കൊല്‍ക്കത്ത: മധുരപ്പതിനേഴിന്റെ ലോകകപ്പ് ഫുട്ബോളിന്റെ കലാശക്കളിക്ക് ഒരുങ്ങിയിരിക്കുന്ന വംഗദേശവും ആരാധകരും ഉത്സവലഹരിയില്‍. ഗ്രൂപ്പ് പോരാട്ടങ്ങള്‍ക്കും നോക്കൗട്ട് റൗണ്ടിനുശേഷം തീര്‍ത്തും അപ്രതീക്ഷിതമായി കിട്ടിയ സെമിഫൈനലും അതിഗംഭീരമാക്കിയാണ് സാള്‍ട്ട്ലേക് സ്റ്റേഡിയം ഫൈനലിനായി ഒരുങ്ങിയിരിക്കുന്നത്.
അണ്ടര്‍ 17 ലോകകപ്പിന്റെ ഔദ്യോഗിക ലോഗോയുടെ കൂറ്റന്‍ ചിത്രം ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍ സ്റ്റേഡിയത്തിന്റെ മുഖ്യകവാടത്തില്‍ തയ്യാറാക്കിയിട്ടുണ്ട്. ദീപാലംകൃതമായ സ്റ്റേഡിയം ടീമുകളെ വരവേല്‍ക്കുന്ന ഫ്ളക്സുകളാല്‍ നിറഞ്ഞു. ഒപ്പം കനത്ത സുരക്ഷയാണ് നഗരത്തിലും സ്റ്റേഡിയം പരിസരത്തും ഒരുക്കിയിരിക്കുന്നത്.
അതേസമയം, ഫൈനല്‍ കാണാന്‍ എത്തുന്ന ആരാധകരെ വരവേല്‍ക്കാന്‍ കല്‍ക്കത്ത ആസ്ഥാനമായുള്ള മോഹന്‍ ബാഗനും ഈസ്റ്റ് ബംഗാളുമാണ് ഒരുങ്ങി. സാള്‍ട്ട്—ലേക് സ്റ്റേഡിയത്തിന് മുന്നില്‍ പ്രത്യേക കൗണ്ടറുകള്‍ തുറന്നാണ് ആരാധകര്‍ക്ക് സഹായം നല്കാന് ക്ലബുകള്‍ ഒരുങ്ങി നില്‍ക്കുന്നത്.
ഫിഫ പ്രസിഡന്റ് ഇന്‍ഫന്റീനോയും കൊല്‍ക്കത്തയില്‍ എത്തിയിട്ടുണ്ട്. ഇന്നു ചേരുന്ന ഫിഫയുടെ എക്സിക്യൂട്ടീവ് യോഗത്തിലും പ്രസിഡന്റ് പങ്കെടുക്കും.
അതേസമയം അണ്ടര്‍ 20 ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ ഫിഫയ്ക്ക് അവകാശമുന്നയിച്ചെന്ന അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് പ്രസിഡന്റ് പ്രഫുല്‍ പട്ടേലിന്റെ പ്രഖ്യാപനവും ഫുട്ബോള്‍ ആരാധകരില്‍ ആവേശം വിതറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: