ന്യൂയോർക്ക്: പാശ്ചാത്യ ശക്തികളെ പിന്തള്ളി ലോകത്തെ ഏറ്റവും കൂടുതൽ ശതകോടിശ്വരന്മാരുള്ളത് ഏഷ്യയിലെന്ന് ഓഡിറ്റ് സ്ഥാപനങ്ങളുടെ റിപ്പോർട്ട്. യുബിഎസ് എജി, പ്രൈസ് വാട്ടർ ഹൗസ് കോപ്പേഴ്സ് എന്നീ ഓഡിറ്റ് സ്ഥാപനങ്ങളാണ് ഏഷ്യൻ ശതകോടിശ്വരന്മാരുടെ വളർച്ചയെപ്പറ്റി റിപ്പോർട്ട് ചെയ്തത്. ഏഷ്യയിലെ ഭൂരിഭാഗം വരുന്ന ശതകോടീശ്വരന്മാർ വസിക്കുന്നത് ചൈനയിലെന്നതാണ് റിപ്പോർട്ടിലെ പ്രധാന പരാമർശം.
ലോകത്തെ ശതകോടീശ്വരന്മാരുടെ സാമ്പത്തിക മൂല്യം 17 ശതമാനം വർധിച്ച് 6 ലക്ഷം കോടി ഡോളറിലെത്തിയെന്ന് റിപ്പോർട്ടിൽ പറയുന്നു. ആദ്യമായിട്ടാണ് ചൈനയിലെ പ്രാദേശിക ശതകോടീശ്വരന്മാരുടെ വളർച്ച യുഎസിനെ അപേക്ഷിച്ച് വളരെ കൂടുന്നത്. ഏഷ്യയിലെ ശതകോടീശ്വരന്മാരുടെ പ്രധാന കേന്ദ്രമായി ചൈന മാറിക്കൊണ്ടിരിക്കുകയാണെന്നത് റിപ്പോർട്ടിൽ നിന്നും മനസിലാക്കാൻ സാധിക്കും.
ചൈനയിലെ ഭൂരാഷ്ട്രതന്ത്രത്തിലെ സ്ഥിരത തന്നെയാണ് ഇത്രമാത്രം സാമ്പത്തിക ഉന്നമനത്തിന്റെ കാരണമായി കാണുന്നത്. ഇതിനു പുറമെ ചൈനയിലെ റിയൽ എസ്റ്റേറ്റ് മേഖലയിലെ ഉയർച്ച, അടിസ്ഥാന സൗകര്യങ്ങളിൽ വരുത്തിയ വികസനങ്ങൾ, ഇടത്തരക്കാരുടെ ജീവിത നിലവാരത്തിലെ സ്ഥിരത, വ്യാപര മേഖലയെ താങ്ങി നിറുത്തുന്ന വില നിലവാരം തുടങ്ങിയ കാര്യങ്ങൾ ചൈനയിലെ സാമ്പത്തിക രംഗത്തിന് ഏറെ ഗുണം ചെയ്തുവെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
ചൈനയ്ക്ക് പുറമെ ഇന്ത്യയിൽ നിന്നും പുതിയ ശതകോടീശ്വരന്മാർ കടന്നു വരുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഏഷ്യയിൽ നിന്നും മൊത്തം 637 ശതകോടീശ്വരന്മാരാണ് ഇപ്പോൾ ഉള്ളത്. അടുത്ത നാല് വർഷങ്ങൾക്കകം ലോകത്തെ ഏറ്റവും മികച്ച സാമ്പത്തിക സ്ത്രോതസായി ഏഷ്യ മാറുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: