തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ രാജി അനിവാര്യം. പക്ഷെ അത് താമസിപ്പിക്കുന്നതിനു പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ രഹസ്യ അജണ്ട. സിപിഐയെ വെട്ടിലാക്കുക എന്നതാണ് പിണറായിയുടെ ലക്ഷ്യം. തോമസ് ചാണ്ടിക്കെതിരായ ആരോപണം ഉയര്‍ന്നു വന്നതില്‍ റവന്യു വകുപ്പ് കൈകാര്യം ചെയ്യുന്ന സിപിഐയ്ക്ക് പങ്കുണ്ടെന്ന വിലയിരുത്തലിലാണ് സിപിഎം.
ആരോപണം ഉയര്‍ന്നപ്പോള്‍ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് തേടി പ്രശ്നം ഒതുക്കാനായിരുന്നു സിപിഎം ആഗ്രഹിച്ചത്. അതിനനുസരിച്ച കളക്ടറെകൊണ്ട് റിപ്പോര്‍ട്ടും തയ്യാറാക്കി. കളക്ടര്‍ വീണാ മാധവന് നല്കിയ റിപ്പോര്‍ട്ട് തോമസ് ചാണ്ടിയെ രക്ഷിക്കുന്നതായിരുന്നു. എന്നാല്‍ അതോടെ റവന്യൂ മന്ത്രി വീണയെ മാറ്റി ടിവി അനുപമയെ കളക്ടറാക്കി. ഇത് സിപിഎമ്മിന് ദഹിച്ചിട്ടില്ല.
അനുപമയുടെ റിപ്പോര്‍ട്ടില്‍ തോമസ് ചാണ്ടിക്കെതിരെ ഗുരുതരമായ പരാമര്‍ശങ്ങളാണ്. കടുത്ത നടപടി വേണമെന്ന നിലപാടിലാണ് റവന്യൂമന്ത്രിയും സിപിഐയും. റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്. കുര്യന് കളക്ടര്‍ നല്കിയ റിപ്പോര്‍ട്ട് ചോര്‍ന്നതു തന്നെ മുഖ്യമന്ത്രിയുടെ താല്പര്യപ്രകാരമാണെന്നും സിപിഐ കരുതുന്നു. റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന് കാണും മുന്‍പ് റിപ്പോര്‍ട്ട് പൂര്‍ണമായി മാധ്യമങ്ങളില്‍ വന്നു.
മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കല്‍ സംബന്ധിച്ച തര്‍ക്കത്തില്‍ വകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശം മറികടന്ന് മുഖ്യമന്ത്രിയുടെ ആഗ്രഹം നടപ്പിലാക്കിയ പി.എച്ച്. കുര്യന്റെ നടപടി മുന്നണിയില്‍ തര്‍ക്കത്തിന് വഴിവച്ചിരുന്നു. അതിന്റെ തുടര്‍ച്ചയാണ് കളക്ടറുടെ റിപ്പോര്‍ട്ട് ചോര്‍ച്ച. പി.എച്ച്. കുര്യനെ മാറ്റണമെന്ന് റവന്യൂമന്ത്രി ആവശ്യപ്പെട്ടത് ഈ പശ്ചാത്തലത്തിലാണ്. റവന്യൂ സെക്രട്ടറി റവന്യൂ മന്ത്രിക്ക് മുകളിലല്ലെന്ന് ഇന്നലെ സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന് പ്രസ്താവിച്ചിരുന്നു.
കായല്‍ കൈയേറ്റം ഉള്‍പ്പെടെ മന്ത്രി തോമസ് ചാണ്ടി നടത്തിയ ക്രമക്കേടുകളില്‍ നടപടി വേണമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന് മുഖ്യമന്ത്രിയെ നേരില്‍ കണ്ട് ആവശ്യപ്പെട്ടിരുന്നു. ആലപ്പുഴ ജില്ലാ കളക്ടറുടെ അന്വേഷണ റിപ്പോര്‍ട്ടും മുഖ്യമന്ത്രിക്ക് കൈമാറി. റിപ്പോര്‍ട്ടിന്റെ മേല്‍മാത്രം നടപടി എടുക്കുന്നതിനു പകരം നിയമോപദേശം തേടിയ ശേഷം തീരുമാനിക്കാം എന്നാണ് മുഖ്യമന്ത്രി റവന്യൂമന്ത്രിയോട് പറഞ്ഞത്.
കാര്യങ്ങള്‍ ഇനി ഞാന്‍ നോക്കിക്കൊള്ളാം എന്ന അറിയിപ്പുകൂടിയായിരുന്നു ഇത്. കളക്ടറുടെ റിപ്പോര്‍ട്ട് ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം പരിഗണിച്ചില്ല. ചാണ്ടിയെ സംരക്ഷിക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമത്തിനെതിരെ ഒരക്ഷരം ഉരിയാടാന്‍ സിപിഐ മന്ത്രിമാര്‍ക്കുപോലും സാധിച്ചില്ല.
തോമസ് ചാണ്ടിയുടെ രാജി അനിവാര്യമാണെങ്കിലും അതിനെ മറികടക്കാനാണ് നിയമോപദേശം തേടുന്നത്. നിയമോപദേശം അനുകൂലമാണെങ്കില്‍ തോമസ് ചാണ്ടിയെ രാജിവയ്പ്പിക്കേണ്ടെന്നാണ് സിപിഎം പക്ഷം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: