ന്യൂദല്‍ഹി: രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമായ ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളില്‍. വോട്ടെടുപ്പ് ഡിസംബര്‍ ഒമ്പത്, 14 തീയതികളില്‍ നടക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. ആകെയുള്ള 182 സീറ്റുകളില്‍ ആദ്യ ഘട്ടത്തില്‍ 89 മണ്ഡലങ്ങളിലും രണ്ടാം ഘട്ടത്തില്‍ 93 മണ്ഡലങ്ങളിലും ജനങ്ങള്‍ വിധിയെഴുതും.
ഡിസംബര്‍ 18നാണ് വോട്ടെണ്ണല്‍. നവംബര്‍ ഒമ്പതിന് വോട്ടെടുപ്പ് നടക്കുന്ന ഹിമാചല്‍ പ്രദേശിലെ ജനവിധിയും അന്നറിയാം. 4.33 കോടി വോട്ടര്‍മാരാണ് ഗുജറാത്തിലുള്ളത്. തെരഞ്ഞെടുപ്പില്‍ വിവിപാറ്റ്, ഇലക്ട്രോണിക് വോട്ടിങ് യന്ത്രം എന്നിവ ഉപയോഗിക്കുമെന്നും സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.കെ. ജ്യോതി വ്യക്തമാക്കി. വോട്ടിങ് കമ്പാര്‍ട്ട്മെന്റിന്റെ ഉയരം 24 ഇഞ്ചില്‍നിന്ന് മുപ്പതായി ഉയര്‍ത്തും. 28 ലക്ഷമാണ് ഒരു സ്ഥാനാര്‍ത്ഥിക്ക് പരമാവധി ചെലവഴിക്കാവുന്ന തുക.
തുടര്‍ച്ചയായ ആറാം തെരഞ്ഞെടുപ്പ് വിജയം ലക്ഷ്യമിട്ടാണ് ബിജെപി ഒരുങ്ങുന്നത്.
പതിറ്റാണ്ടുകളായി ഭരണത്തില്‍നിന്നും പുറത്താക്കപ്പെട്ട കോണ്‍ഗ്രസ് നിലമെച്ചപ്പെടുത്താനാകുമോയെന്ന ആശങ്കയിലും. തീയതി പ്രഖ്യാപനത്തിന് മുന്‍പുതന്നെ ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് കാഹളം ഉയര്‍ന്നുകഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുലും സംസ്ഥാനത്ത് സന്ദര്‍ശനം നടത്തി.
പതിമൂന്ന് വര്‍ഷം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിന് ശേഷമുള്ള ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാണിത്.
സംസ്ഥാനത്തെ എക്കാലത്തെയും റെക്കോര്‍ഡായ 150 സീറ്റുകളാണ് ബിജെപി ലക്ഷ്യമിടുന്നത്. ബിജെപി അധികാരം നിലനിര്‍ത്തുമെന്ന് കഴിഞ്ഞ ദിവസം സര്‍വ്വെ ഫലം പുറത്തുവന്നിരുന്നു. ഹിമാചലിനൊപ്പം ഗുജറാത്തിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാത്തത് പ്രതിപക്ഷം വിവാദമാക്കിയിരുന്നു. എന്നാല്‍ വളരെ നേരത്തെ തീയതി പ്രഖ്യാപിക്കുന്നത് സംസ്ഥാനത്തെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് കമ്മീഷന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: