അഹമ്മദാബാദ്: ഗുജറാത്തില്‍ ബിജെപി ഉന്നത വിജയം കരസ്ഥമാക്കുമെന്ന് ടൈംസ് നൗ-വി എംആര്‍ സര്‍വേ. 2012-ലേതിനെക്കാള്‍ മികച്ച വിജയത്തോടെയാകും ഗുജറാത്തില്‍ തുടര്‍ച്ചയായ ആറാം തവണ ബിജെപി അധികാരത്തിലേറുകയെന്നും സര്‍വേ സൂചിപ്പിക്കുന്നു.
118 മുതല്‍ 134 സീറ്റുകള്‍ വരെ ബിജെപി നേടുമെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ്സിന് 49 മുതല്‍ 61 വരെ സീറ്റുകള്‍ ലഭിക്കുമെന്നും അഭിപ്രായവോട്ടെടുപ്പ് ഫലത്തില്‍ പറയുന്നു. ബിജെപി കേന്ദ്രത്തില്‍ നടപ്പാക്കിയ നടപടികളോട് ഗുജറാത്തിലുള്ളവര്‍ക്ക് അനുകൂല മനോഭാവമാണുള്ളതെന്നും സര്‍വേ വ്യക്തമാക്കുന്നു.
ഇന്ത്യ കണ്ട ഏറ്റവും മികച്ച പ്രധാനമന്ത്രി മോദിയാണെന്നും ടൈംസ് നൗ പ്രേക്ഷകര്‍ വിലയിരുത്തുന്നു. ഗുജറാത്തും,ഹിമാചലും ബിജെപി തന്നെ നേടുമെന്നുള്ള ഇന്ത്യടുഡെ അഭിപ്രായ വോട്ടെടുപ്പിന്റെ ഫലം കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്.
അതേ സമയം രാഹുല്‍ ഗാന്ധിയുടെ പ്രചാരണവും യുവനേതാക്കളായ ഹര്‍ദിക് പട്ടേല്‍, അല്‍പേഷ് താക്കോര്‍, ജിഗ്നേഷ് മേവാനി തുടങ്ങിയവരുടെ സാന്നിധ്യവും കോണ്‍ഗ്രസ്സിന് കാര്യമായ ഗുണം ചെയ്യില്ലെന്നും സര്‍വേ സൂചിപ്പിക്കുന്നു.
2012 ല്‍ 60 ശതമാനമായിരുന്നു നരേന്ദ്ര മോദിക്കു ലഭിച്ച പിന്തുണയെങ്കില് ഇന്നത് 20 ശതമാനത്തോളമാണ് വര്‍ധിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: