കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നയിക്കുന്ന ജനജാഗ്രത യാത്ര വിവാദത്തില്‍. യാത്രയുമായി കൊടുവള്ളിയിലെത്തിയ കോടിയേരി ബാലകൃഷ്ണന് യാത്ര ചെയ്തത് സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ അറസ്റ്റിലായ പ്രതിയുടെ കാറില്‍.
റവന്യൂ ഇന്റലിജന്‍സ് വീട്ടിലെത്തി അറസ്റ്റ് ചെയ്ത കൊടുവള്ളി സ്വദേശി ഫൈസല്‍ കാരാട്ടിന്റെ കാറിലാണ് വിപ്ലവ പാര്‍ട്ടിയുടെ നേതാവ് കോടിയേരി അണികളെ അഭിവാദ്യം ചെയ്തത്. ഫൈസല്‍ കാരാട്ടിന്റെ ഉടമസ്ഥതയിലുള്ള പിവൈ 01 സികെ 3000 നമ്പറിലുള്ള ബിഎംഡബ്ല്യു മിനി കൂപ്പര്‍ കാബ്രിയോ ബിഎസ്4 കാറിലായിരുന്നു പാര്‍ട്ടി സെക്രട്ടറിയുടെ ആര്‍ഭാട യാത്ര. കോടിയേരിക്കൊപ്പം സ്ഥലം എംഎല്‍എ കാരാട്ട് റസാഖും ഉണ്ടായിരുന്നു.
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് യാത്രയെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് രംഗത്തു വന്നു. ഇതു ജനജാഗ്രതായാത്രയോ അതോ പണജാഗ്രതായാത്രയോ എന്ന് കെ. സുരേന്ദ്രന് പരിഹസിച്ചു. ഫെയ്സ്ബുക്ക് പോസ്റ്റില്‍ കോടിയേരിയുടെ യാത്രയുടെ ചിത്രങ്ങള്‍ സഹിതമാണ് കെ. സുരേന്ദ്രന് പ്രതികരിച്ചത്.
സ്വര്‍ണ്ണക്കള്ളക്കടത്തുകേസ്സില്‍ അറസ്റ്റിലായ ഫൈസല്‍ കാരാട്ടിന്റെ കാറിലാണ് വിപ്ലവപാര്‍ട്ടിയുടെ നേതാവ് ജനങ്ങളെ അഭിവാദ്യം ചെയ്യുന്നതെന്ന് കുറ്റപ്പെടുത്തിയ സുരേന്ദ്രന് ഇനിയും തെളിവുകള്‍ ആവശ്യമുണ്ടെങ്കില്‍ നല്‍കാമെന്നും പാര്‍ട്ടിയും മുഖ്യമന്ത്രിയും ഇക്കാര്യം അന്വേഷിക്കാന്‍ തയ്യാറാവുമോ എന്നും ചോദിച്ചു. സിപിഎം നേതാക്കള്‍ നോട്ട് നിരോധനത്തിനെതിരെ ഉറഞ്ഞുതുള്ളിയതിന്റെ ഉള്ളുകള്ളി ഇപ്പോള്‍ പിടികിട്ടിയില്ലേ എന്ന് ചോദിച്ചുകൊണ്ടാണ് ഫെയ്സ് ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചത്.
യാത്രയെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുസ്ലീംലീഗും രംഗത്തുവന്നു. കുറ്റാരോപിതനായ വ്യക്തിയുടെ ആര്‍ഭാട കാറിലുള്ള കോടിയേരിയുടെ ജനജാഗ്രതാ യാത്ര അണികള്‍ക്കിടയിലും നേതാക്കള്‍ക്കിടയിലും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: