കൊച്ചി: പട്ടിക വിഭാഗത്തില്‍പ്പെട്ടവരുടെ ദുരൂഹമരണങ്ങള്‍ കേരളത്തില്‍ കൂടിയതായി പട്ടികജാതിവര്‍ഗ്ഗ കമ്മീഷന് ചെയര്മാന് ജസ്റ്റിസ് പി.എന്‍. വിജയകുമാര്‍ അഭിപ്രായപ്പെട്ടു. പലദുരൂഹമരണങ്ങളും കൊലപാതകമാണോ എന്നാണ് സംശയം. തിരുവനന്തപുരം ജില്ലയിലെ ഞാറനീലിയില്‍ അഞ്ചുവര്‍ഷത്തിനിടെ 19 ദുരൂഹമരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2014ല്‍ എറണാകുളം ജില്ലയിലെ തൃക്കാക്കര പോലീസ് രജിസ്റ്റര്‍ ചെയ്ത ഡ്രൈവര്‍ ഷാജി കൊലക്കേസില്‍ ഇതുവരെയും അന്വേഷണം എങ്ങുമെത്തിയിട്ടില്ല.
പട്ടിക വിഭാഗക്കാരായതുകൊണ്ടാണോ അന്വേഷണം ഇഴയുന്നതിന് കാരണമെന്ന് സംശയിക്കുന്നതായി കമ്മിഷന് അഭിപ്രായപ്പെട്ടു. എറണാകുളത്ത് പരാതി പരിഹാര അദാലത്തിനിടെ മാധ്യമങ്ങളോടാണ് കമ്മീഷന് ഇക്കാര്യം വെളിപ്പെടുത്തിയത്.
സംസ്ഥാനത്ത് 14 ജില്ലകളിലായി നടത്തിവരുന്ന അദാലത്തില്‍ ഇതുവരെ 12,000 കേസുകളാണ് പരിഗണിച്ചത്. ഇതില്‍ 6,000 കേസുകള്‍ തീര്‍പ്പാക്കി. മലബാര്‍ മേഖലയില്‍ ഭൂമികൈയേറ്റവുമായി ബന്ധപ്പെട്ടാണ് കൂടുതല്‍ പരാതികളും വന്നത്. എറണാകുളത്ത് ഇന്ന് 135 കേസുകള്‍ പരിഗണിച്ചു. അദാലത്ത് ഇന്നും തുടരും.
‘ദളിത്’ പ്രയോഗം നിരോധിച്ചിട്ടില്ലെന്ന് കമ്മീഷന്
കൊച്ചി: ദളിത് പദപ്രയോഗം നിരോധിച്ചു കൊണ്ട് സംസ്ഥാന പട്ടികജാതി-വര്‍ഗ്ഗ കമ്മീഷന് ഉത്തരവിറക്കിയിട്ടില്ലെന്ന് ചെയര്മാന് ജസ്റ്റിസ് പി.എന്‍. വിജയകുമാര്‍. കമ്മീഷന് ഇങ്ങനെയൊരു ഉത്തരവിറക്കിയതായി ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ അത് വാസ്തവ വിരുദ്ധമാണ്. സര്‍ക്കാര്‍ രേഖകളിലെ ദളിത് പ്രയോഗമാണ് വിലക്കിയിരിക്കുന്നത്. സര്‍ക്കാര്‍ രേഖകളില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗം എന്നുതന്നെ പ്രയോഗിക്കണം എന്നാണ് ചട്ടം-അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: