ധതികള്‍ക്ക് ജലം നല്കുന്നപഴശ്ശി പദ്ധതി വറ്റിവരണ്ടാല്‍ അത് ജില്ലയിലെ മൊത്തം ജനങ്ങളെയും ബാധിക്കുന്ന പ്രശ്നമായി മാറും. അനുദിനം നീരൊഴുക്ക് കുറഞ്ഞ് പുഴ വറ്റിവരണ്ടുകൊണ്ടിരിക്കുകയാണ്. പദ്ധതി പ്രദേശം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം ഇനിയും ഒരു മാസംകൂടി വേണ്ടി വരുന്ന പദ്ധതിയുടെ അറ്റകുറ്റപ്പണികള്‍ നിര്‍ത്തി വെക്കാന്‍ സംഘം അന്ന് നിര്‍ദ്ദേശിക്കുകയായിരുന്നു. കുടിവെള്ള പദ്ധതിക്കായി സംഭരണിയില്‍ തടയണകെട്ടി ജലം സംഭരിക്കാനുള്ള നിര്‍ദ്ദേശം ഉയര്‍ന്നെങ്കിലും ഭാരിച്ച ചെലവ് പരിഗണിച്ച് ഇത് നിര്‍ത്തിവെക്കുകയായിരുന്നു. കുടിവെള്ളം നല്‍കലാണ് പ്രധാനം എന്ന നിലയില്‍ സുരക്ഷാ കമ്മീഷണര്‍ നിര്‍മാണപ്രവര്‍ത്തി തുടരുന്നതിന് എതിര്‍പ്പ് പ്രകടിപ്പിക്കുകയും ഷട്ടര്‍ അടച്ച് ജലം സംഭരിക്കാന്‍ തീരുമാനം എടുക്കുകയുമായിരുന്നു. ജലസേചന വിഭാഗം ഉന്നത ഉദ്യോഗസ്ഥര്‍ ജില്ലാ കലക്ടരുമായി സംസാരിച്ച് അന്നുതന്നെ ഇതിനുള്ള അനുമതി തേടുകയും ചെയ്തു. ഇതേ സാഹചര്യം തന്നെയാണ് ഇപ്പോഴും സംജാതമായിരിക്കുന്നത്.
സാധാരണയായി മുന്‍ വര്‍ഷങ്ങളില്‍ നവംബര്‍ അവസാനമോ ഡിസംബറിലോ ആയിരുന്നു പദ്ധതിയുടെ ഷട്ടറുകള്‍ അടച്ച് ജലം സംഭരിക്കുക പതിവ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇതേപോലെ പുഴയില്‍ ജലലഭ്യത കുറഞ്ഞതിനെ തുടര്‍ന്ന് മാധ്യമവാര്‍ത്തകള്‍ വന്നത് മൂലം ജില്ലാ കലക്ടര്‍ പദ്ധതി അധികൃതര്‍ക്ക് ഒക്ടോബര്‍ അവസാനം തന്നെ ഷട്ടര്‍ അടച്ചു ജലം സംഭരിക്കുവാനുള്ള നിര്‍ദ്ദേശം നല്‍കിയിരുന്നു. ആവശ്യത്തിനു പദ്ധതിയില്‍ ജലം സംഭരിക്കാന്‍ കഴിഞ്ഞതോടെ കഴിഞ്ഞ വര്‍ഷം രൂക്ഷമായ വരള്‍ച്ചയെ നേരിടുവാന്‍ ജില്ലക്കായി എന്നത് യാഥാര്‍ത്ഥ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: