കൊല്‍ക്കത്ത: റ്യാന്‍ ബ്ര്വിസ്റ്റിന്റെ ഹാട്രിക്കില്‍ ബ്രസീലിന്റെ കിരീട സ്വപ്നം തകര്‍ത്ത് ഇംഗ്ലണ്ട് അണ്ടര്‍ -17 ലോകപ്പിന്റെ കലാശക്കളിക്ക് ടിക്കറ്റ് നേടി. സാള്‍ട്ട്ലേക്കിലെ ആര്‍ത്തിരമ്പുന്ന അറുപതിനായിരത്തിലേറെ കാണികളെ സാക്ഷി നിര്‍ത്തി ഇംഗ്ലണ്ട് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബ്രസീലിനെ കീഴടക്കിയത്. ഇതാദ്യമായാണ് ഇംഗ്ലീഷ് കൗമാരപ്പട ലോകകപ്പിന്റെ ഫൈനലിലെത്തുന്നത്.
കൊല്‍ക്കത്തിയില്‍ 28 ന് രാത്രി എട്ടിന് നടക്കുന്ന ഫൈനലില്‍ ഇംഗ്ലണ്ട് സ്പെയിനെ നേരിടും.
നവി മുംബൈയില്‍ നടന്ന രണ്ടാം സെമിയില്‍ മാലിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് സ്പെയിന് ഫൈനലിലെത്തിയത്. മുന്നേറ്റനിരയിലെ കരുത്തനായ സ്ട്രൈക്കര്‍ ബ്ര്വിസ്റ്ററാണ് ഇംഗ്ലണ്ടിന്റെ ഹീറോ. ലോകകപ്പില്‍ ഇത് രണ്ടാം തവണയാണ് ഈ മുന്‍ നിരക്കാന്‍ ഹാട്രിക്ക് നേടുന്നത്. 10, 39, 77 മിനിറ്റുകളില്‍ ബ്രസീലിന്റെ ഗോള്‍വല ചലിപ്പിച്ചാണ് ബ്ര്വിസ്റ്റര്‍ ഹാട്രിക്ക് തികച്ചത്.
കാണികളെ ആവേശത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി ഇരുടീമുകളും തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. തുടക്കത്തില്‍ ബ്രസീല്‍ മുന്‍തൂക്കം നേടിയെങ്കിലും മത്സരം പുരോഗമിച്ചതോടെ ഇംഗ്ലണ്ട് തനിനിറം കാട്ടി. ബ്ര്വിസ്റ്ററുടെ ഗോളുകളില്‍ അവര്‍ ഫൈനലിലേക്ക് പറക്കുകയും ചെയ്തു. ആദ്യ നിമിഷം മുതല്‍ കാനറികുഞ്ഞുങ്ങളുടെ തേരോട്ടമാണ് കണ്ടത്. മത്സരത്തിന്റെ നിയന്ത്രണമേറ്റെടുക്കാന്‍ ബ്രസീല്‍ ശ്രമിച്ചു. കുറിയ പാസുകളില്‍ അവര്‍ മുന്നേറി. പക്ഷെ അപ്രതീക്ഷിത നീക്കത്തിലൂടെ ഗോള്‍ നേടി ബ്ര്വിസ്റ്റര്‍ ബ്രസീലിന്റെ ആരാധകരെ നിശബ്ദരാക്കി.
ബ്ര്വിസ്റ്ററുടെ ആദ്യ ഷോട്ട് ഗോളി തട്ടിയെങ്കിലും തിരിച്ചുവന്ന പന്തിനെ വലയിലേക്ക് മടക്കി.
പ്രത്യാക്രമണം നടത്തിയ ബ്രസീല്‍ ഗോളിനടുത്തെത്തി.എന്നാല്‍ വിറ്റാവോയുടെ ഷോട്ട് പുറത്തേയ്ക്ക് പോയി. തുടര്‍ന്ന് പൊളിഞ്ഞോയുടെ ഷോട്ടും ലക്ഷ്യം കാണാതെ പോയി. നിരന്തരമായ ആക്രമണത്തിനൊടുവില്‍ ബ്രസീല്‍ സമനില പിടിച്ചു. ഗോള്‍ മുഖത്തിനടുത്തിനിന്നുള്ള ഷോട്ട് വലയില്‍ കയറി.
ആദ്യ പകുതിയവസാനിക്കും മുമ്പ് ഇംഗ്ലണ്ട് ലീഡ് നേടി. ഇത്തവണയും ബ്ര്വിസ്റ്ററാണ് ലക്ഷ്യം കണ്ടത്. വലതു വിങ്ങിലൂടെ നടത്തിയ മുന്നേറ്റമാണ് ഗോളിന് വഴിവെച്ചത്. ഗോള്‍ മുഖത്തേക്ക് വന്ന പാസ് ഈ മുന്നേറ്റ നിരക്കാരന് അനായാസം വലയിലേക്ക് തട്ടിയിട്ടു.
ഇടവേളക്ക് ശേഷം ഇംഗ്ലണ്ടാണ് തകര്‍ത്തുകളിച്ചത്.ബ്ര്വിസ്റ്റര്‍ തുടക്കത്തില്‍ നടത്തിയ നീക്കം പൊളിഞ്ഞോയും ആന്‍ഡേഴ്സണും ചേര്‍ന്ന് തടഞ്ഞു. തൊട്ടടുത്ത നിമിഷം ഹാട്രിക്ക് നേടാന്‍ അവസരം ലഭിച്ചു. പക്ഷെ ഹെഡര്‍ പുറത്തേക്ക് പോയി.
നിരന്തരമായ നീക്കങ്ങള്‍ക്കൊടുവില്‍ 77 -ാം മിനിറ്റില്‍ ബ്ര്വിസ്റ്റര്‍ ഹാട്രിക്ക് തികച്ച് ഇംഗ്ലണ്ടിനെ ഫൈനലിലേക്ക് കടത്തിവിട്ടു. നവി മുംബൈയില്‍ അരങ്ങേറിയ രണ്ടാം സെമിയില്‍ ആബേല്‍ റൂയിസിന്റെ ഇരട്ട് ഗോളിലാണ് സ്പെയിന് മാലിയെ തകര്‍ത്തത്. 19, 43 മിനിറ്റുകളിലാണ് ആബേല്‍ സ്കോര്‍ ചെയ്തത്. 71-ാം മിനിറ്റില്‍ ഫെറാന്‍ ടോറസാണ് മൂന്നാം ഗോള്‍ നേടിയത്. ലസാനെ ഡിയാബെയാണ് മാലിയുടെ ആശ്വാസ ഗോള്‍ നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: