മനുഷ്യന്റെ അന്വേഷണങ്ങളും ചിന്തകളുമാണ് അവനെ അറിവിന്റെ പുതിയ ലോകങ്ങളിലെത്തിക്കുന്നത്. അറിവ് നേടാനുളള മനുഷ്യന്റെ ആകാംക്ഷകളെ എതിര്ത്തുനിന്നവരുടെയെല്ലാം സ്ഥാനം കാലത്തിന്റെ ചവറ്റുകൊട്ടയിലായിരുന്നു. അധികാരമുപയോഗിച്ച് അറിവിനെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങള്ക്കറുതി വന്നില്ലെന്നതിന്റെ തെളിവാണ് സംസ്ഥാന സര്‍ക്കാര്‍, പ്രത്യേകിച്ച് വിദ്യാഭ്യാസ വകുപ്പ് കൈക്കൊള്ളുന്നത്. ഏറ്റവും അവസാനം, പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായുടെ ജന്മശതാബ്ദി ആഘോഷവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ വിവാദ പ്രസ്താവന ഇത്തരം അല്പ്പത്തത്തിനുള്ള ഉദാഹരണമാണ്.
ദാര്‍ശനികനും തത്വചിന്തകനുമായിരുന്ന പണ്ഡിറ്റ് ദീനദയാലിന്റെ പ്രസക്തി കാലം തെളിയിച്ചിട്ടുണ്ട്. രാഷ്ട്രീയ തിമിരം ബാധിക്കാത്ത നേതൃത്വങ്ങളും ഭരണാധികാരികളും ദീനദയാല്‍ജിയുടെ ദര്‍ശനത്തിന്റെ മഹത്വം മനസ്സിലാക്കി. ദീനദയാല്‍ജി ഭാരതീയ ജനസംഘത്തിന്റെ അദ്ധ്യക്ഷനായിരുന്നുവെന്നത് അദ്ദേഹത്തിന്റെ ദാര്‍ശനിക ചിന്തയുടെ പ്രഭ കുറക്കുന്നില്ലെന്ന് മനസ്സിലാക്കാന്‍ അവര്‍ക്ക് കഴിയുമായിരുന്നു.
എന്നാല്‍ സംസ്ഥാന പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഇറക്കിയ ഉത്തരവിനെ തള്ളിപ്പറഞ്ഞുകൊണ്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ തങ്ങളുടെ യഥാര്‍ത്ഥ മുഖം പുറത്തുകാട്ടുകയാണ്. തകര്‍ന്നടിഞ്ഞ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ ശവക്കല്ലറയ്ക്ക് കാവലിരിക്കുന്നവര്‍ക്ക് ഏകാത്മ മാനവദര്‍ശനത്തിന്റെ മഹിമയെ അംഗീകരിക്കാനാവില്ല. കാലഹരണപ്പെട്ട കമ്യൂണിസത്തെക്കുറിച്ച് ഇന്നും സര്‍വകലാശാലകളിലടക്കം പഠിപ്പിക്കുന്നുണ്ട്. നടപ്പില്‍ വന്ന നാടുകളിലെല്ലാം കമ്യൂണിസം ഗ്രന്ഥാലയങ്ങളിലെ അലമാരകളില്‍ പൊടിപിടിച്ച പുസ്തകക്കെട്ടുകളായി മാറിയിരിക്കുന്നു. എന്നാലും അതിന്റെ ചരിത്രവും വികാസവും പതനവും അക്കാദമിക പഠനത്തിന് വിധേയമാക്കുന്നതിനെ വിവരമുള്ളവര്‍ എതിര്‍ക്കില്ല.
കമ്യൂണിസ്റ്റ് ആചാര്യന്മാരുടെ പ്രതിമകള്‍ അന്നാട്ടുകാര്‍തന്നെ തകര്‍ത്തെറിയുന്നതിന് മുമ്പ് ‘ഇസ’ത്തെ ജനങ്ങള്‍ ഉപേക്ഷിച്ചിരുന്നു. പ്രതിസന്ധിയുടെ ഈ നാല്ക്കവലയില് നിന്ന് ഏകാത്മ മാനവദര്‍ശനത്തിന്റെ സാര്‍വ്വകാലികവും സാര്‍വ്വത്രികവുമായ സ്വീകാര്യതയെ കമ്മ്യൂണിസ്റ്റുകള്‍ക്ക് കണ്ടുനില്‍ക്കാനാവുന്നില്ല. ഏകാത്മ മാനവദര്‍ശനത്തിന്റെ പേരില്‍ അഭിമാനം കൊള്ളുന്നവര്‍ രാഷ്ട്രപതിഭവനിലും പാര്‍ലമെന്റിലും നേതൃത്വ സ്ഥാനത്തിരിക്കുന്നത് സഹിക്കാത്ത രാഷ്ട്രീയ അസഹിഷ്ണുത പേറുന്നവരാണ് മൂക്കുമുറിച്ച് ശകുനം മുടക്കികളാകാന് ശ്രമിക്കുന്നത്.
ദീനദയാല്‍ജി ആരെന്നും ഏകാത്മ മാനവദര്ശനമെന്തെന്നും മനസ്സിലാക്കാനുള്ള പാകതയാണ് സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയില്‍ നിന്നും ഇടതുഭരണാധികാരികളില്നിന്നും പ്രതീക്ഷിക്കുന്നത്. പഴയകാല കമ്യൂണിസ്റ്റും, സാമ്പത്തിക ശാസ്ത്രജ്ഞനും, ‘ഹിന്ദു എക്കണോമിക്സ്’ എന്ന പ്രൗഢ ഗ്രന്ഥത്തിന്റെ രചയിതാവുമായ മധുകര്‍ ഗോവിന്ദ് ബൊക്കാറെയുടെ പഠനങ്ങളെങ്കിലും ഒരാവര്‍ത്തി വായിച്ചാല്‍ തീരാവുന്നതാണ് ഇപ്പോഴത്തെ മതിഭ്രമം.
ഭാരതീയ സനാതനധര്‍മ്മത്തിന്റെ അടിത്തറയില്‍ നിന്നാണ് ദീനദയാല്‍ജി ഭാവിയുടെ ദര്‍ശനമായ ഏകാത്മ മാനവദര്‍ശനം മുന്നോട്ടുവച്ചത്. സംസ്ഥാനത്തിന്റെ അധികാരമുണ്ടെന്ന അഹന്തയില്‍ ഈ അംഗീകാരത്തിന്റെ ശോഭ കെടുത്താമെന്ന് കരുതുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ്. കമ്യൂണിസത്തിന്റെ പതനവും കമ്യൂണിസ്റ്റ്-മാര്‍ക്സിസ്റ്റ് പാര്‍ട്ടികളുടെ തകര്‍ച്ചയും പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പ്രവചിച്ച ഭാരതീയ മസ്ദൂര്‍ സംഘത്തിന്റെ സ്ഥാപക നേതാവും ദാര്‍ശനികനുമായ ദത്തോപാന്ത് ഠേംഗ്ഡ് ചോദിച്ചതാണ് ഇവിടെ കുറിക്കുന്നത്. ” നിങ്ങള്‍ എങ്ങോട്ടാണ് പോവുന്നത്”?
പ്രതികരിക്കാൻ ഇവിടെ എഴുതുക: