കുന്നത്തൂര്‍: എല്‍ഡിഎഫിന്റെ ജനജാഗ്രതാ തെക്കന്‍ മേഖലാ ജാഥയ്ക്ക് കുന്നത്തൂരില്‍ തണുപ്പന്‍ സ്വീകരണം. കുന്നത്തൂര്‍ താലൂക്കിലെ സ്വീകരണപരിപാടി ഭരണിയ്ക്കാവില് ഇന്നലെ രാവിലെയാണ് നടന്നത്.
കാനം രാജേന്ദ്രന് നയിക്കുന്ന ജാഥയെ സ്വീകരിക്കാന്‍ സിപിഐ പ്രവര്‍ത്തകര്‍ മാത്രമാണ് ഉണ്ടായിരുന്നത്. സിപിഎം പ്രവര്‍ത്തകര്‍ പൂര്‍ണമായും വിട്ടുനിന്നതോടെ സ്വീകരണപരിപാടി നിറം കെട്ടതായി.
കാനം രാജേന്ദ്രനോട് സിപിഎമ്മിന്റെ എതിര്‍പ്പാണ് അണികള്‍ വിട്ടുനില്‍ക്കാന്‍ കാരണം. നിരന്തരമായ പ്രസ്താവനകളിലൂടെ സംസ്ഥാനസര്‍ക്കാരിനെ വിമര്‍ശിക്കുന്ന കാനത്തെ സിപിഎം നേതൃത്വത്തിന്റെ മൗനാനുവാദത്തോടെ അണികള്‍ ബഹിഷ്ക്കരിച്ചതാണെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. ജാഥയ്ക്ക് വേണ്ടിയുള്ള പ്രചാരണവും മണ്ഡലത്തില്‍ കാര്യമായി നടക്കുകയുണ്ടായില്ല. എല്‍ഡിഎഫ് പഞ്ചായത്ത് സമിതികള്‍ മാത്രമാണ് ജാഥയ്ക്ക് മുന്നോടിയായി ചേര്‍ന്നത്.
എല്‍ഡിഎഫ് സംസ്ഥാനനേതൃത്വം നയിക്കുന്ന ജാഥയായിട്ടും ഇരുന്നൂറില്‍ താഴെ പ്രവര്‍ത്തകര്‍ മാത്രമാണ് പരിപാടിയ്ക്ക് എത്തിച്ചേര്‍ന്നത്. കുന്നത്തൂരിലുള്ള സിപിഎം-സിപിഐ തര്‍ക്കവും ഇവിടെ പ്രതിഫലിച്ചു എന്നാണ് വിവരം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് മുതല്‍ തന്നെ സിപിഎമ്മും സിപിഐയും ഇവിടെ രണ്ട് തട്ടിലാണ്. സിപിഎമ്മിന്റെ ലോക്കല്സമ്മേളനങ്ങള്ക്ക് പോലും ഇതില്‍ കൂടുതല്‍ അണികള്‍ പങ്കെടുക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
ചുരുക്കത്തില്‍ എല്‍ഡിഎഫ് പരിപാടി സിപിഐ പരിപാടിയായി ചുരുങ്ങി.
പരിപാടി തുടങ്ങി കുറച്ച് സമയങ്ങള്‍ക്കുള്ളില്‍ തന്നെ അണികള്‍ പിരിഞ്ഞുപോകാന്‍ തുടങ്ങിയതോടെ നേതാക്കളുടെ പ്രസംഗങ്ങള്‍ ചുരുങ്ങിയ വാക്കുകളില്‍ ഒതുങ്ങി. കേന്ദ്രസര്‍ക്കാരിനെതിരെയുള്ള നുണപ്രചാരണങ്ങള്‍ ശ്രവിക്കാന്‍ പൊതുജനങ്ങളും വിമുഖത കാട്ടി. ലെനിനിസ്റ്റ് നേതാവ് കോവൂര്‍ കുഞ്ഞുമോന് എംഎല്‍എ പങ്കെടുത്തപ്പോള്‍ സിപിഎം നേതാവ് സോമപ്രസാദ് എംപി പരിപാടിക്ക് എത്തിയിരുന്നില്ല. ഒടുവില്‍ പരിപാടി പെട്ടെന്ന് അവസാനിപ്പിച്ച് ജനജാഗ്രത മാര്‍ച്ച് അടുത്ത സ്ഥലത്തേക്ക് നീങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: