2017, ഇന്റര്‍നാഷണല്‍ ഇയര്‍ ഓഫ് സസ്റ്റെയ്നബിള്‍ ടൂറിസമാണ്. ടൂറിസത്തിന്റെ സംഭാവന മൂന്നുതരത്തിലാണ്- ധനപരമായും സാമൂഹികമായും പാരിസ്ഥിതികമായും. വിനോദ സഞ്ചാരത്തിന് നിലനില്‍ക്കുന്ന 17 വികസന ലക്ഷ്യങ്ങളുണ്ട്. അത് വളര്‍ച്ചയ്ക്കും സാമൂഹ്യ വികസനത്തിനും പരിസ്ഥിതി സംരക്ഷണത്തിനും സമാധാനം സ്ഥാപിക്കുന്നതിനും സഹായിക്കുന്നു.
ലോക ടൂറിസം വര്‍ഷത്തോടൊപ്പം ലോക ടൂറിസം ദിനവുമുണ്ട്. വികലാംഗരേയും വൃദ്ധരേയും ഉള്‍പ്പെടെ എല്ലാവരെയും സേവിക്കുക എന്നതാണ് ലക്ഷ്യം. ടൂറിസം വികസനത്തിന് ആദ്യമായി വേണ്ടത് ഒരു ‘ബ്രാന്‍ഡ് നെയിം’ ആണ്. കേരളം ഇപ്പോള്‍ തന്നെ അറിയപ്പെടുന്നത് ദൈവത്തിന്റെ സ്വന്തം നാട് എന്നാണല്ലോ.
ഇന്ത്യയുടെയും കേരളത്തിന്റെയും ആപ്തവാക്യംതന്നെ ‘അതിഥി ദേവോ ഭവ’ എന്നാണല്ലൊ. ഇന്ത്യ ‘ഇന്‍ക്രെഡിബിള്‍ ഇന്ത്യ’ എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഇഷ്ടപ്പെട്ട രാജ്യം തിരഞ്ഞെടുക്കുന്നതിനുള്ള സര്‍വ്വേ 134 രാജ്യങ്ങളില്‍ നടത്തിയപ്പോള്‍ ഇന്ത്യ ആദ്യ അഞ്ചു രാജ്യങ്ങളില്‍ ഉള്‍പ്പെട്ടു.
കേരളത്തിന്റെ അദ്ഭുതകരമായ വൈവിധ്യവും മനോഹരമായ പ്രകൃതിഭംഗിയും ആചാരവിശേഷങ്ങളും വിദേശസഞ്ചാരികളെ ആകര്‍ഷിക്കുന്നു. ഇവിടത്തെ ദേവാലയാഘോഷങ്ങള്‍-തൃശൂര്‍പൂരം പോലുള്ളവയും ആന എഴുന്നള്ളിപ്പും മറ്റും വിനോദസഞ്ചാരികള്‍ക്ക് ഹരമാണ്. ഏറ്റവും വേഗം വളരുന്ന വ്യവസായമായി വിനോദസഞ്ചാരം മാറി. 2015 ല്‍ 1.2 ബില്യണ്‍ വിനോദസഞ്ചാരികളാണ് എത്തിയത്. മധ്യവര്‍ഗ വികസനം, താഴ്ന്ന വിമാനയാത്രക്കൂലി മുതലായവ വിദേശ സഞ്ചാരികളുടെ വരവ് വര്‍ധിപ്പിച്ചു.
ടൂറിസം വികസനം സാമ്പത്തിക വികസനത്തിനും വഴിതെളിക്കും. ലോകവ്യാപാര സംഘടന പറയുന്നത് വിനോദസഞ്ചാരം സാംസ്കാരിക, സാമൂഹിക, സാമ്പത്തിക വികസനത്തിന് വഴിതെളിക്കുന്നുവെന്നാണ്.
കേരളത്തിലെ മാസ്മരിക പ്രകൃതിഭംഗി, 44 നദികള്‍, പര്‍വത നിരകള്‍, അതിരപ്പിള്ളിപോലുള്ള വെള്ളച്ചാട്ടങ്ങള്‍, തേക്കടിയിലെ വന്യമൃഗക്കാഴ്ചകള്‍ എല്ലാം വിനോദസഞ്ചാരികള്‍ക്ക് ഹരമാണ്. പുന്നമടക്കായലിലെ നെഹ്റുട്രോഫി വള്ളംകളി വളരെയധികം സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു. ചെറായിയില്‍ ഇപ്പോള്‍ പായ്ക്കപ്പലുകള്‍ വരുത്തുന്നതും സഞ്ചാരികളെ കൂടുതല്‍ ആകര്‍ഷിക്കും.
ടൂറിസ്റ്റുകളെ പിന്തിരിപ്പിക്കുന്ന പ്രക്രിയകളും ഇവിടെ അരങ്ങേറുന്നുണ്ട്. അതില്‍ പ്രധാനം മാലിന്യക്കൂമ്പാരങ്ങളാണ്. ടൂറിസം രംഗത്ത് ശുചിത്വം പരമപ്രധാനമാണ്. എന്നാല്‍ മലയാളികള്‍ സ്വന്തം വീട്ടിലെ മാലിന്യങ്ങള്‍പോലും പൊതുവഴിയില്‍ തള്ളുന്നു. ഇതില്‍ സ്വദേശികളും പ്രതിഷേധിക്കുന്നുണ്ട്. ഇതിന് തെളിവാണ് മാലിന്യത്തിനുമേല്‍ മെഴുകുതിരി കത്തിച്ച് നടത്തിയ പ്രകടനം. ആവശ്യത്തിനുവേണ്ട ശുചിമുറികള്‍ ഇല്ലാത്തതിനാല്‍ പൊതുനിരത്തില്‍ മൂത്രവിസര്‍ജനം നടത്തുന്നവരുണ്ട്. ബസ്സില്‍നിന്നും മറ്റും തുപ്പുന്നവര്‍ക്ക് ഇപ്പോഴും കുറവില്ല.
വിനോദസഞ്ചാര വികസന സാധ്യതകള്‍ മുതലെടുക്കാന്‍ കേരള സര്‍ക്കാരിന് കഴിയുന്നില്ല. എന്നാല്‍ സ്വകാര്യ വ്യക്തികള്‍ ഈ വ്യവസായത്തിന്റെ അനന്ത സാധ്യതകള്‍ മനസ്സിലാക്കി അതില്‍നിന്ന് വന്‍തോതില്‍ വരുമാനമുണ്ടാക്കി കോടീശ്വരന്മാരാകുന്നു. മാത്രമല്ല, സര്‍ക്കാരിന്റെ അധീനതയിലുള്ള കരയും കായലും കയ്യേറി പഞ്ചനക്ഷത്ര റിസോര്‍ട്ടുകള്‍ നിര്‍മിച്ച് വിനോദസഞ്ചാരത്തില്‍നിന്ന് വരുമാനം കൊയ്യുന്നു.
ഇതില്‍ പ്രമുഖനാണ് തോമസ് ചാണ്ടി എന്ന ട്രാന്‍സ്പോര്‍ട്ട് മന്ത്രി. തോമസ് ചാണ്ടിയുടെ നിയമലംഘന പ്രവൃത്തികളെക്കുറിച്ച് ആലപ്പുഴ ജില്ലാ കളക്ടര്‍ ഇടക്കാല റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മാര്‍ത്താണ്ഡം കായല്‍ കയ്യേറ്റവും അനധികൃത റോഡ് നിര്‍മാണവും മറ്റും കളക്ടര്‍ റിപ്പോര്‍ട്ട് ചെയ്തത് ഉപഗ്രഹ ചിത്രങ്ങള്‍ നിരീക്ഷിച്ച ശേഷമാണ്.
മന്ത്രിയായതിനുശേഷവും തോമസ് ചാണ്ടി നിയമലംഘനം തുടര്‍ന്നതിന്റെ തെളിവാണ് 26 ലോഡ് മണ്ണ് പൊതുവഴിയില്‍ നിക്ഷേപിച്ചത്. കായല്‍ നിലത്തിലെ 64 പ്ലോട്ടുകള്‍ വാങ്ങിയശേഷം സ്വന്തം ഭൂമിയും സര്‍ക്കാര്‍ ഭൂമിയും തമ്മില്‍ ലയിപ്പിച്ചാണ് നികത്തിയതത്രെ. ഇതും ഉപഗ്രഹ ചിത്രത്തില്‍ വ്യക്തമാണ്. തോമസ് ചാണ്ടിയുടെ കള്ളക്കളികള്‍ക്ക,് അദ്ദേഹത്തിന്റെ നിയമലംഘന രേഖകള്‍ കളക്ടറേറ്റില്‍നിന്നും അപ്രത്യക്ഷമായതും തെളിവാണ്.
ഇപ്പോള്‍ കളക്ടര്‍ വിശദമായ അന്വേഷണം നടത്തി കയ്യേറ്റവും കായല്‍ നികത്തലും തണ്ണീര്‍ത്തടനിയമ ലംഘനവും എല്ലാം കാണിച്ച് റവന്യു മന്ത്രിയ്ക്ക് അന്തിമ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. പക്ഷേ ഇത് നിയമവിരുദ്ധമാണ് എന്നാണ് തോമസ് ചാണ്ടിയുടെ നിലപാട്. ഇതിനെതിരെ അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചിട്ടുമുണ്ട്.
കളക്ടര്‍ നല്കിയ റിപ്പോര്‍ട്ടിന്റെ സത്യസന്ധത തിരിച്ചറിഞ്ഞ റവന്യുമന്ത്രി അത് മുഖ്യമന്ത്രിക്ക് കൈമാറി. പക്ഷേ സോളാര്‍ കേസിലെപ്പോലെ ഇതിലും നിയമോപദേശം തേടണം എന്ന മുഖ്യമന്ത്രിയുടെ നിലപാട് അന്വേഷണം നീട്ടാനുള്ള തന്ത്രമാണെന്നും, മുഖ്യമന്ത്രിയും ചാണ്ടിയുടെ രക്ഷകനാവുകയാണെന്നും ആക്ഷേപങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു.
ഇപ്പോള്‍ തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെടുന്നത് മുന്നണിക്ക് ദോഷം ചെയ്യും എന്നാണത്രേ എല്‍ഡിഎഫ് നിലപാട്. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ കയറിയശേഷം രണ്ടു മന്ത്രിമാര്‍ രാജിവച്ചു. ഇതില്‍ ഒരാള്‍ ഒരു സ്ത്രീയോട് ഫോണില്‍ ശൃംഗരിച്ചു എന്ന ആരോപണത്തിലാണ് രാജിവച്ചത്. ആ ഒഴിവിലേക്കാണ് തോമസ് ചാണ്ടി വന്നത്.
തോമസ് ചാണ്ടിയുടെ അതീവ ഗുരുതരമായ നിയമലംഘനങ്ങളെ മൂടിവയ്ക്കാനും, ചാണ്ടിക്ക് നിയമപരിരക്ഷ നല്‍കാനും മുഖ്യമന്ത്രിയേയും അദ്ദേഹത്തിന്റെ പാര്‍ട്ടിയേയും പ്രേരിപ്പിക്കുന്നത് വഴിവിട്ട സഹായങ്ങളാണെന്ന ആരോപണവും നിലനില്ക്കുന്നു. അല്ലെങ്കില്‍ ചാണ്ടിയുടെ പാര്‍ട്ടിക്കാരനായ ശശീന്ദ്രനെതിരെ പെട്ടെന്ന് നടപടിയെടുത്ത മുഖ്യമന്ത്രി എന്തുകൊണ്ട് ചാണ്ടിയുടെ കാര്യത്തില്‍ മെല്ലെപ്പോക്കു നയം സ്വീകരിക്കുന്നു? ചാണ്ടിയുടെ കെട്ടിടങ്ങള്‍ ഉടന്‍ പൊളിച്ചല്ലെങ്കില്‍ നഗരസഭയ്ക്ക് അവ പൊളിച്ചുമാറ്റി ചാണ്ടിയുടെ കമ്പനിയില്‍നിന്നുതന്നെ ചെലവ് ഈടാക്കാം.
ജനാധിപത്യ വ്യവസ്ഥയില്‍ എല്ലാവരും സമന്മാരാണെങ്കിലും ചാണ്ടി എല്ലാവരിലും മുകളിലാണെന്നാണ് ഇപ്പോള്‍ തെളിയുന്നത്. തനിക്കെതിരെ എന്തെങ്കിലും തെളിവുണ്ടെങ്കില്‍ മന്ത്രിസ്ഥാനം രാജിവയ്ക്കുമെന്ന് വീമ്പിളക്കുമ്പോഴും തടി രക്ഷിക്കാന്‍ കോടതിയെ സമീപിക്കുകയാണ് ചാണ്ടി. പിണറായിയുടെ നിലപാട് കേരള ജനതയില്‍ സംശയമുണര്‍ത്തുന്നു. മന്ത്രിസഭയില്‍ ചാണ്ടിയുടെ പാര്‍ട്ടിയായ എന്‍സിപി വന്‍ശക്തിയല്ല. തോമസ് ചാണ്ടി ഒഴിവാക്കാന്‍ പറ്റാത്തയാളുമല്ല. ചാണ്ടി തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ നല്കിയ വിവരങ്ങള്‍ പോലും തെറ്റാകുമ്പോള്‍ അദ്ദേഹത്തിന്റെ വിശ്വാസ്യത ചോദ്യചിഹ്നം തന്നെയാണ്.
വിനോദസഞ്ചാര മേഖലയുടെ സാധ്യതകള്‍ സര്‍ക്കാര്‍ ഉപയോഗിക്കുന്നില്ലെങ്കിലും അത് തിരിച്ചറിഞ്ഞ് മുതലെടുക്കുന്നത് തോമസ് ചാണ്ടി മാത്രമല്ല. മലബാര്‍ മേഖലയില്‍ അന്‍വര്‍ എന്നയാളുടെ വാട്ടര്‍ തീംപാര്‍ക്കും നിയമലംഘനം നടത്തിയിട്ടുണ്ട്. അതിനും ബന്ധപ്പെട്ടവരുടെ അനുവാദം തേടിയിട്ടില്ല.
അന്‍വറിന്റെ വാട്ടര്‍ വേള്‍ഡ് നദിക്ക് കുറുകെ അണകെട്ടിയാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇവിടെയും തണ്ണീര്‍ത്തട നിയമലംഘനം നടന്നിട്ടുണ്ട്. പഞ്ചായത്തിന്റെയോ മുനിസിപ്പാലിറ്റിയുടെയോ അനുമതിയും നേടിയിട്ടില്ല. ഇത് പരിസ്ഥിതിക്ക് ആഘാതമാണ്. ഇപ്പോള്‍ പ്രതിപക്ഷമായ കോണ്‍ഗ്രസ് തോമസ് ചാണ്ടിക്കെതിരെ സമരമുഖത്താണ്. അന്‍വറിന്റെ നിയമലംഘനം ചര്‍ച്ചാവിഷയം പോലുമാകുന്നില്ല.
കേരള വിനോദസഞ്ചാരത്തിന്റെ അനന്തസാധ്യതകള്‍ കച്ചവട ബുദ്ധിയുള്ളവര്‍ തിരിച്ചറിഞ്ഞ് മുതലെടുക്കുമ്പോഴും സര്‍ക്കാര്‍ വക ഒരു സംരംഭവും ഈ രംഗത്ത് വരുന്നില്ല. സംസ്ഥാന ടൂറിസം വകുപ്പിനും ശക്തമായ സാന്നിധ്യമല്ല. നിയമലംഘനങ്ങളുടെ ഘോഷയാത്ര തുടരുമ്പോഴും പന്ത് മറ്റുള്ളവരുടെ കോര്‍ട്ടില്‍ എറിഞ്ഞ് സ്വയം രക്ഷിക്കാന്‍ അധികാരികളും ഹൈക്കോടതിയെ ഉപയോഗിച്ച് തടയാന്‍ തോമസ് ചാണ്ടിയും ശ്രമിക്കുന്നുവെന്നതാണ് ഇപ്പോഴത്തെ ചിത്രം. കളക്ടറുടെ റിപ്പോര്‍ട്ട് സ്റ്റേ ചെയ്യണമെന്നാണ് ചാണ്ടിയുടെ ആവശ്യം. അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേതാണെന്ന് റവന്യു സെക്രട്ടറിയും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: