പൂനെ: ബൗളര്‍മാരുടെ മികവും ധവാന്, ദിനേശ് കാര്‍ത്തിക്ക് എന്നിവരുടെ അര്‍ധ സെഞ്ചുറികളും ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചു. രണ്ടാം ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ അവര്‍ ആറു വിക്കറ്റിന് ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചു. ഇതോടെ പരമ്പര സമനിലയായി (1-1). നിര്‍ണായകമായ മൂന്നാം മത്സരം ഞായറാഴ്ച കാന്‍പൂരില്‍ അരങ്ങേറും.
ബൗളര്‍മാരുടെ മികവില്‍ ന്യൂസിലന്‍ഡിനെ 50 ഓവറില്‍ ഒമ്പതു വിക്കറ്റിന് 230 റണ്‍സിലൊതുക്കിയ ഇന്ത്യ 46 ഓവറില്‍ നാലു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 232 റണ്‍സ് കുറിച്ച് വിജയം പിടിച്ചെടുത്തു.
ദിനേശ് കാര്‍ത്തിക്ക് 64 റണ്‍സുമായി പുറത്താകാതെ നിന്നു. 18 റണ്‍സെടുത്ത ധോണിയും കീഴടങ്ങാതെ നിന്നു. ഓപ്പണര്‍ ധവാന് 68 റണ്‍സോടെ ടോപ്പ് സ്കോററായി.
ബാറ്റിങ്ങ് തെരഞ്ഞെടുത്ത കിവീസിന് ഇന്ത്യന്‍ പേസ് – സ്പിന്‍ ആക്രമണത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല.ഓരോ ഇടവേളകളിലും വിക്കറ്റുകള്‍ വീണതോടെ വന്‍ സ്കോറെന്ന അവരുടെ സ്വപ്നം തകര്‍ന്നു.
ഓപ്പണിങ്ങ് ബൗളറായ ഭുവനേശ്വര്‍ കുമാര്‍ പത്ത് ഓവറില്‍ 45 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ പേസര്‍ ബുംറയും സ്പിന്നര്‍ ചഹലും രണ്ടു വിക്കറ്റുകള്‍ വീതം കീശയിലാക്കി. ബുംറ 38 റണ്‍സും ചഹല്‍ 36 റണ്‍സും വിട്ടുകൊടുത്തു.
ഭുവനേശ്വര്‍ കുമാറും ബുംറയും ഭംഗിയായി പന്തെറിഞ്ഞതോടെ ന്യൂസിലന്‍ഡിന്റെ തുടക്കം തകര്‍ന്നു.
നാലു വിക്കറ്റുകള്‍ 58 റണ്‍സിന് നിലം പൊത്തി. ഓപ്പണര്‍ ഗുപ്ടില്‍ (11), ക്യാപറ്റന് വില്ല്യംസണ് (3) മുന്റോ (10) എന്നിവര്‍ അനായാസം കീഴടങ്ങി. ഗുപ്ടിലിനെയും മുന്റോയേയും ഭൂവനേശ്വര്‍ കുമാര്‍ മടക്കി. വില്ല്യംസണെ ബുംറ വിക്കറ്റിന് മുന്നില്‍ കുടുക്കി.
ആദ്യ മത്സരത്തില്‍ സെഞ്ചുറി കുറിച്ച ലാത്തം (38), നിക്കോള്‍സ് (42), ഗ്രാന്‍ഡ്ഹോം (41) എന്നിവര്‍ പിടിച്ചുനിന്നതോടെയാണ് കിവീസിന്റെ സ്കോര്‍ 200 കടന്നത്.സാന്‍ഡര്‍ 29 റണ്‍സ് നേടിയപ്പോള്‍ സൗത്തി 25 റണ്‍സുമായി പുറത്താകാതെ നിന്നു. ടോസ് നേടിയ ന്യൂസിലന്‍ഡ് ബാറ്റിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു.
സ്കോര്‍ബോര്‍ഡ്:
ന്യൂസിലന്‍ഡ്: ഗുപ്ടില്‍ സി ധോണി ബി കുമാര്‍ 11, മുന്റോ ബി കുമാര്‍ 10, വില്ല്യംസണ് എല്‍ബിഡബ്ളിയു ബി ബുംറ 3, ടെയ്ലര് സി ധോണി ബ പാണ്ഡ്യ 21, ലാത്തം ബി പട്ടേല്‍ 38, നിക്കോള്‍സ് ബി കുമാര്‍ 42, ഗ്രാന്‍ഡ്ഹോം സി ബുംറ ബി ചഹല്‍ 41, സാന്‍ഡര്‍ സി കോഹ് ലി ബി ബുംറ 29, മില്‍നി എല്‍ബിഡബ്ളിയു ചഹല്‍ 0, സൗത്തി നോട്ടൗട്ട് 25, ബൗള്‍ട്ട് നോട്ടൗട്ട് 2, എക്സ്ട്രാസ് 8, ആകെ 50 ഓവറില്‍ ഒമ്പതു വിക്കറ്റിന് 230.
വിക്കറ്റ് വീഴ്ച: 1-20,2-25,3-27,4-58,5-118, 6-165,7-188,8-188,9-220
ബൗളിങ്ങ്: ബി കുമാര്‍ 10-0-45-3, ബുംറ 10-2-38-2, ജാദവ് 8-0-31-0, പാണ്ഡ്യ 4-0-23-1, എ.ആര് പട്ടേല്‍ 10-1-54-1, ചഹല്‍ 8-1-36-2.
ഇന്ത്യ: രോഹിത് ശര്‍മ സി മുന്റോ ബി സൗത്തി 7, എസ്. ധവാന് സി ടെയ്ലര് ബി മില്‍നി 68, വി. കോഹ് ലി സി ലാത്തം ബി ഗ്രാന്‍ഡ്ഹോം 29, കാര്‍ത്തിക്ക്
നോട്ടൗട്ട് 64 , എച്ച്.എച്ച്.പാണ്ഡ്യ സി മില്‍നി ബി സാന്‍ഡര്‍ 30, ധോണി നോട്ടൗട്ട് 18, എക്സ്ട്രാസ് 16, ആകെ 46 ഓവറില്‍ നാലു വിക്കറ്റിന് 232.
വിക്കറ്റ് വീഴ്ച: 1-22, 2-79, 3-145, 4-204
ബൗളിങ്ങ്: സൗത്തി 9-1-60-1, ബൗള്‍ട്ട് 10-0-54-0, മില്‍നി 8-1-21-1, സാന്‍ഡര്‍ 10-0-38-1, ഗ്രാന്‍ഡ്ഹോം 7-0-40-1,മുന്റോ 2-0-12-0.
പ്രതികരിക്കാൻ ഇവിടെ എഴുതുക: