കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാമാധവനെയും സംവിധായകന് നാദിര്‍ഷായെയും പോലീസ് സാക്ഷികളാക്കും. ഇരുവരെയും പ്രതികളാക്കുമെന്ന് നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ കുറ്റപത്രത്തില്‍ ഇവരെ സാക്ഷികളാക്കിയെന്നാണ് വിവരം. കുറ്റപത്രം സമര്‍പ്പിക്കുന്നതിനുള്ള അവസാനഘട്ട ഒരുക്കത്തിലാണ് പോലീസ്.
ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയും സാക്ഷിപ്പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചോദ്യം ചെയ്യലില്‍ അപ്പുണ്ണി കൊടുത്ത മൊഴി ദിലീപിനെതിരെ ഉപയോഗിച്ചേക്കും. ഏത് നിമിഷവും കുറ്റപത്രം സമര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ് അന്വേഷകസംഘം. നിയമവിദഗ്ദ്ധരുമായി ചേര്‍ന്നുള്ള വിലയിരുത്തലുകളും പൂര്‍ത്തിയായിട്ടുണ്ട്.
ദിലീപിനെതിരെ തെളിവുകള്‍ ഉറപ്പിക്കാനായി സമാനമായ ഉപതെളിവുകളും ശേഖരിച്ചിട്ടുണ്ട്. സുനിയുടെ അമ്മയുടെ ബാങ്ക് ബാലന്‍സിന്റെ വിവരങ്ങളാണ് ഏറ്റവുമൊടുവില്‍ ശേഖരിച്ച തെളിവ്. പണം വന്ന വഴി കൃത്യമായി പറയാന്‍ സുനിയുടെ അമ്മയ്ക്കായില്ല. വിശദമായ ചോദ്യം ചെയ്യലില്‍ ഇവര്‍ കാര്യങ്ങള്‍ സമ്മതിക്കുകയും ചെയ്തു. ഇതും നിര്‍ണായക തെളിവായേക്കും. കേസിലെ സുപ്രധാന തെളിവുകളിലൊന്നായ നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളടങ്ങിയ മൊബൈല്‍ ഫോണ്‍ ഇനിയും കണ്ടെത്താനായിട്ടില്ല എന്നത് പോലീസിന്റെ വലിയ വീഴ്ചയായി വിലയിരുത്തപ്പെടുന്നു.
എന്നാല്‍, ഫോണ്‍ നശിപ്പിക്കപ്പെട്ടിരിക്കാമെന്നും അതിനാലാണ് കണ്ടെത്താനാവാത്തതെന്നുമുള്ള നിലപാടിലാണ് പോലീസ്. ഫോണിന് പകരമായി നിരവധി ശാസ്ത്രീയ തെളിവുകള്‍ നിരത്തിയിട്ടുണ്ട്. ആകെ പതിനൊന്ന് പ്രതികളാണ് കേസിലുള്ളത്. മൊത്തം 26 രഹസ്യമൊഴികളും ഇരുപത് സുപ്രധാന തെളിവുകളും കുറ്റപത്രത്തോടൊപ്പം കോടതിയില്‍ സമര്‍പ്പിക്കും. നിലവില്‍ പതിനൊന്നാം പ്രതിയായ ദിലീപ് കുറ്റപത്രത്തില്‍ ഒന്നാം പ്രതിയാക്കിയേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: