ചേര്‍ത്തല: വയലാര്‍ പഞ്ചായത്തിലെ എസ്ടി ഫണ്ട് തിരിമറി. വിരമിച്ച ജീവനക്കാരിക്കെതിരെ അന്വേഷണത്തിന് സാദ്ധ്യതയേറി.
പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്ക് ശുദ്ധജലം ലഭ്യമാക്കുന്നതിനായി സര്‍്ക്കാരിന്റെ പ്രത്യേക അനുമതിയോടെ കുടുംബശ്രീ മുഖാന്തരം ആവിഷ്കരിച്ച പദ്ധതിയിലാണ് ക്രമക്കേട് കണ്ടെത്തിയത്. കഴിഞ്ഞദിവസം പഞ്ചായത്തില്‍ കൂടിയ ഊരുകൂട്ടം പരിപാടിയില്‍ കുടിവെള്ള ദൗര്‍ലഭ്യത്തെ കുറിച്ച് പരാതിയുയര്‍ന്നതോടെയാണ് പദ്ധതിയുടെ മറവില്‍ നടന്ന തട്ടിപ്പ് പുറത്തായത്.
സിഡിഎസ് ചെയര്‍പേഴ്സന്റെയും, എന്‍ആര്‍ജിഎസ് അംഗം കൂടിയായ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയുടെയും സംയുക്ത ബാങ്ക് അക്കൗണ്ടില്‍ നിന്ന് ചെക്ക് മുഖാന്തരം ഭരണസമിതി അറിയാതെ പണം പിന്‍വലിച്ചതായാണ് കണ്ടെത്തിയത്. പഞ്ചാത്തിലെ പട്ടിക വര്‍ഗ്ഗ കുടുംബങ്ങളില്‍ ആറ് പേര്‍ക്കാണ് കണക്ഷന് ലഭിച്ചത്. ശേഷിക്കുന്ന 16 കുടുംബങ്ങള്‍ക്കുള്ള മുപ്പതിനായിരം രൂപയാണ് നഷ്ടപ്പെട്ടത്.
സിഡിഎസ് ചെയര്‍പേഴ്സണെ തെറ്റിദ്ധരിപ്പിച്ചാണ് പണം പിന്‍വലിച്ചതെന്നാണ് പഞ്ചായത്ത് അധികൃതരുടെ വാദം. സംഭവവുമായി ബന്ധപ്പെട്ട് വിരമിച്ച ജീവനക്കാരിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും പ്രസിഡന്റ് സി.ആര്. ബാഹുലേയര് പറഞ്ഞു.
അഴിമതി ഒതുക്കിത്തീര്‍ക്കാന്‍ ഭരണപക്ഷത്തെ ഒരു വിഭാഗം ശ്രമിക്കുകയാണെന്നും ഇതിനെതിരെ വിജിലന്‍സിന് പരാതി നല്‍കുമെന്നും പ്രതിപക്ഷ നേതാവ് പി.എ. മൂസാംകുട്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: