കോട്ടയം: റെയില്‍വേ ബോര്‍ഡ് ചെയര്മാന് അശ്വനി ലോഹാനിയുടെ സന്ദര്‍ശനത്തില്‍ ശബരി റെയില്‍വേ പദ്ധതി മുഖ്യചര്‍ച്ച വിഷയമാകും. സംസ്ഥാന സര്‍ക്കാരിന്റെ അതിഥിയായിട്ടാണ് അദ്ദേഹം ഇന്ന് തിരുവനന്തപുരത്ത് എത്തുന്നത്. ശബരി റെയിലിന്റെ ചെലവിന്റെ പകുതി സംസ്ഥാനം വഹിക്കണമെന്നാണ് റെയില്‍വേ ആവശ്യപ്പെടുന്നത്. എന്നാല്‍ പദ്ധതിയുടെ മുഴുവന്‍ ചെലവും കേന്ദ്രം വഹിക്കണമെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍.
പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം ശബരി റെയില്‍വേയ്ക്ക് 2800 കോടി രൂപയോളമാണ് ചെലവ് കണക്കാക്കുന്നത്. ഈ തുകയുടെ പകുതി വഹിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ല. അതേസമയം പ്രധാനമന്ത്രി നേരിട്ട് മേല്‍നോട്ടം വഹിക്കുന്ന ‘പ്രഗതി’ യില്‍ ഉള്‍പ്പെട്ട 10 പദ്ധതികളിലൊന്നാണ് ശബരി റെയില്‍. ഈ സാഹചര്യത്തില്‍ പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സംസ്ഥാനത്തിന്റെ പിന്തുണ കൂടി തേടുകയാണ് റെയില്‍വേ. ബോര്‍ഡ് ചെയര്മാന് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും.
ശബരി പദ്ധതിയോടൊപ്പം റെയില്‍വേ പാതകളുടെ ഇരട്ടിപ്പിക്കല്‍, ട്രെയിനുകളുടെ വേഗം വര്‍ദ്ധിപ്പിക്കല്‍ തുടങ്ങിയ കാര്യങ്ങളും ചര്‍ച്ചയാകും. കഴിഞ്ഞ വര്‍ഷം അനുവദിച്ച ഫണ്ടിന്റെ മുപ്പതു ശതമാനം മാത്രമാണ് ഇതുവരെ വിനിയോഗിച്ചത്. ഇക്കാരണത്താല്‍ പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ മന്ദഗതിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: