ഇടുക്കി: സംസ്ഥാനത്ത് പച്ചക്കറി വില കുതിയ്ക്കുന്നു. മുരിങ്ങക്കായ്ക്കാണ് എക്കാലത്തെയും ഉയര്‍ന്ന വിലയിലെത്തിയിരിക്കുന്നത്. 225 മുതല്‍ 250 രൂപയാണ് വില. മുപ്പത് രൂപ വിലയുണ്ടായിരുന്ന കാബേജിന് ഇരട്ടിയിലധികം വില വര്‍ദ്ധിച്ചിരിക്കുകയാണ്. 70 രൂപയാണ് ഒരു കിലോ കാബേജിന്റെ വില.
ബീന്‍സ്, പാവയ്ക്ക,ക്യാരറ്റ്, ബീറ്റ്റൂട്ട് എന്നീ ഉല്‍പ്പന്നങ്ങള്‍ക്കും വില വര്‍ദ്ധിച്ചിരിക്കുകയാണ്. ബീന്‍സ്-70, പാവയ്ക്ക-60,ക്യാരറ്റ്-70, ബീറ്റ്റൂട്ട്-60 എന്നിങ്ങനെയാണ് വില. സബോള, ഉള്ളി എന്നിവയ്ക്കും തീവിലയാണ്. 20 രൂപയുണ്ടായിരുന്ന സബോള 50 രൂപയിലെത്തി. സബോള വില വീണ്ടും ഉയരുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഉള്ളിയ്ക്ക് ആറ് മാസമായി 80 രൂപയായിരുന്നു വില. ഇപ്പോള്‍ 120ലേക്ക് വിലയെത്തി. പയര്‍, മുളക്, വെണ്ടയ്ക്ക, ചേന, വഴുതനങ്ങ, എന്നീ ഉല്‍പ്പന്നങ്ങള്‍ക്ക് മാത്രമാണ് വിലയില്‍ കാര്യമായ മാറ്റമുണ്ടാകാത്തത്. കൂര്‍ക്കയുടെ സീസണ് ആരംഭിച്ചിട്ടുണ്ട്. 40 മുതല്‍ 50 രൂപവരെയാണ് ജില്ലയിലെ വിവിധ കടകളില്‍ കൂര്‍ക്കയ്ക്ക് ഈടാക്കുന്നത്.
നാടന്‍ പച്ചക്കറി വിഭവങ്ങള്‍ വിപണിയിലെത്തിയിട്ടും തമിഴ്നാട്ടില്‍ കാലാവസ്ഥ അനുകൂലമായിട്ടും പച്ചക്കറി വില കുതിയ്ക്കുന്നതിന്റെ കാരണമെന്താണെന്ന് വ്യാപാരികള്ക്കുമറിയില്ല. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി കൃഷിക്കാരും കച്ചവടക്കാരും ഒരാഴ്ചക്കാലം വിപണിയില്‍ നിന്നും വിട്ട് നിന്നതാണ് വില വര്‍ദ്ധനയ്ക്ക് കാരണമായതെന്നാണ് ഒരു വിഭാഗം വ്യാപാരികളുടെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: