കോഴിക്കോട്: ഐസ്ക്രീം പാര്‍ലര്‍ അട്ടിമറിക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന് കോടതിയുടെ രൂക്ഷവിമര്‍ശനം. വൈരുദ്ധ്യംമൂലം മൊഴികള്‍ നിലനില്‍ക്കുന്നതല്ലെന്ന പ്രോസിക്യൂഷന് വാദം തള്ളിയ കോടതി സാക്ഷിമൊഴികളുടെ വിശ്വാസ്യത തീരുമാനിക്കേണ്ടത് അന്വേഷണ ഉദ്യോഗസ്ഥരല്ലെന്നും ഓര്‍മ്മപ്പെടുത്തി. സാക്ഷിമൊഴികള്‍ കേസ്ഡയറി സഹിതം ഈ മാസം 25ന് ഹാജരാക്കണമെന്നും കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തവിട്ടു.
ഐസ്ക്രീം പാര്‍ലര്‍ അട്ടിമറിക്കേസില്‍ അന്വേഷണം അവസാനിപ്പിക്കണമെന്ന പോലീസ് റിപ്പോര്‍ട്ടില്‍ തീരുമാനമെടുക്കുന്നതിന് മുമ്പ് തന്റെ വാദംകൂടി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം. കേസില്‍ കക്ഷിചേരാന്‍ വി.എസിന് അര്‍ഹതയില്ലെന്ന പ്രോസിക്യൂഷന് വാദം കോടതി പിന്നീട് പരിഗണിക്കും.
സാക്ഷിമൊഴികളില്‍ സ്ഥിരതയില്ലെന്നും വിശ്വാസ്യയോഗ്യമല്ലെന്നുമുള്ള അന്വേഷണ റിപ്പോര്‍ട്ടിലെ പരാമര്‍ശത്തിനെതിരെ രൂക്ഷമായ ഭാഷയിലായിരുന്നു കോടതിയുടെ വിമര്‍ശനം. സാക്ഷിമൊഴികളുടെ വിശ്വാസ്യത തീരുമാനിക്കേണ്ടത് അന്വേഷണ ഉദ്യോഗസ്ഥരല്ല. സാക്ഷിമൊഴികളുടെ പകര്‍പ്പ് കോടതിയില്‍ സമര്‍പ്പിക്കുക മാത്രമാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ചുമതല. മൊഴികള്‍ ശരിയാണോ തെറ്റാണോ എന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്. കേസ് ഡയറിയും സാക്ഷിമൊഴികളും ഹാജരാക്കണമെന്നും കോടതി ഉത്തരവിട്ടു.
ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ ഉണ്ടായ പുതിയ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് പോലീസെടുത്ത കേസ് മതിയായ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി അവസാനിപ്പിക്കാനുള്ള സര്‍ക്കാര്‍ നടപടിക്ക് തിരിച്ചടിയാണ് കോടതിയുടെ ഇന്നലത്തെ പരാമര്‍ശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: