ചിറയിന്‍കീഴ്: 50 ലക്ഷംരൂപ ചെലവഴിച്ച് ചിറയിന്‍കീഴ് താലൂക്കാശുപത്രിയിലെ ലാബ് ആധുനികവത്കരിച്ച് പുതിയ കെട്ടിടത്തിലേക്ക് മാറ്റി. ബയോകെമിസ്ട്രി ടെസ്റ്റുകള്‍ക്ക് പുതുതായി വാങ്ങിയ ഫുള്ളി ആട്ടോമാറ്റിക് അനലൈസറും എത്തിയിട്ടുണ്ട്.
ഡെങ്കിപ്പനി, എലിപ്പനി എന്നിവ എളുപ്പം കണ്ടുപിടിക്കുന്നതിന് ഉപകരിക്കുന്ന ആധുനിക സജ്ജീകരണമാണ് ഇലക്ട്രോണിക് അനലൈസര്‍. ഈ ടെസ്റ്റുകള്‍ക്ക് സ്വകാര്യ ലാബുകള്‍ ഈടാക്കുക 400 മുതല്‍ 700 രൂപ വരെയാണ്. അവയില്‍ ചെയ്യുന്നതിന്റെ പകുതിസമയം പോലും ഇവിടെ എടുക്കില്ല. അപ്പോള്‍ തന്നെ റിസള്‍ട്ട് കിട്ടും. 100 മുതല്‍ 150 വരെ മാത്രമാണ് താലൂക്ക് ആശുപത്രിയില്‍ ഈടാക്കുക.
ഹോര്‍മോണ്‍ ടെസ്റ്റ് യൂണിറ്റ് ഉടന്‍ സ്ഥാപിക്കും. താലൂക്ക് ആശുപത്രിയില്‍ ഹൃദയ സംബന്ധമായ അസുഖംകാരണം ദിവസേന നിരവധി പേരാണ് എത്തുന്നത്. ചികിത്സാസമയത്ത് ഡ്രോപിന് ടെസ്റ്റ് ചെയ്താല്‍ ഹൃദയാഘാതം കൃത്യമായി മനസിലാക്കി തുടര്‍ചികിത്സ നല്കാന് കഴിയും. ഇത് നിലവില്‍ ആറ്റിങ്ങലിലെ സ്വകാര്യ ലാബില്‍ മാത്രമാണുള്ളത്. സ്വകാര്യലാബുകളില് 600 രൂപ മുതല്‍ 800 രൂപ വരെ ഫീസായി വാങ്ങുന്നു. ഈ സംവിധാനവും ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ എത്തിക്കും. ഡ്രോപിന് ടെസ്റ്റ് സംവിധാനം ഒരുമാസത്തിനുള്ളില്‍ തുടങ്ങാനാകുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ ഷബ്നം പറഞ്ഞു.
ഡയാലിസിസ് യൂണിറ്റ് തുടങ്ങാനായി കെട്ടിടത്തിന്റെ പണി അവസാനഘട്ടത്തിലാണ്. എട്ടുപേര്‍ക്ക് ഒരേസമയം ഡയാലിസിസ് നടത്താന്‍ കഴിയുന്ന ആധുനികയന്ത്രങ്ങളാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. പുതിയ സജ്ജീകരണങ്ങള്‍ എത്തുന്നതോടെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രി കൂടുതല്‍ ഹൈടെക് ആകും. ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയായി ഉയര്‍ത്താനുള്ള ശ്രമവും നടക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: