ഇരുനൂറ്റമ്പതു മുതല്‍ മുന്നൂറുവരെ ഭീകരര്‍ കശ്മീര്‍ താഴ്വരയില് ഉണ്ടെന്നാണ് സുരക്ഷാ സേനകളുടെ അനുമാനം. 2017-ല്‍ മാത്രം സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം 160ലേറെയാണ്.
ലഷ്കറെ തോയ്ബയുടെ കമാന്റര്‍ പദവിയില്‍ ഒഴിവുണ്ടെന്നും ആരും ഏറ്റെടുക്കാന്‍ തയ്യാറാവുന്നില്ലെന്നുമുള്ള ജമ്മു കശ്മീര്‍ ഡിജിപി: എസ്.പി വൈദിന്റെ പരിഹാസം താഴ്വരയിലെ ഭീകരരുടെ സാന്നിധ്യം കുറയുന്നതിന്റെ വ്യക്തമായ അടയാളങ്ങളാണ്. തീര്‍ത്തും ദുര്‍ബലരായ ഹൂറിയത്ത് കോണ്‍ഫറന്‍സ് നേതൃത്വത്തോടുള്ള കശ്മീരികളുടെ മടുപ്പും, കേന്ദ്രസര്‍ക്കാര്‍ കോടികളുടെ വികസന പദ്ധതികള്‍ താഴ്വരയില് നടപ്പാക്കുന്നതും ജമ്മു കശ്മീരിലെ പുതിയ വാര്‍ത്തകളാണ്. കശ്മീര്‍ പ്രശ്ന പരിഹാരത്തിന് മധ്യസ്ഥനെ നിയോഗിച്ച കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ അത്ര അപ്രതീക്ഷിതമല്ലെന്ന് ഇതില്‍നിന്ന് തിരിച്ചറിയാം.
ജമ്മു കശ്മീരിലെ ഭീകരവാദം അതിന്റെ അവസാന ഘട്ടത്തിലാണെന്ന് പറയുന്നത് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്രസിങ്ങാണ്. സംസ്ഥാനത്തു നിന്നുള്ള ലോക്സഭാംഗമായ ജിതേന്ദ്രസിങ്ങിന്റെ വാക്കുകള്‍ വെറുതെയല്ല. വലിയ സമ്മര്‍ദ്ദം നേരിടാനാവാതെ നിര്‍ത്താതെയുള്ള ഓട്ടത്തിലാണ് ഭീകരരെന്നും കേന്ദ്രമന്ത്രി പറയുന്നു. ഭീകരസംഘടനകളിലെ കമാന്റര്‍മാരുടെ ജീവിതദൈര്‍ഘ്യം വളരെയേറെ കുറഞ്ഞതാണ് പ്രധാന കാരണമായി ജിതേന്ദ്രസിങ് ചൂണ്ടിക്കാണിക്കുന്നത്.
ലഷ്കര്‍ കമാന്റര്‍ ബുര്‍ഹാന്‍ വാനി മുതല്‍ വസീം ഷാ വരെയുള്ള പ്രധാന ഭീകരരെയെല്ലാം സൈന്യം വധിച്ചിരിക്കുന്നു. തെക്കന്‍ കശ്മീരില്‍ കഴിഞ്ഞ വര്‍ഷം ഉണ്ടാക്കിയ സംഘര്‍ഷങ്ങളുടെ മുഖ്യ സൂത്രധാരനായിരുന്ന ഷായുടെ മരണം അടുത്തിടെയുണ്ടായ വലിയ നേട്ടമാണ്. യുവാക്കളെ ലഷ്ക്കറിലേക്ക് ആകര്‍ഷിക്കുന്നതിന് നേതൃത്വം നല്കിയിരുന്നതും, പുല്‍വാമ ജില്ലാ കമാന്റര്‍ വസീം ഷാ ആയിരുന്നു. ലഷ്ക്കറിന് പുതിയ നേതാക്കളില്ലെന്നും ആരും നേതൃത്വമേറ്റെടുക്കാന്‍ തയ്യാറല്ലെന്നുമുള്ള ഡിജിപിയുടെ വാക്കുകള്‍ക്ക് കാരണം നേതൃത്വത്തെ തെരഞ്ഞുപിടിച്ച് വധിച്ച സുരക്ഷാ സേനയുടെ ഓപ്പറേഷന് തന്ത്രം തന്നെയാണ്.
28 വര്‍ഷം നീണ്ട കശ്മീര്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട പോലീസുകാരുടെ എണ്ണം 1622 ആണ്. ഒരു ഡിഐജിയും ഒരു എസ്പിയും 20 ഡിവൈഎസ്പിമാരും 124 ഓളം ഇന്‍സ്പെക്ടര്‍മാരും പോലീസ് സേനയ്ക്ക് നഷ്ടമായി. ഇതിലും എത്രയോ അധികം സൈനികരെയാണ് കശ്മീരിലും അതിര്‍ത്തിയിലുമായി സൈന്യത്തിന് നഷ്ടമായിരിക്കുന്നത്. 1989 കളില്‍ ആരംഭിച്ച കശ്മീര്‍ ഭീകരവാദത്തെ ഏറ്റവും ഫലപ്രദമായി നേരിട്ട ഒരുവര്‍ഷമാണ് 2017 എന്നാണ് സുരക്ഷാ ഏജന്‍സികളുടെ വിലയിരുത്തല്‍. ഭീകരരുടെ തലവന്മാരെ തെരഞ്ഞുപിടിച്ച് ഇല്ലാതാക്കുന്ന പുതിയ തന്ത്രം കശ്മീരിലെ സാഹചര്യങ്ങളില്‍ സുരക്ഷാ സൈന്യത്തിന് മേല്‍ക്കൈ നല്‍കിക്കഴിഞ്ഞു. മധ്യസ്ഥ ചര്‍ച്ച ആരംഭിക്കുന്നതിനുള്ള അനുകൂല സാഹചര്യമായി കേന്ദ്രസര്‍ക്കാര്‍ ഇതിനെ കണക്കാക്കുന്നു.
വിഘടനവാദ സംഘടനയായ ഹൂറിയത്ത് കോണ്‍ഫറന്‍സ് അടക്കമുള്ളവയുടെ ദൗര്‍ബല്യവും മധ്യസ്ഥ ചര്‍ച്ചയുടെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു. ഹൂറിയത്ത് നേതാവ് എസ്.എ.എസ്. ഗീലാനിയുടെ പ്രായാധിക്യവും, മറ്റു വിഘടനവാദി നേതാക്കള്‍ക്കൊന്നും താഴ്വരയില് മുഴുവന്‍ സ്വാധീനമില്ലാത്തതും കശ്മീരിലെ വിഘടനവാദ പ്രവര്‍ത്തനങ്ങളുടെ മുനയൊടിച്ചിട്ടുണ്ട്. ഭീകരവാദികള്‍ക്ക് പണം വിതരണം ചെയ്യുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ എന്‍ഐഎ അന്വേഷണം ആരംഭിച്ചതും വിഘടനവാദികള്‍ക്ക് തിരിച്ചടിയായിട്ടുണ്ട്.
കള്ളപ്പണവും കള്ളനോട്ടുകളും കശ്മീരില്‍ വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്ന കാര്യം എന്‍ഐഎ അന്വേഷണത്തിലൂടെ തെളിഞ്ഞു. വിഘടനവാദ നേതാക്കളുടെ നേതൃത്വത്തിലായിരുന്നു ഇത്തരം കാര്യങ്ങള്‍ നടന്നിരുന്നത്. ഇതിനെതിരെ എന്‍ഐഎ നടപടികള്‍ ആരംഭിച്ചതോടെ ഹൂറിയത്ത് നേതൃത്വം അടക്കം പ്രതിരോധത്തിലായി. എന്‍ഐഎയ്ക്കെതിരെ ‘ആസാദി’ പ്രക്ഷോഭം ആരംഭിച്ചെങ്കിലും വലിയ പ്രതികരണം കശ്മീരികളില്‍ നിന്ന് ഉണ്ടായില്ല. ഇതോടെ തിരിച്ചടി നേരിട്ട ഹൂറിയത്തും മറ്റു വിഘടനവാദ സംഘടനകളും നഷ്ടപ്പെട്ട സ്വാധീനം തിരികെ പിടിക്കാനുള്ള പരിശ്രമത്തിലാണ്.
ഷബീര്‍ ഷാ അടക്കം രണ്ടാംനിര വിഘടനവാദ നേതാക്കളെല്ലാം എന്‍ഐഎയുടെ പരിധിയിലാണ്. ഹൂറിയത്തിന്റെ മറ്റൊരു നേതാവ് മിര്‍വൈസ് ഉമര്‍ ഫറൂഖിനാവട്ടെ ശ്രീനഗറിന്റെ ചില ഭാഗങ്ങളില്‍ മാത്രമാണ് മേധാവിത്വം. മസ്രത് ആലം ഭട്ട് ആവട്ടെ ജയിലഴിക്കുള്ളില്‍ തുടരുകയുമാണ്. ഇതിനെല്ലാം ഉപരി വിഘടനവാദി നേതാക്കള്‍ സ്വന്തം കാര്യത്തിനായി പണം സമ്പാദിച്ചു കൂട്ടുകയാണെന്ന ചിന്ത കശ്മീരികള്‍ക്കിടയില്‍ ശക്തമായിരിക്കുന്നതും ഹൂറിയത്തിനും മറ്റും തിരിച്ചടിയുണ്ടാക്കുന്നു.
വിഘടനവാദി നേതാക്കളുടെ മക്കളും അടുത്ത ബന്ധുക്കളും യാതൊരു പ്രശ്നങ്ങളും നേരിടാതെ വിദേശ രാജ്യങ്ങളില്‍ നല്ല നിലയില്‍ ജീവിക്കുന്നതും കശ്മീരികളെ അസ്വസ്ഥരാക്കുന്നുണ്ട്. ഗീലാനിയുടെ ജന്മനാടായ സോപോറില്‍ പോലും എന്‍ഐഎ വിരുദ്ധ പ്രതിഷേധത്തിന് ആളെ കിട്ടാതെ വന്നതിന് കാരണം ഇതാണെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍. ബുര്‍ഹാന്‍ വാനിയുടെ മരണത്തിനുശേഷം ഏറ്റവുമധികം പ്രക്ഷോഭങ്ങള്‍ നടന്ന അനന്ത്നാഗിലും എന്‍ഐഎ വിരുദ്ധ പ്രക്ഷോഭത്തിന് ജനങ്ങളെ കിട്ടിയില്ല.
ഇത്തരം ആഭ്യന്തര സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് കേന്ദ്രആഭ്യന്തരമന്ത്രാലയം കശ്മീരിലേക്ക് മധ്യസ്ഥനെ അയക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചതെന്നാണ് കേന്ദ്രസര്‍ക്കാരിനോടും ബിജെപിയോടും അടുത്ത വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.
കശ്മീരികളിലെ ആഭ്യന്തര പ്രശ്നങ്ങള്‍ രൂക്ഷമായിരിക്കുമ്പോള്‍ അവിടേക്ക് നിയോഗിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ പക്കലുള്ള ഏറ്റവും നല്ല ആയുധമാണ് ദിനേശ്വര്‍ ശര്‍മ്മയെന്ന പഴയ കേരളാ കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥന്. ജമ്മു കശ്മീരില്‍ സിആര്‍പിഎഫ് ഐജിയായും, ബിഎസ്എഫ് ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട് ദിനേശ്വര്‍ ശര്‍മ്മ.
2008 മുതല്‍ ഡയറക്ടറായി വിരമിക്കുന്നതുവരെ ഒന്‍പത് വര്‍ഷം കേന്ദ്രരഹസ്യാന്വേഷണ ബ്യൂറോയിലും സേവനമനുഷ്ടിച്ചു. ഇക്കാലമെല്ലാം കശ്മീരായിരുന്നു ഇഷ്ട വിഷയം. 2003-05 കാലത്ത് ഐബിയില്‍ ഇസ്ലാമിക ഭീകരവാദ ഡെസ്ക്കിന്റെ തലവനുമായിരുന്നു. ദിനേശ്വര്‍ ശര്‍മ്മയെ കശ്മീര്‍ ദൗത്യത്തിനായി നിയോഗിക്കുമ്പോള്‍ ഈ അനുഭവ സമ്പത്ത് മാത്രമാണ് കേന്ദ്രം കണക്കിലെടുത്തത്.
രഹസ്യാന്വേഷണ വിഭാഗം മേധാവിയെ മധ്യസ്ഥനായി കശ്മീരിലേക്ക് അയക്കാനുള്ള തീരുമാനം ഹൂറിയത്ത് നേതാക്കളെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്. മധ്യസ്ഥ ശ്രമത്തിനെതിരെ ഹൂറിയത്ത് രംഗത്തെത്തിയതും ഇതുകൊണ്ടുതന്നെ. എന്നാല്‍ ഏറെ പ്രതിസന്ധിയിലായ വിഘടനവാദ ഗ്രൂപ്പുകള്‍ക്ക് മധ്യസ്ഥ ശ്രമത്തെ അത്രകണ്ട് ശക്തമായി എതിര്‍ക്കാനുമാവില്ല.
കശ്മീരിലെ വിദ്യാര്‍ത്ഥി സമൂഹവുമായും കച്ചവട സമൂഹവുമായും വിവിധ പ്രമുഖ വ്യക്തികളുമായും കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ്സിങ് തുടങ്ങിവെച്ച ചര്‍ച്ചകളുടെ തുടര്‍ച്ച ദിനേശ്വര്‍ ശര്‍മ്മ നിര്‍വഹിക്കും. പ്രത്യേകിച്ചും വിദ്യാര്‍ത്ഥി സംഘടനകളെ കേന്ദ്രീകരിച്ചുള്ള മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് ദിനേശ്വര്‍ ശര്‍മ്മ കൂടുതല്‍ ശ്രദ്ധ നല്‍കുമെന്നാണ് സൂചന.
കശ്മീരിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച 80,000 കോടി രൂപയുടെ വികസന പാക്കേജില്‍ സപ്തംബര്‍ വരെ അനുവദിച്ചിരിക്കുന്നത് 62,599 കോടി രൂപയാണ്. കശ്മീരികളുടെ പ്രശ്നങ്ങളുടെ പരിഹാരത്തിന് വികസനം മാത്രമാണ് ഏകവഴിയെന്ന മോദിയുടെ ആദ്യ കശ്മീര്‍ സന്ദര്‍ശന പ്രഖ്യാപനത്തിന്റെ വഴിയെ തന്നെയാണ് കാര്യങ്ങള്‍. ഇത് വിദ്യാര്‍ത്ഥി സമൂഹം തിരിച്ചറിയുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രതീക്ഷ.
മധ്യസ്ഥനായി നിയോഗിച്ച ദിനേശ്വര്‍ ശര്‍മ്മയും ഇതേ ദിശയില്‍ തന്നെ മുന്നോട്ടു പോകുന്നതില്‍ വിജയിച്ചാല്‍ മൂന്നുപതിറ്റാണ്ടുകള്‍ക്ക് മുമ്പുള്ള ശാന്തസുന്ദരമായ കശ്മീര്‍ ഇന്ത്യയ്ക്ക് വീണ്ടും തിരികെ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: